അട്ടിമറി; മെയ്ഡ് ഇൻ ജപ്പാൻ

ദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാൻ. ഗ്രൂപ്പ് ഇയിലെ ആദ്യ പോരിൽ പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജർമനി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട്​ ഗോൾ തിരിച്ചടിച്ചാണ് സാമുറായികൾ ജയം പിടിച്ചെടുത്തത്. ഫിനിഷിങ്ങിലെ പിഴവാണ് മുൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. 26 ഷോട്ടുകൾ ഉതിർത്തിട്ടും പെനാൽറ്റിയല്ലാതെ ഒന്നും വലയിലെത്തിക്കാൻ അവർക്കായില്ല. 74 ശതമാനവും ബാൾ കൈവശം വെച്ചിട്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു 'അലമാനിയ'കളുടെ വിധി. 31ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗുണ്ടോഗൻ ജർമനിക്കായി ഗോൾ നേടിയപ്പോൾ 75ാം മിനിറ്റിൽ റിറ്റ്സു ദോനും 83ാം മിനിറ്റിൽ തകുമ അസാനൊയും ജർമൻ വലയിൽ പന്തെത്തിച്ചു.

ആദ്യ പകുതിയിൽ ജർമനിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ ജപ്പാൻ പൂർണമായും പ്രതിരോധത്തിലൊതുങ്ങി. വല്ലപ്പോഴും കൗണ്ടർ അറ്റാക്കിലൂടെ മാത്രമാണ് ജപ്പാൻ താരങ്ങൾ ജർമൻ ഹാഫിലേക്ക് കടന്നത്. ഇത്തരത്തിൽ ഏഴാം മിനിറ്റിൽ ലഭിച്ച അവസരം മയേഡ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

16ാം മിനിറ്റിൽ ലഭിച്ച കോർണർ റൂഡിഗർ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 20ാം മിനിറ്റിൽ ഗുണ്ടോഗന്റെ ലോങ്റേഞ്ചർ ആയാസപ്പെട്ടാണ് ജപ്പാൻ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചത്. 24ാം മിനിറ്റിൽ ഹാവർട്സിനെ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ജർമനി വാദിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിക്കപ്പെട്ടില്ല. മൂന്ന് മിനിറ്റിനകം ഗുണ്ടോഗൻ ലോങ് റേഞ്ചർ പായിച്ചെങ്കിലും നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ജർമൻ താരങ്ങൾ വളഞ്ഞിട്ട് നടത്തിയ ആക്രമണം ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് പരാജയപ്പെടുത്തി.

ജർമനിയുടെ നിരന്തര ആക്രമണങ്ങൾ ഒടുവിൽ ഫലവത്തായി. 31ാം മിനിറ്റിൽ റൗമിനെ ഗോൾകീപ്പർ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലേക്ക് വിസിലൂ​താൻ റഫറിക്ക് സംശയിക്കേണ്ടി വന്നില്ല. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം പന്ത് വലയിലെത്തിച്ചു. 38ാം മിനിറ്റിലും ജർമനി ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ അപകടം ഒഴിവാക്കി. 42ാം മിനിറ്റിൽ ലഭിച്ച അവസരം കിമ്മിച്ച് ബാറിന് മുകളിലൂടെ പറത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഹാവർട്സ് ജപ്പാൻ വല കുലുക്കിയെങ്കിലും വാറിൽ ഗോൾ നഷ്ടമായി. തൊട്ടുടനെ ജപ്പാൻ താരത്തിന്റെ ഹെഡർ പോസ്റ്റിനരികി​ലൂടെ പുറത്തുപോയി.

രണ്ടാം പകുതിയിലും ജർമൻ ആക്രമണം തുടർന്നു. കളി പുനരാരംഭിച്ച് രണ്ട് മിനിറ്റിനകം ലഭിച്ച സുവർണാവസരം നാബ്രി ബാറിന് മുകളിലൂടെ പറത്തി. തൊട്ടുടനെ ജപ്പാൻ താരങ്ങൾ ജർമൻ ബോക്സിൽ ഭീതി വിതച്ചെങ്കിലും കോർണർ വഴങ്ങി രക്ഷപ്പെട്ടു. 50ാം മിനിറ്റിൽ ജർമൻ യുവതാരം മുസിയാലയുടെ ഷോട്ടും ആകാശത്തിലൂടെ പറന്നു. 57ാം മിനിറ്റിലെ ജപ്പാൻ മുന്നേറ്റം ജർമൻ പ്രതിരോധ താരം റൂഡ്രിഗർ തട്ടിത്തെറിപ്പിച്ചു. രണ്ട് മിനിറ്റിനകം ജർമനിക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗുണ്ടോഗന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. ഇതിനിടെ ജപ്പാന്റെ കൗണ്ടർ അറ്റാക്ക് റൂഡിഗർ പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു. 70ാം മിനിറ്റിൽ ജർമനി പോസ്റ്റിലേക്കടിച്ച നാല് ഷോട്ടുകളാണ് ജപ്പാൻ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചത്. 73ാം മിനിറ്റിലാണ് ജപ്പാന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ജപ്പാൻ താരത്തിന്റെ ഷോട്ട് ജർമൻ ഗോൾകീപ്പർ ന്യൂയർ തടഞ്ഞിട്ടപ്പോൾ റീബൗണ്ടിലൂ​ടെ വീണ്ടും അവസരം ലഭിച്ചെങ്കിലും പുറത്തേക്കായിരുന്നു. 75ാം മിനിറ്റിൽ ന്യൂയർ തട്ടിത്തെറിപ്പിച്ച ബാൾ വലയിലെത്തിച്ച് റിറ്റ്സു ദോൻ ജപ്പാന് സമനില സമ്മാനിച്ചു. 83ാം മിനിറ്റിൽ തകുമ അസാനൊയും മാവുവൽ ന്യൂയറെ കീഴടക്കിയതോടെ ജർമനി പരാജയം മണത്തു. തിരിച്ചടിക്കാനുള്ള ജർമൻ ശ്രമങ്ങളെല്ലാം ജപ്പാൻ വിജയകരമായി പ്രതിരോധിച്ചതോടെ അവർക്ക് സ്വപ്നതുല്യമായ വിജയവും സ്വന്തമായി.

Tags:    
News Summary - Japan win against Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.