ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി

മലപ്പുറം: നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ ജില്ലയില്‍ 3150 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 2948 കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതാണ്. 5323 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ആറ് കേന്ദ്രങ്ങളിലായി 21 ബെഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്. ആറ് ബെഞ്ചുകളാണ് ജില്ലാ കോടതിയില്‍ ഉണ്ടായിരുന്നത്. തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നാല് വീതവും മലപ്പുറത്ത് മൂന്നും പെരിന്തല്‍മണ്ണയില്‍ രണ്ടും പൊന്നാനി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ ബെഞ്ച് വീതവും പ്രവര്‍ത്തിച്ചിരുന്നു. വിവിധ കോടതികള്‍ കേന്ദ്രീകരിച്ചായിരുന്നു അദാലത്ത്. രാവിലെ 10ന് തുടങ്ങിയ അദാലത്ത് രാത്രി ഒമ്പത് മണിയോടെയാണ് അവസാനിച്ചത്. മോട്ടോര്‍ അപകട നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിഗണിച്ചതില്‍ 263 കേസുകള്‍ തീര്‍പ്പാക്കി. നഷ്ടപരിഹാരമായി 3,37,23,700 രൂപ നല്‍കാന്‍ അദാലത്തില്‍ വിധിയായി. വിവിധ പെറ്റി കേസുകളിലായി 39,85,685 പിഴ ഈടാക്കി. ഉപഭോക്തൃ കേസുകളില്‍ 53,000 രൂപയും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് 25,36,500 രൂപയും നഷ്ടപരിഹാരം ഈടാക്കി. ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കിയതില്‍ 3,49,17,172 രൂപ ബാങ്കുകള്‍ക്ക് ലഭിച്ചു. കോപറേറ്റിവ് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതില്‍ 17,40,899 രൂപ ഇടപാടുകാര്‍ അദാലത്തില്‍ തിരികെ നല്‍കി. അദാലത്തിന്‍െറ ഉദ്ഘാടനം മഞ്ചേരി ജില്ലാ കോടതിയില്‍ ജില്ലാ ജഡ്ജി എന്‍.കെ. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സബോര്‍ഡിനേറ്റ് ആന്‍ഡ് അസി. സെഷന്‍സ് ജഡ്ജി രാജന്‍ തട്ടില്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ റോയ് ജേക്കബ്, ശിരസ്തദാര്‍ വി. രമേശന്‍, കെ.എ.സി.എ ജില്ലാ സെക്രട്ടറി കെ .അബൂബക്കര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി സി. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.