ലണ്ടൻ: താരപ്പടയുടെ ബാഹുല്യത്തിലും വലിയ ഉയരങ്ങൾ പിടിനൽകാതെ വഴുതിനിൽക്കുന്ന ഇംഗ്ലണ്ടിനെ ഇത്തവണയെങ്കിലും ലോകകിരീടത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് ഗാരെത് സൗത്ഗെയിറ്റ് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മാർകസ് റാഷ്ഫോഡ്, ന്യൂകാസിലിന്റെ കാലം വിൽസൺ, മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്ക് കൈൽ വാക്കർ, ആഴ്സണൽ പ്രതിരോധ താരം ബെൻ വൈറ്റ് എന്നിവരെ ടീമിലെടുത്ത കോച്ച് എ.സി മിലാന്റെ ഫികായോ ടൊമോറി, ബ്രെന്റ്ഫോഡ് സ്ട്രൈക്കർ ഇവാൻ ടോണി, വെസ്റ്റ് ഹാം താരം ജാരഡ് ബൊവൻ എന്നിവരെ മാറ്റിനിർത്തി. നവംബർ 21ന് ഇറാനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. വെയിൽസ്, യു.എസ്.എ ടീമുകളാണ് ഗ്രൂപ് ബിയിൽ മറ്റു ടീമുകൾ.
ലെസ്റ്ററിനായി ഈ സീസണിൽ മാരക ഫോമിലാണ് മാഡിസൺ. 12 കളികളിൽ ഇതുവരെ ആറു ഗോളും നാല് അസിസ്റ്റുമായി ടീം മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമായിരുന്നു. മൂന്നു വർഷംകഴിഞ്ഞാണ് ദേശീയ ജഴ്സിയിൽ തിരിച്ചെത്തുന്നത്.
പരിക്കുമായി വിശ്രമത്തിലായിരുന്നു കൈൽ വാക്കർ ഭേദമായി തിരിച്ചെത്തിയതും പ്രതീക്ഷയാണ്. 2020 യൂറോ കപ്പിനു ശേഷം ഇംഗ്ലീഷ് ടീമിലേക്കുള്ള തിരിച്ചുവരവാണ് റാഷ്ഫോഡിന്. ഈ സീസണിൽ ന്യൂകാസിൽ നേടിയ കുതിപ്പിനു കരുത്തുപകർന്നതിനാണ് വിൽസണ് സ്ഥാനക്കയറ്റം.
യുനൈറ്റഡിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഹാരി മഗ്വയർ, പരിക്കുമായി മല്ലിട്ട നീണ്ട ഇടവേളക്കു ശേഷം തിരികെയെത്തിയ കാൽവിൻ ഫിലിപ്സ് എന്നിവരെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ, ടീമിൽ മഗ്വയറിന്റെ സഹതാരമായ ജെയ്ഡൻ സാഞ്ചോക്ക് ഇടം ലഭിച്ചിട്ടില്ല. റോമ സ്ട്രൈക്കർ ടാമി അബ്രഹാമും പുറത്തായി.
ടീം: ഗോൾകീപർ: ജോർഡൻ പിക്ഫോർഡ് (എവർടൺ), നിക് പോപ് (ന്യുകാസിൽ), ആരോൺ റംസ്ഡെയിൽ (ആഴ്സണൽ).
ഡിഫെൻഡർമാർ: ഹാരി മഗ്വയർ, ലൂക് ഷാ (യുനൈറ്റഡ്), എറിക് ഡയർ (ടോട്ടൻഹാം), ജോൺ സ്റ്റോൺസ് (സിറ്റി), കൈൽ വാക്കർ, കീറൻ ട്രിപ്പിയർ (ന്യൂകാസിൽ), കോണർ കോഡി (എവർടൺ), ബെൻ വൈറ്റ് (ആഴ്സണൽ), അലക്സാണ്ടർ ആർണൾഡ് (ലിവർപൂൾ).
മിഡ്ഫീൽഡർമാർ: ജൂഡ് ബെല്ലിങ്ങാം (ഡോർട്മുണ്ട്), മേസൺ മൗണ്ട് (ചെൽസി), കോണർ ഗല്ലഗർ (ചെൽസി), ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം), ജോർഡൻ ഹെൻഡേഴ്സൺ (ലിവർപൂൾ), കാൽവിൻ ഫിലിപ്സ്.
ഫോർവേഡ്: ജെയിംസ് മാഡിസൺ (ലെസ്റ്റർ), ഫിൽ ഫോഡൻ (സിറ്റി), ജാക് ഗ്രീലിഷ് (സിറ്റി), ഹാരി കെയിൻ (ടോട്ടൻഹാം), ബുക്കായോ സാക (ആഴ്സണൽ), റഹീം സ്റ്റൈർലിങ് (ചെൽസി), കാലം വിൽസൺ, മാർകസ് റാഷ്ഫോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.