ഇന്ധനമില്ല; ദുരിതമീ യാത്ര...

തൊടുപുഴ: ജീവനക്കാരുടെ ക്ഷാമത്തില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് പുതിയ വെല്ലുവിളിയായി ഡീസല്‍ ക്ഷാമവും. ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ദിവസവും ശരാശരി 10 സര്‍വീസ് കാന്‍സല്‍ ചെയ്യേണ്ടിവരുന്ന തൊടുപുഴയടക്കമുള്ള ഡിപ്പോകളിലെ ബസുകള്‍ക്ക് ഡീസല്‍ ലഭിക്കാത്തതിനാല്‍ സര്‍വീസുകള്‍ താളം തെറ്റിയ അവസ്ഥയിലാണ്. ദീര്‍ഘദൂര ബസുകളെയാണ് ഡീസല്‍ ക്ഷാമം കാര്യമായി ബാധിച്ചിട്ടുള്ളത്. തൊടുപുഴ-തൃശൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസുകള്‍ മൂവാറ്റുപുഴയിലെയോ പെരുമ്പാവൂരിലെയോ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ പമ്പുകളില്‍നിന്നാണ് ഡീസല്‍ അടിക്കുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായത് തൊടുപുഴയില്‍നിന്നുള്ള പല ദീര്‍ഘദൂര സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചു. നേരത്തെ സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ധനക്ഷാമം മൂലം സര്‍വീസുകള്‍ തടസ്സപ്പെടുന്ന അവസ്ഥയുണ്ടായിരുന്നില്ല. കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍നിന്ന് ഡീസല്‍ നിറക്കുന്നത് പുനരാരംഭിച്ചതോടെയാണ് കൂനിന്മേല്‍ കുരു എന്നതുപോലെ മറ്റൊരു കടമ്പ കൂടി കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഡീസല്‍ക്ഷാമം മൂലം തൊടുപുഴ വഴി കൂമ്പാറയിലേക്കുള്ള ബസ് ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ചില ദീര്‍ഘദൂര ബസുകള്‍ മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും എത്തിയപ്പോള്‍ ഡീസലില്ളെന്ന് അറിഞ്ഞതോടെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ട സംഭവവും ഉണ്ടായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ (ഐ.ഒ.സി) നിന്നാണ് കെ.എസ്.ആര്‍.ടി.സി ഡീസല്‍ വാങ്ങുന്നത്. ഇതിനായി മുന്‍കൂര്‍ ചെക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍, ഇങ്ങനെ യഥാസമയം ചെക്ക് നല്‍കാത്തതുമൂലം ഡീസല്‍ വിതരണത്തില്‍ ഐ.ഒ.സി നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ക്ഷാമത്തിന് കാരണമെന്ന് പറയുന്നു. തുടര്‍ച്ചയായി അവധിദിനങ്ങളും ഡീസല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമായി. പല ഡിപ്പോകളിലും ആവശ്യത്തിന് ഡീസല്‍ എത്തുന്നില്ല. മൂന്നോ നാലോ ഡിപ്പോകള്‍ക്കായി വീതിച്ചുനല്‍കുന്ന ഒരു ലോഡ് ഇന്ധനം പലപ്പോഴും പെട്ടെന്ന് തീരും. തൊടുപുഴ, ഹൈറേഞ്ച് മേഖലകളിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും ഡീസല്‍ക്ഷാമം മൂലം താളം തെറ്റിയിരിക്കുകയാണ്. തൊടുപുഴ മേഖലയില്‍ കിഴക്കന്‍ പ്രദേശങ്ങളിലെ റൂട്ടുകളില്‍ രണ്ട് ട്രിപ്പ് ഓടിയ ശേഷം ഡീസല്‍ അടിക്കാന്‍ മൂവാറ്റുപുഴക്ക് പോകേണ്ടതിനാല്‍ പിന്നീടുള്ള ട്രിപ്പുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ രീതിയില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്നത് മൂലം യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. ഡീസല്‍ ക്ഷാമം മൂലം ട്രിപ്പുകള്‍ മുടങ്ങുന്നത് പല സര്‍വീസുകളെയും നഷ്ടത്തിലത്തെിച്ചിട്ടുണ്ട്. ഇതിനിടെ, ജില്ലയിലെ ഡിപ്പോകളിലെ കണ്ടക്ടര്‍മാരുടെ കുറവ് മാസങ്ങളായി തുടരുകയാണ്. 170ഓളം കണ്ടക്ടര്‍മാരുടെ കുറവാണ് ഇപ്പോഴുള്ളത്. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തൊടുപുഴ ഡിപ്പോയില്‍നിന്ന് മാത്രം 13 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. കണ്ടക്ടര്‍ നിയമനത്തിന് പി.എസ്.സിയുടെ റാങ്ക്ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമന നടപടികള്‍ എങ്ങുമത്തെിയിട്ടില്ല. അതേസമയം, ഉയര്‍ന്ന യോഗ്യതയുള്ള പലരും നിയമന ഉത്തരവ് ലഭിക്കുമ്പോള്‍ വരാന്‍ മടിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൊടുപുഴ ഡിപ്പോയിലേക്ക് 13 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും രണ്ട് പേര്‍ മാത്രമാണത്രെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എം.പാനല്‍ ജീവനക്കാരെ ഉപയോഗിച്ചാണ് ബാക്കി സര്‍വീസുകള്‍ നടത്തുന്നത്. ഇവര്‍ക്കാകട്ടെ കൃത്യമായി ശമ്പളം നല്‍കുന്നില്ളെന്നും പരാതിയുണ്ട്. ഡീസലിന്‍െറയും ജീവനക്കാരുടെയും ക്ഷാമം മൂലം തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നതും സ്വകാര്യ ബസുടമകളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടികളും മൂലം ജില്ലയിലെ ഡിപ്പോകള്‍ക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.