കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന് കേളികൊട്ടുയരാൻ ഇനി ദിവസങ്ങൾ മാത്രം. മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന, വൻകരകളുടെ രാജാവായ ഏഷ്യയിലേക്ക് വീണ്ടുമൊരിക്കൽകൂടി വിരുന്നെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഖത്തറെന്ന ചെറിയ 'വലിയ' രാജ്യം ആതിഥ്യം വഹിക്കുകയാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ വേദികൾ ഏറ്റവും അടുത്തുവരുന്ന പ്രഥമ ടൂർണമെൻറ്, പ്രഥമ കാർബൺ ന്യൂട്രൽ ടൂർണമെൻറ്, കുറഞ്ഞ കാലയളവിനുള്ളിൽ പൂർത്തിയാകുന്ന പ്രഥമ ടൂർണമെൻറ് തുടങ്ങി നിരവധി വിശേഷണങ്ങളും റെക്കോഡുകളും ഖത്തർ ലോകകപ്പിനു മാത്രം അവകാശപ്പെടാനുള്ളതായിരിക്കും.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് പുറമെ ഒരുമാസം നീളുന്ന വൈവിധ്യമാർന്ന കല, സാംസ്കാരിക, സംഗീത, നൃത്ത, വിനോദ പരിപാടികളാണ് ഫിഫയും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയും ആരാധകർക്കായി അണിയിച്ചൊരുക്കുന്നത്. ഫുട്ബാൾ മത്സരങ്ങൾകണ്ട് കോർണിഷിൽ കാറ്റുകൊള്ളാനുള്ള ഉദ്ദേശ്യത്തിൽ ആരെങ്കിലും ഖത്തറിലേക്ക് വിമാനം കയറുന്നുണ്ടെങ്കിൽ അവരെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ലെന്ന് സാരം.
കാഴ്ചകൾ ഏറെയുണ്ട്. പൗരാണികതയും ആധുനികതയും ഇസ്ലാമിക വാസ്തുവിദ്യയും സമന്വയിക്കുന്ന അംബരചുംബികളുടെ ഇടമായ വെസ്റ്റ്ബേ സ്കൈലൈൻ പശ്ചാത്തലമാക്കിയുള്ള ദോഹയിലെ മനോഹരമായ കോർണിഷ്. രാജ്യതലസ്ഥാന നഗരിയുടെ ഒരുവശത്ത് മരുഭൂമിയുടെ ചൂടിനെ നിഷ്പ്രഭമാക്കുംവിധത്തിൽ പച്ചപ്പ് വിരിച്ച അൽബിദ്ദ പാർക്ക്.
ആധുനികതയുടെ എല്ലാ വിഭവങ്ങളുമായി ദോഹക്ക് വടക്കുഭാഗത്ത് തലയുയർത്തിയ ലുസൈലിലെ അൽ മഹാ ഐലൻഡ്. സാംസ്കാരിക കൈമാറ്റങ്ങളുടെ ഭൂമികയായ കതാറ. കായിക തലസ്ഥാനമായ ആസ്പയർ സോൺ... ആരാധകർക്കായി ഒരുപിടി ഇടങ്ങൾ അണിഞ്ഞൊരുങ്ങുകയാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ വേറിട്ട ഫാൻ ഫെസ്റ്റിവലിനാണ് ദോഹയിലെ അൽ ബിദ്ദ പാർക്ക് വേദിയാകുന്നത്. സ്റ്റേഡിയങ്ങൾക്ക് പുറത്ത് ആരാധകരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു എന്ന സവിശേഷതയുള്ള ഫാൻ ഫെസ്റ്റിവൽ ഫിഫ ഫാൻ ഫെസ്റ്റിന്റെ പുതുക്കിയ രൂപമായാണ് അവതരിപ്പിക്കുന്നത്. സംഗീതം, കല, വിനോദം, സാംസ്കാരികം, രുചി വൈവിധ്യം, ലൈഫ് സ്റ്റൈൽ ട്രെൻഡുകൾ എന്നിവയെല്ലാം സമന്വയിപ്പിച്ച് തികച്ചും യഥാർഥ ഉത്സവാന്തരീക്ഷമായിരിക്കും ഫാൻ ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുക.
ആകാശ ഗോപുരങ്ങളാൽ മനോഹരമായ വെസ്റ്റ്ബേ സ്കൈലൈൻ പശ്ചാത്തലത്തിൽ വരുന്നതോടെ ഫാൻ ഫെസ്റ്റിവലിന് വശ്യതയേറും. മത്സര ടിക്കറ്റുകൾ ലഭിക്കാത്ത ആരാധകർക്ക് സ്റ്റേഡിയത്തിലെ അതേ വൈബിൽ കൂറ്റൻ സ്ക്രീനിൽ കളികളുടെ തത്സമയ പ്രദർശനമായിരിക്കും ഫാൻ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. കല, സംഗീത വിരുന്നുകൾക്ക് പുറമേ, ഖത്തറിന്റെ തനത് രുചിഭേദങ്ങളും പ്രാദേശിക, അന്തർദേശീയ രുചിവൈവിധ്യങ്ങളുടെ കലവറയും അൽ ബിദ്ദ പാർക്കിൽ കാത്തിരിക്കുന്നുണ്ടാകും. 2
9 ദിവസം നീളുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന് നവംബർ 20ന് തിരശ്ശീലയുയരും. അന്താരാഷ്ട്രതലത്തിൽ പ്രമുഖരായ സംഗീതജ്ഞരുടെ സാന്നിധ്യം സംഗീത പ്രേമികളെ മായികലോകത്തെത്തിക്കും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഫിസിക്കൽ, ഡിജിറ്റൽ ഫുട്ബാൾ മത്സരങ്ങളും വിവിധ ഗെയിമുകളും ഫിഫ ഇതിഹാസങ്ങളുമായി പന്തു തട്ടാനുള്ള സുവർണാവസരവും ഫാൻ ഫെസ്റ്റിവലിന് കൊഴുപ്പേകും.
മേമ്പൊടിയായി സ്പോൺസർ ആക്ടിവേഷൻ പരിപാടികളും ഫിഫയുടെ ഔദ്യോഗിക സ്റ്റോറുകളും വരുന്നതോടെ ഖത്തറിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ലോകകപ്പ് ഫുട്ബാളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറും.
ലുസൈൽ എന്ന പുതുനഗരം തന്നെ ലോകകപ്പിനെത്തുന്ന ലക്ഷം കാണികൾക്ക് വലിയൊരു 'സർപ്രൈസാ'ണ്. പുതുമോടിയോടെ അത്യാധുനികമായി തീർത്ത നഗരത്തിൽ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം മാത്രമല്ല, പ്ലേസ് വെൻഡം എന്നൊരു അതിഗംഭീര മാളുണ്ട്. അതിനോട് ചേർന്ന് അത്ഭുതദ്വീപുമുണ്ട് -അൽ മഹാ ഐലൻഡ്.
വിനോദ പരിപാടികളാണ് ദ്വീപിലെ ആകർഷണം. ലുസൈലിലെ ഭൂപ്രദേശവുമായി കോസ്വേ വഴിയാണ് ദ്വീപ് ബന്ധിപ്പിച്ചിരിക്കുന്നത്. നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന അൽമഹാ ഐലൻഡിന്റെ വിസ്തൃതി 230,000 ചതുരശ്രമീറ്ററാണ്. ലുസൈൽ വിൻറർ വണ്ടർലാൻഡ്, നമ്മോസ് ബീച്ച് ക്ലബ്, അൽ മഹാ അറീന തുടങ്ങിയവയാണ് ദ്വീപിലെ പ്രധാന ആകർഷണങ്ങൾ.
ലോകകപ്പിനെത്തുന്ന സന്ദർശകർക്കും ആരാധകർക്കും ആടിത്തിമിർക്കാനും പാടി രസിക്കാനും ഉല്ലസിക്കാനും ധാരാളമുണ്ടിവിടെ. വർഷത്തിൽ നവംബർ മുതൽ മാർച്ച് വരെ തുറന്നിരിക്കുന്ന ലുസൈൽ വിൻറർ വണ്ടർലാൻഡാണ് അൽ മഹാ ദ്വീപിലെ പ്രധാനകേന്ദ്രം. 93,000 ചതുരശ്രമീറ്ററാണ് വണ്ടർലാൻഡിന്റെ വിസ്തൃതി.
395 റോളർ കോസ്റ്റർ ഉൾപ്പെടെയുള്ള 10 സാഹസിക റൈഡുകൾ, 150 അടി ഉയരമുള്ള ഫെറിസ് വീലുൾപ്പെടുന്ന 25 ഫാമിലി റൈഡുകൾ, കുട്ടികൾക്കായി 15 റൈഡുകൾ എന്നിങ്ങനെ 50 റൈഡുകളാണ് വിൻറർ വണ്ടർലാൻഡിലുള്ളത്. സാഹസിക റൈഡുകൾ ഇഷ്ടപ്പെടുന്നവർക്കായി സ്പേസ് ഗൺ, ഡ്രോപ് എൻ ട്വിസ്റ്റ് ടവർ, വെർട്ടിക്കിൾ സ്വിങ് എന്നിവ വണ്ടർലാൻഡിൽ സ്ഥാപിക്കുന്നുണ്ട്.
കുടുംബങ്ങൾക്കുവേണ്ടി ബംബർ കാർ, മിനി ഡിസ്കോ, ദ ഗലിയോൺ എന്നിവയും സജ്ജമാക്കും. ലോകത്തിലെ ഏറ്റവും മികച്ച എലൈറ്റ് ബീച്ച് ക്ലബുകളിലൊന്നായ നമ്മോസ് ബീച്ച് ക്ലബ് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗ്രീക്ക് പാർട്ടി ഐലൻഡിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ആധുനിക വാസ്തുചാരുതയോടെയുള്ള നിർമിതിയാണ് ബീച്ച് ക്ലബിന്റെ പ്രധാന പ്രത്യേകത.
പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ സഞ്ചാരികളുടെ ഏറ്റവും പുതിയ ബീച്ച് ഡൈനിങ് ഡെസ്റ്റിനേഷനുകളിലൊന്നായി നാമോസ് മാറും.
സുമ, എൽ.പി.എം, എം. ഷെരീഫ്, ബില്യണയർ, ദോക്യ, ജ്വാല എന്നിങ്ങനെ ആഗോളതലത്തിൽ പേരെടുത്ത ആറ് പ്രീമിയർ റസ്റ്റാറൻറുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് ഡിസ്ട്രിക്ട്ടും അന്താരാഷ്ട്ര സംഗീത മേളകൾക്ക് വേദിയൊരുക്കാൻ വിധത്തിൽ 7000 ആളുകളെ ഉൾക്കൊള്ളുന്ന കൺസേർട്ട് വേദിയും അൽ മഹാ ഐലൻഡിൽ സന്ദർശകരെ ആകർഷിക്കും.
കൂടുതൽ കൊഴുപ്പേകാൻ ഫാഷൻ, സംഗീത വിരുന്നൊരുക്കുമെന്ന് ഖത്തർ മ്യൂസിയം പ്രഖ്യാപിച്ചുകഴിഞ്ഞു. സെമി ഫൈനൽ മത്സരങ്ങൾക്കുശേഷം ഡിസംബർ 16ന് ഖത്തർ ഫാഷൻ യുനൈറ്റഡ് ബൈ സി.ആർ റൺവേ എന്ന് പേരിട്ടിരിക്കുന്ന ഫാഷൻ ഷോക്ക് വേദിയാവുക നിർമാണ വൈവിധ്യംകൊണ്ട് വാർത്താപ്രാധാന്യം നേടിയ സ്റ്റേഡിയം974 ആയിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വളർന്നുവരുന്ന ഡിസൈനർമാരും മോഡലുകളും ബ്രാൻഡുകളും ഫാഷൻ ഷോയിൽ അണിനിരക്കും.
ഫാഷൻ ലോകത്തെ പ്രമുഖ പൈതൃക ഭവനങ്ങൾ മുതൽ അഞ്ച് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഡിസൈനർമാർ ഒരുമിക്കുന്ന ഫാഷൻ പ്രദർശനവേദിയിൽ നൂറിലധികം ബ്രാൻഡുകൾ പ്രദർശിപ്പിക്കും. ഫാഷൻ പ്രദർശനത്തോടനുബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ പ്രമുഖരായ സംഗീത കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീത കലാവിരുന്നും സ്റ്റേഡിയത്തിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നടക്കും.
ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകർക്കുവേണ്ടി മാത്രം വിശാലമായ വിനോദ ബീച്ച് തയാറാകുന്നുണ്ട്. ലുസൈലിലെ ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 'ഖിതൈഫാൻ ബീച്ച് ഫെസ്റ്റ് ബൈ യൂനിറ്റ്-വൈ' എന്ന പേരിലാണ് പുതിയ വിനോദ മേഖല സ്ഥാപിക്കുന്നത്.
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, വിവിധ വിനോദപ്രവർത്തനങ്ങൾ, ഭക്ഷ്യ-പാനീയ-റീട്ടെയിൽ ഔട്ട്ലെറ്റുകൾ, തത്സമയ സംഗീതക്കച്ചേരികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുങ്ങുന്നത്. ടൂർണമെൻറ് കാലയളവിൽ രാവിലെ നേരത്തെ ആരംഭിച്ച് അർധരാത്രി വരെ പ്രവേശനമുണ്ടായിരിക്കും.
ഖത്തറിലെ പ്രമുഖരായ സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതനിശക്കൊപ്പം ആഗോളതലത്തിൽ പ്രസിദ്ധരായ കലാകാരന്മാരുടെ േപ്ല, സംഗീത, നൃത്ത പരിപാടികളും ഇവിടെ അവതരിപ്പിക്കും. ടിക്കറ്റുകൾ വഴിയാണ് ഖിതൈഫാൻ ബീച്ച് ഫെസ്റ്റിലേക്കുള്ള പ്രവേശനം.
കലയും സംസ്കാരവും സാഹിത്യവും കൂടിച്ചേരുകയും അവയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമാണ് കതാറ. ഖത്തർ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടം. അറബ് സംസ്കാരവും പാരമ്പര്യവും തനിമയും നിലനിർത്തി നിർമിച്ച കതാറ ഗ്രാമം വിവിധ പ്രദർശനങ്ങളുടെയും മേളകളുടെയും മത്സരങ്ങളുടെയും നിത്യവേദിയാണ്.
കടലിന്റെ മനോഹാരിത ഒരുഭാഗത്ത് കതാറക്ക് അതിരിടുമ്പോൾ പടിഞ്ഞാറ് പച്ചപ്പ് വിരിച്ച് നിൽക്കുന്ന കതാറ കുന്നുകളാണ് അതിർത്തി. വാരാന്ത്യദിനങ്ങളിൽ സന്ദർശകരാൽ വീർപ്പുമുട്ടുമിവിടെ.
ഖത്തർ ലോകകപ്പിനെത്തുന്ന സന്ദർശകരുടെയും ആരാധകരുടെയും പ്രധാന ആകർഷണമായി കതാറ മാറുമെന്നതിൽ തർക്കമില്ല. ബീച്ചും വാട്ടർ സ്പോർട്സും ഇഷ്ടപ്പെടുന്നവർക്ക് അതാസ്വദിക്കാനും അനുഭവിക്കാനുമുള്ള ഇടമായി കതാറ മാറുമ്പോൾ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ തേടി സഞ്ചരിക്കുന്നവർക്ക് അതും കതാറയിൽ ലഭിക്കും.
ലോകകപ്പ് കാണാനായി ഖത്തറിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്രധാന കേന്ദ്രമാണ് ദോഹ നഗരമധ്യത്തിൽ കോർണിഷിന് ചാരെ സ്ഥിതി ചെയ്യുന്ന സൂഖ് വാഖിഫ്.
പൊടിപിടിച്ച് കിടന്ന സംസ്കാരശേഷിപ്പുകളെ ആധുനിക സങ്കേതങ്ങളുടെ മേമ്പൊടിയാൽ പുനരാവിഷ്കരിച്ച ദോഹയിലെ മനോഹര ഇടം. 2004ലാണ് പുരാതന അങ്ങാടിയുടെ നിർമാണം ആരംഭിച്ചത്. ആദ്യകാലത്ത് സന്ദർശകർ കുറവായിരുന്ന സൂഖിലേക്ക് ക്രമേണ സഞ്ചാരികളുടെ ഒഴുക്കായി. പിന്നീടത് ഖത്തറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദർശക കേന്ദ്രമായി മാറി. ചെറു ചായമക്കാനികൾക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളും സൂഖ് വാഖിഫിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇവിടെ വന്ന് ചായ കുടിക്കേണ്ടവർക്ക് അതാകാം. ഹുക്ക വലിക്കാം. ഭക്ഷണം കഴിക്കാം. സംഗീതമാസ്വദിക്കാം. സാംസ്കാരിക സംവാദമാകാം... അതുമല്ലെങ്കിൽ ആൾക്കൂട്ടത്തിൽ തനിയെ നടക്കുകയുമാകാം. ഖത്തറിലെത്തുന്ന ആരെയും ആകർഷിക്കുന്നതെന്തോ ഒന്ന് സൂഖിലുണ്ട്. ലോകകപ്പിനെത്തുന്ന ആരാധകരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായി സൂഖും ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.