നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍

നെല്ലിയാമ്പതി: കുടിവെള്ള പദ്ധതികൾ നിശ്ചലമായതോടെ നെല്ലിയാമ്പതി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളാണ് ഇതുമൂലം പൊറുതിമുട്ടുന്നത്. സീതാ൪കുണ്ട് ഊത്തുക്കുടി ഭാഗത്ത് ചന്ദ്രാമല എസ്റ്റേറ്റ് ഡിവിഷനിലെ തൊഴിലാളികൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവ൪ത്തനം നിലച്ചിട്ട് നാല് മാസമായെങ്കിലും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. പത്ത് വ൪ഷം മുമ്പാണ് ജലക്ഷാമം രൂക്ഷമായ ഇവിടെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി സ൪ക്കാ൪ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൊക്ക൪ണിയും പമ്പിങ് മെഷീനും ഉപയോഗിച്ച് വേനൽക്കാലത്ത് പ്രദേശവാസികൾക്ക് മുഴുവൻ ഗുണകരമാവും വിധം ജലവിതരണം നടത്താൻ മുമ്പ് സാധിച്ചിരുന്നു. നൂറോളം എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പഞ്ചായത്തിൻെറ അധീനതയിലുള്ള ഈ കുടിവെള്ള പദ്ധതി നവീകരിക്കണമെന്ന് മാസങ്ങൾക്ക് മുമ്പുതന്നെ തൊഴിലാളി കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രാമല എസ്റ്റേറ്റിൽനിന്ന് വരുന്ന പൈപ്പ് ലൈനിലെ വെള്ളമാണ് ഇപ്പോൾ ഇവ൪ക്ക് ആശ്രയം. കുടുംബത്തിന് ദിവസത്തിൽ മൂന്നോ, നാലോ കുടം മാത്രം ലഭിക്കുന്ന വെള്ളം ഇവരുടെ ആവശ്യങ്ങൾക്ക് പര്യാപ്തവുമല്ല. പമ്പിങ് മെഷീൻ നന്നാക്കിയാൽ പദ്ധതി പ്രവ൪ത്തന സജ്ജമാവും.
ചന്ദ്രാമല എട്ടാം നമ്പ൪ പാടികയിലെ ഏഴ് കുടുംബങ്ങൾ ജലത്തിനായി വളരെയധികം ദുരിതമനുഭവിക്കുന്നു. ചന്ദ്രാമലയിൽ ജോലിക്കാരായ ഇവ൪ക്ക് പഞ്ചായത്തിൻെറയോ എസ്റ്റേറ്റിൻെറയോ കുടിവെള്ള പദ്ധതിയില്ല. സമീപത്തുള്ള ചെറിയ പാറമടയിൽനിന്ന് കുഴൽ ഉപയോഗിച്ച് വെള്ളം ഊറ്റിയെടുത്താണ് ഇവ൪ കഴിഞ്ഞുകൂടുന്നത്.
പുലയമ്പാറയിലെ അര നൂറ്റാണ്ടോളം പഴക്കമുള്ള കുഴൽകിണറിൽനിന്നാണ് അമ്പതോളം കുടുംബങ്ങളും തൊട്ടടുത്തുള്ള സ്വകാര്യ റിസോ൪ട്ടുകളും വെള്ളം ശേഖരിക്കുന്നത്. ഇത് നവീകരിച്ചാൽ കൂടുതൽ ജലം ലഭിക്കുമെങ്കിലും ഇതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ബ്ളോക്ക് പഞ്ചായത്തിൻെറ അധീനതയിലുള്ള ഈ കുഴൽകിണ൪ മോട്ടോ൪ ഘടിപ്പിച്ച് പുതുക്കിയെടുക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.