േദാഹ: സ്റ്റേഡിയം 974ൽ നടന്ന ബ്രസീൽ-സ്വിറ്റ്സർലൻഡ് മത്സരത്തിൽ നിരാശയുടെ കാത്തിരിപ്പിനൊടുവിൽ ഉദിച്ചുയർന്ന ഭാഗ്യ നക്ഷത്രമായി അവതരിക്കുകയായിരുന്നു കാസെമിറോ. വിനീഷ്യസിൻെറ ഗോൾ നേട്ടം ആഘോഷിച്ചു തീരുംമുമ്പെ വാർ രസംകൊല്ലിയായെങ്കിൽ, കാസെമിറോയുടെ ഗോളിന് അക്ഷമരായി കാത്തിരുന്ന ആരാധകക്കൂട്ടത്തിന് ആരവങ്ങളിലമരാൻ വേണ്ട മനോഹാരിതയുണ്ടായിരുന്നു.
ആ ഗോളെത്തും വരെ എടുത്തു പറയാൻ കാര്യമായൊന്നും കാഴ്ചവെച്ചിരുന്നില്ല മഞ്ഞക്കുപ്പായക്കാർ. വിരസമായ ഒന്നാം പകുതിയിൽ ബ്രസീൽ ലക്ഷ്യത്തിലേക്ക് തൊടുത്തത് രണ്ടു ഷോട്ടുകൾ മാത്രം. ആക്രമണങ്ങൾക്ക് നെടുനായകത്വം വഹിക്കാൻ നെയ്മറിന്റെ അഭാവം മുഴച്ചു നിന്നൊരു മത്സരം കൂടിയായിരുന്നു 974 സ്റ്റേഡിയത്തിൽ പെയ്തു തീർന്നത്.
ആദ്യകളിയിൽ അത്യുജ്വല ഫിനിഷിങ്ങുമായി സെർബിയയെ അരിഞ്ഞുവീഴ്ത്തിയ റിച്ചാർലീസന്റെ നിഴൽ മാത്രമായിരുന്നു സ്വിറ്റ്സർലൻഡിനെതിരെ കളത്തിൽ. നെയ്മറിന് പകരമിറക്കിയ ഫ്രെഡും നിരാശപ്പെടുത്തി. മഞ്ഞ പുതച്ച ഗാലറി വല കുലുങ്ങുന്നതും കാത്തിരുന്നിട്ടും ആവേശ മുഹൂർത്തങ്ങൾ പോലും അന്യമായി.
സമനില ലക്ഷ്യമിട്ട് കളിച്ച ചെമ്പടക്കെതിരെ അമിത ജാഗ്രത പുലർത്തിയതാണ് ബ്രസീലിന്റെ സ്വതസിദ്ധ ഗെയിമിനെ പിന്നോട്ട് അടുപ്പിച്ചത്. ഒടുവിൽ രണ്ടു റയൽ താരങ്ങൾ - വിനീഷ്യവും റോഡ്രിഗോയും - ഇടതു വിങ്ങിലൂടെ ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ മുൻ റയൽ താരമായ കാസെമിറോ തകർപ്പൻ ഹാഫ് വോളിയിലൂടെ യാൻ സാമ്മറെ കീഴടക്കിയപ്പോൾ നിറഗാലറിക്ക് ആവേശത്തിലേക്കും ബ്രസീലിന് മൂന്നു പോയന്റിലേക്കും വഴി തുറക്കുകയായിരുന്നു. മഞ്ഞപ്പടയുടെ ആരാധകർ നഗരത്തിലുടനീളം പ്രീ ക്വാർട്ടർ പ്രവേശം ആഘോഷമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.