വെല്ലിങ്ടൺ: ജൂണിൽ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായി ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. രണ്ട് കുട്ടികൾ വാർത്ത സമ്മേളനത്തിനെത്തി വ്യത്യസ്തമായ രീതിയിൽ നടത്തിയ ടീം പ്രഖ്യാപനം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ആംഗസ് എന്ന ആൺകുട്ടിയെയും മറ്റിൽഡ എന്ന പെൺകുട്ടിയെയുമാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപന ചടങ്ങിൽ പ്രത്യേക അതിഥികളായി നിയോഗിച്ചത്.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനുള്ള ന്യൂസിലാൻഡിന്റെ സ്ക്വാഡ് പ്രഖ്യാപനവും ഏവരെയും അമ്പരപ്പിച്ചിരുന്നു. താരങ്ങളുടെ ഭാര്യമാരും അടുത്ത ബന്ധുക്കളും കുട്ടികളുമൊക്കെ ചേർന്നായിരുന്നു അന്ന് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് എക്സിലൂടെ പങ്കുവെച്ച ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കാൻ രണ്ട് ദിവസം കൂടി ശേഷിക്കെയാണ് കെയ്ൻ വില്യംസണെ നായകനാക്കി 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം ട്വന്റി 20 ലോകകപ്പ് കളിക്കുന്ന വില്യംസൺ നാലാം തവണയാണ് ടീമിനെ നയിക്കാനെത്തുന്നത്. വെറ്ററൻ ഫാസ്റ്റ് ബൗളർമാരായ ട്രെന്റ് ബോൾട്ടും ടിം സൗത്തിയും ഏകദിന ലോകകപ്പിൽ മിന്നിയ രചിൻ രവീന്ദ്രയുമെല്ലാം സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. പരിക്ക് കാരണം പേസർ കെയ്ൽ ജാമീസണും ആൾറൗണ്ടർ ആദം മിൽനെയും പുറത്തായി.
ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെന്റ് ബോൾട്ട്, മൈക്കൽ ബ്രേസ്വെൽ, മാർക് ചാപ്മാൻ, ഡെവോൺ കോൺവെ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി, ഡാറിൽ മിച്ചൽ, ജിമ്മി നീഷം, െഗ്ലൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.