മുളങ്കുന്നത്തുകാവ്: ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിന്‍െറ മുന്‍വാതിലിന്‍െറ ചില്ല് സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ശേഷം അര്‍ധരാത്രിയോടെയാണ് മന്ദിരത്തിന്‍െറ ഓട്ടോമാറ്റിക് ഡോറിന്‍െറ ചില്ല് ഇരുമ്പ് പൈപ് പോലുള്ളവ കൊണ്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വാതിലിന്‍െറ ചില്ല് വണ്‍ബൈ ടു ഗുണമേന്മയുള്ള ഘനത്തിലുള്ളതായതിനാല്‍ ശക്തമായ അടികൊണ്ട് മാത്രമേ തകര്‍ക്കാന്‍ കഴിയൂവെന്ന് പൊലീസ് പറയുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സമീപം ചെറിയ കല്ല് കിടക്കുന്നുണ്ട്. കല്ലെറിഞ്ഞാല്‍ ആ ഭാഗത്ത് മാത്രം തുള വീഴുന്ന, പൊട്ടിയാല്‍ ചിതറാത്ത തരം വിദേശ നിര്‍മിത ചില്ലുകളാണ് വാതിലിന് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റേജ് ഡെക്കറേഷന്‍ കരാര്‍ ജീവനക്കാരായ അവണൂര്‍ സ്വദേശികള്‍ രാത്രി കര്‍ട്ടന്‍ അടിക്കാന്‍ വന്നപ്പോഴാണ് വാതില്‍ ചില്ലുകള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടത്. പേരാമംഗലം പൊലീസിനെ ഫോണില്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സി.ഐ അബ്ദുല്‍ മുനീറിന്‍െറ നേതൃത്വത്തില്‍ എത്തി പരിശോധന നടത്തി. കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് കരാറുകാരായ എച്ച്.എല്‍.എല്‍ കമ്പനി ആരോഗ്യ സര്‍വകലാശാലക്ക് നിയമപരമായി കൈമാറിയിട്ടില്ല. ആരോഗ്യ സര്‍വകലാശാല ആസ്ഥാനമന്ദിരം ആക്രമിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.