കോട്ടയം: എം.സി റോഡില്‍ പള്ളത്ത് കെ.എസ്.ആര്‍.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം 24 പേര്‍ക്ക് പരിക്ക്. അപകടത്തെതുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ ഏറെ പണിപ്പെട്ട് മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30 പള്ളം ചാസ് ഫര്‍ണിച്ചറിനു മുന്നിലായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറിലധികം വാഹന ഗതാഗതം തടസ്സപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ വലിച്ചുമാറ്റി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മെറ്റല്‍ ചിപ്സുമായി പോകുകയായിരുന്നു ടോറസ്. പരിക്കേറ്റവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിസ്സാരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വിട്ടയച്ചു. സാരമായി പരിക്കേറ്റ കുറിച്ചി പത്തിച്ചിറ എബ്രഹാം (55), ആലപ്പുഴ തെക്കേപ്ളാക്കല്‍ സ്റ്റാന്‍ലി (23), പൂഞ്ഞാര്‍ സ്വദേശി തുളസീധരന്‍ (53), ആലപ്പുഴ ആറാട്ടുവഴി പള്ളിപ്പറമ്പില്‍ സജി (63), കൈനകരി തോമസ് (63), ആലപ്പുഴ പുരക്കല്‍ചിറ സെബാസ്റ്റ്യന്‍ (17), തമ്പി പുന്നപ്ര, ആറാട്ടുവഴി രാജാമണി (64), ആലപ്പുഴ വെള്ളക്കനാല്‍ തൗഫിക് മന്‍സിലില്‍ നൗഷാദ്, തുമ്പുചിറ ജയന്‍ (39), തൃക്കൊടിത്താനം വിജയന്‍ (69), ജെയിംസ്, അനുമോള്‍ (39) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.