മെസ്സി, എംബാപ്പെ
മെസ്സിയോ എംബാപ്പെയോ?
ഖത്തർ ലോകകപ്പ് കിരീടപ്പോരാട്ടത്തിന് ഒരു മത്സരം മാത്രമകലെ നിൽക്കുമ്പോൾ ഫ്രാൻസോ അർജന്റീനയോ എന്ന ചോദ്യത്തിനൊപ്പം കാൽപന്തുപ്രേമികളുടെ ചുണ്ടുകളിലെല്ലാം മറ്റൊരു ചോദ്യം കൂടിയുണ്ട്, ലയണൽ മെസ്സിയോ കിലിയൻ എംബാപ്പെയോ?
ഫുട്ബാൾ ടീം ഗെയിമാണെന്നും കളത്തിലിറങ്ങുന്ന 11 പേരുടെ മാത്രമല്ല, പകരക്കാരുടെയും കോച്ചിന്റെയുമൊക്കെ കളിയാണെന്ന് അറിയാത്തവരല്ല ആരാധകർ. അർജന്റീനയിലും ഫ്രാൻസിലും എണ്ണം പറഞ്ഞ മറ്റു താരങ്ങളും വ്യക്തിഗത മികവിലും ടീം ഗെയിമിലും അപാരമായ കഴിവുകളുള്ളവരുമുണ്ട്.
എങ്കിലും ഇരുടീമുകളുടെയും ഭാഗധേയം നിർണയിക്കുന്നതിൽ മെസ്സി-എംബാപ്പെമാരുടെയത്ര റോൾ വഹിക്കുന്നവർ ഇരു കളിസംഘങ്ങളിലുമില്ല.ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും ടീമിന്റെ കളി നിയന്ത്രിക്കുന്നതിലുമൊക്കെ ഇരുവരുടെ പങ്കിനോളം വരില്ല മറ്റാരുടെയും കോൺട്രിബ്യൂഷൻ.
എംബാപ്പെക്കുവേണം രണ്ടാം ലോകകപ്പ്, മെസ്സിയുടെ സ്വപ്നം കന്നിക്കിരീടം
റഷ്യയിൽ നേടിയത് ആവർത്തിക്കുകയാണ് എംബാപ്പെയുടെ ലക്ഷ്യമെങ്കിൽ ബ്രസീലിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് തിരിച്ചുപിടിക്കാനാണ് മെസ്സിയുടെ മോഹം. 2018 ലോകകപ്പിൽ ഫ്രാൻസ് കിരീടം കൈപ്പിടിയിലൊതുക്കുമ്പോൾ 19കാരനായ എംബാപ്പെയായിരുന്നു താരം. ഫൈനലിലുൾപ്പെടെ ഗോൾനേടി ഫ്രഞ്ച് പടയോട്ടത്തിന്റെ കുന്തമുനയായ താരം 23ാം വയസ്സിൽ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുകയാണ്. ഈ പ്രായത്തിൽ ഒമ്പത് ലോകകപ്പ് ഗോളുകൾ എംബാപ്പെയുടെ പേരിലായിക്കഴിഞ്ഞു.
മെസ്സിക്കും ഇത് രണ്ടാം ഫൈനലാണ്. 2014ലെ ഫൈനൽ തോൽവിയുടെ നിരാശ മായ്ക്കാൻ ഇത്തവണ ലോകകിരീടം തന്നെയാണ് 35കാരന്റെ ലക്ഷ്യം. 11 ഗോളുമായി ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ അർജന്റീനക്കാരനായി മാറിയ മെസ്സിക്ക് ലോകകിരീടം കൂടിയായാൽ നിയോഗം പൂർത്തിയാവും.
ലോകകപ്പിൽ- മെസ്സി, എംബാപ്പെ
വയസ്- 35, 23
കളികൾ- 25, 13
ഗോളുകൾ- 11, 9
ഗോൾ/ മിനിറ്റ്- 199, 112
അസിസ്റ്റുകൾ- 8, 2
അവസരങ്ങൾ- 72, 20
ലോകകിരീടം- 0, 1
2022 ലോകകപ്പിൽ മെസ്സി, എംബാപ്പെ
കളികൾ- 6, 6
ഗോളുകൾ- 5, 5
അസിസ്റ്റുകൾ - 3, 2
'ഈ ലോകകപ്പ് എനിക്കുവേണം. ഇതെന്റെ അവസാന ലോകകപ്പ് മത്സരമാണ്. ഇതിൽ ജയിക്കാനായില്ലെങ്കിലും ലോകം അവസാനിക്കില്ല. എങ്കിലും എനിക്കിത് ജയിക്കണം'- മെസ്സി
'ലോകകപ്പ് എനിക്ക് ലഹരിയാണ്. എന്റെ സ്വപ്നമാണിത്. ഇതിനുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഇതിനായി ഞാൻ ഏറെ അധ്വാനിച്ചിട്ടുണ്ട്. ഇതുമാത്രമാണ് ലക്ഷ്യം. മറ്റെല്ലാം രണ്ടാമതാണ്' - എംബാപ്പെ
സുവർണ ബൂട്ട് അവകാശിയാര്
ടോപ്സ്കോറർക്കുള്ള സുവർണ ബൂട്ട് ആർക്കാവുമെന്നത് ഏതു ലോകകപ്പിലെയും ആകാംക്ഷ മുറ്റുന്ന ചോദ്യമാണ്. ഇത്തവണ ഒരു മത്സരം മാത്രം ബാക്കിയുള്ളപ്പോഴും സുവർണ ബൂട്ടിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എംബാപ്പെയും മെസ്സിയും തന്നെയാണ് ഇക്കാര്യത്തിലും മുന്നിലുള്ളത്. ആറു മത്സരങ്ങളിൽ അഞ്ചു ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്.
ജൂലിയൻ അൽവാരസ്
ഏഴാം കളിയിൽ ഗോളുമായി ഇവരിൽ ആര് സുവർണ ബൂട്ട് കാലിലണിയും? അല്ലെങ്കിൽ നാലു ഗോളുകളുമായി തൊട്ടുപിറകിലുള്ള സഹ താരങ്ങളായ ജൂലിയൻ അൽവാരസോ ഒളിവിയർ ജിറൂഡോ ഇവരെ പിന്തള്ളി മുന്നിലെത്തുമോ?
ഒളിവിയർ ജിറൂഡ്
ഫൈനലിന് ലുസൈൽ സ്റ്റേഡിയം സാക്ഷിയാവുമ്പോൾ ഇതുകൂടി മില്യൻ ഡോളർ ചോദ്യമായി ആരാധകരുടെ മനസ്സിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.