ക്ലാസ് കാസിമിറോ; സ്വിസ് പൂട്ട് പൊളിച്ച് കാനറിപ്പട പ്രീക്വാർട്ടറിലേക്ക്

ദോഹ: റാസ് അബൂഅബൂദിൽ തടിച്ചുകൂടിയ ആരവങ്ങൾ ഒരുവേള നിശബ്ദതയിലാണ്ടപ്പോൾ ബ്രസീലിനായി കാസിമിറോ അവതരിച്ചു. ബ്രസീൽ മുന്നേറ്റ നിരയെയൊന്നാകെ തടുത്തുനിർത്തിയ സ്വിസ് പൂട്ട് പൊളിച്ച് 83ാം മിനിറ്റിലാണ്  കാസിമിറോയുടെ വെടിക്കെട്ട് ഗോളെത്തിയത്. സ്വിസ് ഡിഫൻഡർമാരുടെ കണ്ണുവെട്ടിച്ചു ബോക്സിനുള്ളിൽ കയറിയ കാസിമിറോ പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പന്ത്പ റത്തിയിറക്കുകയായിരുന്നു. വിജയത്തോടെ ആറുപോയന്റുമായി ബ്രസീൽ പ്രീക്വാർട്ർ ഉറപ്പിച്ചു. ഡിസംബർ 3ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്രസീൽ കാമറൂണിനെ നേരിടും. തോൽവിയോടെ സ്വിറ്റ്സർലൻഡിന് സെർബിയയുമായുള്ള അവസാന മത്സരം അതിനിർണായകമായി.

സ്റ്റേഡിയത്തിൽ ആർത്തുവിളിച്ച ജനക്കൂട്ടത്തിന് ഓർക്കാൻ പ്രത്യേകിച്ചൊന്നും നൽകാതെ മത്സരം അരങ്ങൊഴിയവേയായിരുന്നു കാസിമിറോയുടെ മാസ് ഇൻട്രോ. ഗോൾ വീണതോടെ ബ്രസീൽ ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും രണ്ടാം ഗോൾ കുറിക്കാനായില്ല. നേരത്തേ 64ാം മിനിറ്റിൽ വിനീഷ്യസ് ​ജൂനിയർ ഗോൾ നേടിയതയോടെ ആരവങ്ങളുയർന്നിരുന്നെങ്കിലും വാർ ചെക്കിങ്ങിൽ ഓഫ്സൈഡെന്ന് തെളിയുകയായിരുന്നു.


മത്സരത്തിന്റെ ഗതി നിർണയിച്ചത് ബ്രസീലാണെങ്കിലും സ്വിസ് ബോക്സിനുള്ളിലേക്ക് കടന്നുകയറി അധികം ഭീഷണിയുയർത്താൻ ബ്രസീലിന് സാധിച്ചിരുന്നില്ല. മറുവശത്ത് സ്വിറ്റ്സർലന്റ് കിട്ടിയ അവസരങ്ങളിൽ അതിവേഗം ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിത്തെറിപ്പിച്ചു. 52ാം മിനിറ്റിൽ ബ്രസീൽ ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞുകയറിയ സ്വിസ് ക്രോസ് വിനീഷ്യസ് ഏറെ പണിപ്പെട്ടാണ് നിർവീര്യമാക്കിയത്. 28ാം മിനിറ്റിൽ റാഫീന്യ സുന്ദരമായി നീട്ടി നൽകിയ പന്ത് വിനീഷ്യസിന് ഗോളാക്കി മാറ്റാനായിരുന്നില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ റിച്ചാർലിസൺ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനാകാതെ കരക്കുകയറി. ബ്രസീൽ ബോക്സിലും ചുറ്റുവട്ടത്തും സ്വിറ്റ്സർലൻഡ് ഭീഷണിയുയർത്തിയെങ്കിലും ബ്രസീൽ പ്രതിരോധം ഇളകാതെ നിന്നു. 

പനി ലക്ഷണങ്ങൾ ഉള്ളതിനാൽ കളത്തിലിറങ്ങില്ലെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗോൾ കീപ്പർ അലിസൺ ബെക്കർ കളത്തിലിറങ്ങിയത് ബ്രസീൽ ആരാധകർക്ക് ആശ്വാസം നൽകിയിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്രെഡാണ് പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ഇറങ്ങിയത്. 

Tags:    
News Summary - Brazil 0-0 Switzerland, FIFA World Cup 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.