പെരിന്തല്‍മണ്ണ: ഓടക്കുഴലേന്തിയ കാര്‍വര്‍ണന്മാരും രാധമാരും ഗോപികമാരും നിരത്തുകളില്‍ ഉത്സവം തീര്‍ത്തു. തേരുകളും കലാരൂപങ്ങളും വാദ്യമേളങ്ങളുമായി ശോഭായാത്രകള്‍ വീഥികളില്‍ വര്‍ണം വിതറി. ക്ഷേത്രങ്ങളും വഴികളും നാരായണ-കൃഷ്ണ നാമങ്ങളാല്‍ മുഖരിതമായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നിരവധി ശോഭായാത്രകളാണ് അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും നടന്നത്. പെരിന്തല്‍മണ്ണ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ പുത്തൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം ക്ഷേത്രത്തില്‍ സമാപിച്ചു. നാരായണീയ പാരായണം, പിറന്നാള്‍ സദ്യ എന്നിവയുമുണ്ടായി. അങ്ങാടിപ്പുറത്ത് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് തുടങ്ങിയ ശോഭായാത്രകള്‍ തളി മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വാദ്യഘോഷങ്ങളുമായി പുറപ്പെട്ടു. പാതാക്കര പരിച്ചപ്പുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര പാതായ്ക്കര സ്കൂള്‍, വിഷ്ണുക്ഷേത്രം, തിരുത്തിന്‍മേല്‍ സുബ്രഹ്മണ്യക്ഷേത്രം, ബാലവാടിപ്പടി വഴി ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. സമൂഹ ചുറ്റുവിളക്ക് തെളിയിക്കലും നടന്നു. പെരിന്തല്‍മണ്ണ ജൂബിലി റോഡ് കയനിക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ ഉദയാസ്തമന നാരായണ നാമജപവും ശോഭാ യാത്രയുമുണ്ടായി. ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് യുവജനസഖ്യത്തിന്‍െറ നേതൃത്വത്തില്‍ പുറപ്പെട്ട ശോഭായാത്ര ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തില്‍ സമാപിച്ചു. തിരൂര്‍ക്കാട് മഹാശിവക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നാമജപയജ്ഞം, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവ നടന്നു. മക്കരപറമ്പ് കുളത്തറക്കാട് വിഷ്ണുക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അദാനവും ഉണ്ടായി. ക്ഷേത്രത്തില്‍നിന്ന് ആറങ്ങോട്ട് ശിവക്ഷേത്രത്തിലേക്കും തിരിച്ചും ശോഭായാത്രയും നടന്നു. ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഗോപൂജയും ഗോസംരക്ഷണ പ്രതിജ്ഞയും നടന്നു. ക്ഷീര കര്‍ഷകരെ ആദരിച്ചു. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പുലാമന്തോള്‍: തിരുത്ത് ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ വിദ്യാനികേതന്‍ പരിസരത്തുനിന്ന് തുടങ്ങിയ ശോഭായാത്ര ടൗണ്‍, യു.പി, തിരുനാരായണപുരം എന്നിവിടങ്ങളിലൂടെ ചുറ്റി പുലാമന്തോള്‍ രുദ്രധന്വന്തരി ക്ഷേത്രത്തില്‍ സമാപിച്ചു. പാലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നാമജപപ്രദക്ഷിണവും നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വിശേഷാല്‍ പരിപാടികളും നടന്നു. പുലാമന്തോള്‍ പാലൂര്‍ പൂതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മഹാഗണപതിഹോമവും ഭക്തിപ്രഭാഷണവും നടന്നു. മേലാറ്റൂര്‍: എടപ്പറ്റ പാതിരിക്കോട് പൂശാലിപ്പടി സുബ്രഹ്മണ്യസ്വാമി-ഭഗവതി ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര ഏപ്പിക്കാട് ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. കോഓഡിനേറ്റര്‍ വിജയകുമാര്‍ ചെമ്പ്രമുണ്ട, പ്രസിഡന്‍റ് ഇ. ശിവദാസ്, പി. ചന്ദ്രന്‍, പി. സുനീഷ്, പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പടിഞ്ഞാറേക്കര അയ്യപ്പ ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര അത്താണി കൈപ്പുള്ളി വിഷ്ണുവേട്ടേക്കാരന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡന്‍റ് കെ. പ്രശാന്ത്, സെക്രട്ടറി സനില്‍, ഭാസ്കരപ്പണിക്കര്‍, കെ. ബ്രിജേഷ്, പി. വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. വെട്ടത്തൂര്‍: മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രക്ക് പീടികപ്പടി പൗരസമിതി സ്വീകരണം നല്‍കി. മിഠായി വിതരണം ചെയ്തു. കെ. ജാഫര്‍, അഷ്റഫ് കാരാടന്‍, ജംഷാദ്, കെ. ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി. കാപ്പ് തിരുവാലപ്പറ്റ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര മണ്ണത്ത്പാടം അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു. വിശേഷാല്‍ പൂജകള്‍, കൂട്ട പ്രാര്‍ഥന, സമൂഹാരാധന, പ്രസാദ ഊട്ട് എന്നിവയും നടന്നു. അയ്യപ്പക്ഷേത്രം പ്രസിഡന്‍റ് ടി.എം. പരമേശ്വരന്‍, സെക്രട്ടറി എം. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തേലക്കാട് വിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര എന്നിവ നടന്നു. മണ്ണാര്‍മല പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പച്ചീരി ജലദുര്‍ഗാ ക്ഷേത്രത്തില്‍ സംഗമിച്ച ശോഭായാത്ര പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. മഹാഗണപതിഹോമം, പാല്‍പ്പായസ വിതരണം, ഗോപൂജ, ഉറിയടി, തായമ്പക, ചുറ്റുവിളക്ക്, പ്രസാദ വിതരണം എന്നിവയുണ്ടായി. പൂജകള്‍ക്ക് കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്‍റ് പി. സുന്ദരന്‍, സെക്രട്ടറി വിജയകുമാര്‍ മേലേതില്‍, ഗോപിനാഥന്‍ പുത്തന്‍മഠത്തില്‍, എം. ശ്രീജിത്ത്, വിനൂപ്, ടി. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കൊളത്തൂര്‍: വളപുരം കാവില്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് മലങ്കിഴ്നാട് വിഷ്ണു ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു. വിഷ്ണു സഹസ്രനാമാര്‍ച്ചനക്ക് കിളിക്കുന്നുകാവ് മേല്‍ശാന്തി കൃഷ്ണമുരാരി ഭട്ട് നേതൃത്വം നല്‍കി. കൊളത്തൂര്‍ പി. ജയശ്രീയുടെ പ്രഭാഷണം, കലാപരിപാടികള്‍ എന്നിവയും നടന്നു. വെങ്ങാട് ചെന്നെല്ലിപ്പുറം ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ശേഭായാത്ര നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.