ദോഹ: ലോകകപ്പിൻെറ മണ്ണിലേക്ക് എല്ലാ രാജ്യങ്ങളെയും സ്വാഗതം ചെയ്ത് ഖത്തറിൻെറ ആതിഥേയത്വത്തിന് പിന്തുണയർപ്പിച്ച് ലുസൈൽ ബൊളിവാഡിൽ ആരാധക സംഗമം.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച പരേഡാണ് ബോളിവാഡിൽ സ്ഥിരമായി നടക്കുന്ന ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രദ്ധപിടിച്ചു പറ്റിയത്. സംഘാടനത്തിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലർത്തിയ ആഘോഷത്തിൽ, കാൽപന്തുകളിയുടെ വിശ്വമേളയിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ഫാൻസ് ടീമുകൾ അണിനിരന്നു.
ടീമുകളുടെ പതാകകളും ചിഹ്നങ്ങളും ജേഴ്സികളുമണിഞ്ഞാണ് ലുസൈൽ ബോളിവാഡിനെ ആവേശം കൊള്ളിച്ചുകൊണ്ട് യൂത്ത് ഫോറം 'ഹയ്യാകും ഫീ ഖത്തർ' എന്ന പേരിൽ വെൽകം പരേഡ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് ലുസൈൽ ബോളിവാഡിലേക്ക് പരേഡിൽ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. കൊച്ചു കുട്ടികളുടെ ദഫ്മുട്ട്, അറബിക് നൃത്തം, ഫ്ലാഷ്മോബ് തുടങ്ങിയവയോടൊപ്പം കോൽക്കളി, ബാൻ്റ് മേളം, ശിങ്കാരിമേളം തുടങ്ങിയവയും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും പരേഡിനെ വർണാഭമാക്കി.
യൂത്ത് ഫോറം പ്രസിഡൻറ് എസ്.എസ് മുസ്തഫ, ജനറൽ സെക്രട്ടറി അബ്സൽ, വൈസ് പ്രസിഡന്റുമാരായ അസ്ലം ഈരാറ്റുപേട്ട, എം.ഐ അസ്ലം തൗഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.