സൗദി പ്രോ ലീഗ് അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കിരീട പോരും മുറുകി. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറാണ് പോയന്‍റ് പട്ടികയിൽ ഒന്നാമത്. 27 മത്സരങ്ങളിൽനിന്ന് 70 പോയന്‍റ്. രണ്ടാമതുള്ള അൽഹിലാലിന് 28 മത്സരങ്ങളിൽനിന്ന് 68 പോയന്‍റും. തുടർന്നുള്ള മത്സരങ്ങളിലും വിജയകുതിപ്പ് തുടർന്നാൽ ക്രിസ്റ്റ്യാനോക്ക് ആദ്യമായി പ്രോ ലീഗ് കിരീടത്തിൽ മുത്തമിടാനാകും.
ഏറെ പ്രതീക്ഷയോടെ സൗദിയിലെത്തിയിട്ടും അൽ നസറിനൊപ്പം ഒരു ലീഗ് കിരീടം നേടാൻ ഇതുവരെ താരത്തിനായിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് താരത്തെ റെക്കോഡ് തുകക്ക് ക്ലബ് സൗദിയിലേക്ക് കൊണ്ടുവന്നതും. എന്നാൽ, കഴിഞ്ഞദിവസം നടന്ന അൽ അഹ്ലി-അൽ ഫയ്ഹ മത്സരം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മത്സരത്തിൽ ഫയ്ഹയോട് 1-1 എന്ന സ്കോറിൽ സമനില വഴങ്ങിയതോടെ അഹ്ലി മൂന്നാം സ്ഥാനത്തേക്ക് വീണു. നിലവിൽ 28 മത്സരങ്ങളിൽനിന്ന് 66 പോയന്‍റാണുള്ളത്. ക്രിസ്റ്റ്യാനോയുടെ നസർ അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ അഹ്ലിയേക്കാൾ ഒമ്പത് പോയന്‍റ് ലീഡാകും. സീസണിൽ ബാക്കിയുള്ളത് ആറു മത്സരങ്ങളും. നിർണായക മത്സരത്തിൽ സമനില വഴങ്ങിയതോടെ ടീമിന്‍റെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
എന്നാൽ, മത്സരത്തിനു പിന്നാലെ റഫറിമാർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് അഹ്ലിയുടെ ഇംഗ്ലീഷ് താരമായ ഇവാൻ ടോണിയും സഹതാരവും. ക്രിസ്റ്റ്യാനോക്ക് കിരീടം നേടികൊടുക്കാൻ റഫറിമാർ വഴിവിട്ട് സഹായിക്കുന്നു എന്നാണ് താരങ്ങളുടെ ആരോപണം. മത്സരത്തിൽ ടീമിന് അനുകൂലമായി ക്ലിയർ ഹാൻഡ് ബാൾ ലഭിച്ചിട്ടും റഫറി അനുവദിച്ചില്ലെന്നും ക്രിസ്റ്റ്യാനോക്ക് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിന് റഫറിമാർ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നുമാണ് താരങ്ങൾ പരാതിപ്പെടുന്നത്.
‘ട്രോഫി കൈമാറൂ, അതാണ് അവർ ആഗ്രഹിക്കുന്നത്. ഏത് മാർഗത്തിലൂടെയും ഞങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. ട്രോഫി ഒരു താരത്തിന് ഉറപ്പാക്കാനാണ് അവരുടെ ശ്രമം. ഞങ്ങളുടെ ക്ലബിനോടുള്ള അനാദരവാണ്’ -അഹ്ലിയുടെ ബ്രസീലിയൻ താരം വെൻഡേഴ്സൺ ഗലേനോ പറഞ്ഞു. റഫറിയുടെ തീരുമാനങ്ങളെല്ലാം റൊണാൾഡോക്ക് ലീഗ് കിരീടം നേടികൊടുക്കുന്നത് സഹായിക്കുന്നതാണെന്ന് മുൻ ബ്രെന്‍റ്ഫോർഡ്, ന്യൂകാസിൽ താരമായ ഇവാൻ ടോണി പ്രതികരിച്ചു. ‘റഫറിയുടെ തീരുമാനത്തിന്‍റെ ഗുണഭോക്താക്കൾ ആരാണെന്ന് വളരെ വ്യക്തമാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. രണ്ടു കൈകൊണ്ടും പന്ത് തൊട്ടാൽ അത് പെനാൽറ്റിയാണ്’ -ടോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തൊട്ടു പിന്നാലെ ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. മത്സരത്തിനുശേഷം റഫറിയുടെ തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അഹ്ലി അധികൃതർ ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. റഫറിമാരുടെ തെരഞ്ഞെടുപ്പ് നടപടികളിലും മാനദണ്ഡങ്ങളിലും ആശങ്ക പ്രകടിപ്പിക്കുന്നതായിരുന്നു പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.