കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയവും അക്കാദമിയും ഇന്ന് നാടിന്

മലപ്പുറം: കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയത്തിന്‍െറയും ഫുട്ബാള്‍ അക്കാദമിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈതാനം നാടിന് സമര്‍പ്പിക്കും. മന്ത്രിമാരായ മഞ്ഞളാംകുഴി അലി ഫുട്ബാള്‍ അക്കാദമിയും പി.കെ. കുഞ്ഞാലിക്കുട്ടി ഷോപ്പിങ് കോംപ്ളക്സും എ.പി. അനില്‍കുമാര്‍ പവലിയനും ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ സ്റ്റേഡിയമായിരുന്ന ഗ്രൗണ്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്ത് സമ്പൂര്‍ണ ഫുട്ബാള്‍ മൈതാനമാക്കുകയായിരുന്നു. 2010 മേയ് അഞ്ചിന് അന്നത്തെ കായികമന്ത്രി എം. വിജയകുമാറാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പുതിയ സ്റ്റേഡിയത്തില്‍ ഗാലറിയിലും പവലിയനിലും ഉള്‍പ്പെടെ 8000 മുതല്‍ 10,000 പേര്‍ക്ക് വരെ ഇരിക്കാം. ഡ്രസ്സിങ് റൂം, റെസ്റ്റ് റൂ, ഗെസ്റ്റ് റൂം, വി.ഐ.പി പവലിയന്‍, മെഡിക്കല്‍ സംവിധാനം, റഫറിമാര്‍ക്കും ഓഫിസ് സൗകര്യത്തിനുമുള്ള സംവിധാനം മുതലായവയുമുണ്ടാവും. ഉദ്ഘാടന തലേന്നാള്‍ പ്രവേശ കവാടത്തില്‍ ഇന്‍റര്‍ലോക്ക് വിരിക്കുന്നതുള്‍പ്പെടെ പ്രവൃത്തികള്‍ നടന്നു. അവശേഷിക്കുന്ന ജോലികള്‍ വരുംനാളുകളില്‍ തീര്‍ക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ. അഹമ്മദ് എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍, കെ.എന്‍.എ. ഖാദര്‍, പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ബിജു, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, ജനപ്രതിനിധികള്‍, കായിക സംഘടനാ ഭാരവാഹികള്‍, പഴയകാല താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരള പൊലീസ് വെറ്ററന്‍സും കൗമാര-യുവ താരങ്ങള്‍ അടങ്ങിയ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരം ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉബൈദുല്ല എം.എല്‍.എയും ഞായറാഴ്ച മൈതാനം കാണാനെത്തി. നഗരസഭാ കൗണ്‍സിലര്‍ റഹ്മത്തുല്ല ഇളമ്പിലക്കാട്ട്, മുജീബ് കാടേരി അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.