ബംഗളൂരു: ബുധനാഴ്ച ഹൈദരാബാദിനെതിരെ ജയിച്ച് പോയിന്‍റ് നിലയിൽ മുന്നിലെത്തിയിട്ടും കളിയിൽ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനമാണ് സമൂഹ മാധ്യമങ്ങളിൽ ചിരിയായും ട്രോളുകളായും പടർന്നത്. ഹോൾഡർ എറിഞ്ഞ പന്തിൽ വിജയ് ശങ്കർക്ക് ക്യാച്ച് സമ്മാനിച്ച് പവലിയനിലേക്ക് മടങ്ങിയ കോഹ്ലി വഴിയിൽ ആളൊഴിഞ്ഞുകിടന്ന കസേരയോടാണ് ദേഷ്യം തീർത്തത്. ക്യാപ്റ്റന്റെ ബാറ്റുകൊണ്ട് അടികിട്ടിയ കസേര ദൂരേക്ക് തെറിച്ചുവീണു. തൊട്ടപ്പുറത്ത് ഹൈദരാബാദ് സഹതാരങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് മുമ്പിലായിരുന്നു സൂപർ താരത്തിന്‍റെ കട്ടകലിപ്പ്.
28 പന്ത് നേരിട്ട് 31 റൺസ് എടുത്ത കോഹ്ലി 13ാം ഓവറിലാണ് മടങ്ങിയത്. ലെഗ്സൈഡിലേക്ക് തട്ടിയിടാനുള്ള ശ്രമം പാളി പന്ത് വിജയ് ശങ്കറുടെ കൈകളിലെത്തുകയായിരുന്നു. മനോഹരമായി ബാറ്റുവീശി മികച്ച ടോട്ടലിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മടക്കം. ഇതോടെയാണ് അരിശം കസേരയോട് തീർത്തത്.
മുമ്പും സമാന സംഭവങ്ങൾക്ക് കോഹ്ലി പ്രശസ്തനാണെങ്കിലും അടുത്തിടെയായി മൈതാനത്ത് നല്ല പിള്ളയായെന്നായിരുന്നു സംസാരം. അതുപക്ഷേ, ഒറ്റ കളിയിൽ തിരുത്തി പഴയ റോളിലേക്ക് തിരിച്ചെത്തിയെന്നാണ് ട്രോളന്മാരുടെ പ്രതികരണം. കളിക്കിടെയുള്ള പ്രകടനത്തിന് എതായാലും ഔദ്യോഗികമായി ശാസിച്ച് അംപയർ വിഷയം അവസാനിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.