ദോഹ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് കിക്കോഫ് കുറിക്കാൻ നാളുകളെണ്ണി കാത്തിരിക്കവെ, ആരാധകർക്ക് സംഗീതോത്സവവുമായി സൂപ്പർ താരങ്ങളെത്തുന്നു. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ നാലിനാണ് റാഹത് ഫതേഹ് അലിഖാൻ, സുനിതി ചൗഹാൻ, സലിം സുലൈമാൻ എന്നിവരുടെ സംഘം 'ബോളിവുഡ് ഫെസ്റ്റിവലുമായി' എത്തുന്നത്. സംഗീതലോകത്തെ പ്രതിഭകളുടെ സംഗമവേദിയാവുന്ന ഫെസ്റ്റിവലിന് ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് പ്രവേശനം. ഫിഫയാണ് സംഘാടകർ. ഫിഫ ടിക്കറ്റ്സ് വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.
നവംബർ നാലിന് രാത്രി ഏഴ് മുതലാണ് പരിപാടി. നാല് മണിമുതൽ കാണികൾക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ വഴി ആരംഭിച്ച ടിക്കറ്റ് വിൽപനയിൽ ഖത്തർ റസിഡന്റ്സിനെ മാത്രമാണ് പരിഗണിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ലോകകപ്പിനായി അനുവദിച്ച ഹയാ കാർഡും നിർബന്ധമാണ്. മാച്ച് ടിക്കറ്റുള്ള കാണികൾക്കാണ് അപേക്ഷയുടെ അടിസ്ഥാനത്തിൽ ഹയാ കാർഡ് അനുവദിച്ചത്.
പാകിസ്താൻകാരനായ റാഹത് ഫതേഹ് അലിഖാൻ സൂഫി ഖവാലി - ഗസൽ സംഗീതങ്ങളിലൂടെ ഏഷ്യയിലും ലോകത്തും ഏറെ ആരാധകരുള്ള ഗായകനാണ്. പ്രമുഖ സൂഫിഗായകൻ നുസ്റത് ഫതേഹ് അലിഖാന്റെ ബന്ധുകൂടിയായ റാഹതിനെ നുസ്റത് അലിഖാന്റെ പിൻഗാമികൂടിയായാണ് സംഗീത ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാലോകത്തും ഏറെ ആരാധകരുള്ള ഗായകനാണ് റാഹത്. ബോളിവുഡിൽ ഒട്ടേറെ ഹിറ്റുകൾക്ക് സംഗീതം നിർവഹിച്ച പ്രശസ്ത സംഗീത സംവിധായകരായ സഹോദരങ്ങളായ സലിം -സുലൈമാൻ എന്നിവർ. 2010 ലോകകപ്പിന്റെ ഔദ്യോഗിക തീം സോങ് ഒരുക്കുന്നതിൽ പങ്കാളികളായിരുന്നു ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭകളായ ഈ സഹോദരങ്ങൾ.
ഇവർക്കൊപ്പം ഏറെ ആരാധകരുള്ള സുനിതി ചൗഹാൻ കൂടി ചേരുന്നതോടെ ലോകകപ്പിന് മുന്നോടിയായ സംഗീത വിരുന്ന് ഏറ്റവും മനോഹരമായി മാറും. നവംബർ 20നാണ് ഫിഫ ലോകകപ്പ് ഫുട്ബാൾ പോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.