കുവൈത്ത് സിറ്റി: സ്ത്രീ സ്വാതന്ത്ര്യത്തിൻെറ കാര്യത്തിൽ എന്നും മുൻപന്തിയിലുള്ള കുവൈത്തിൽ ഇനി നീതിന്യായ രംഗത്തും വനിതാ സാന്നിധ്യം. രാജ്യത്തിൻെറ ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേ൪ത്ത് പ്രോസിക്യൂട്ട൪മാരുടെ കുപ്പായമണിയാൻ ഒരുങ്ങി നിൽക്കുകയാണ് 22 മഹിളാമണികൾ. ഇവരടക്കം 62 പ്രോസിക്യൂട്ട൪മാരുടെ നിയമന ഉത്തരവ് സ൪ക്കാറിൻെറ അനുമതി കാത്തുകിടക്കുകയാണ്. പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് പിന്നാലെ ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വ൪ഷം സെപ്തംബറിലാണ് നീതിന്യായ രംഗത്തെ പുരുഷ മേധാവിത്വത്തിന് വിരാമമിട്ട് സ്ത്രീകൾക്കും ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പുതിയ തുടക്കം കുറിച്ചത്. മുമ്പ് പലതവണ ഈ വിഷയം പരിഗണനക്ക് വന്നിരുന്നെങ്കിലും ഇസ്ലാമിക നിയമത്തിൽ ഇതിന് പ്രാബല്യമില്ലെന്ന വാദത്തിന് മുൻഗണന ലഭിച്ചതോടെ യാഥാ൪ഥ്യമായിരുന്നില്ല. എന്നാൽ, നീതിന്യായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് പ്രവേശം നിഷേധിക്കുന്നതിനുള്ള ന്യായമൊന്നും കാണുന്നില്ലെന്ന് ഔാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വ നൽകിയതോടെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അനുമതി നൽകുകയായിരുന്നു. വ൪ഷങ്ങൾക്കുമുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനിതകൾക്ക് അനുമതി ലഭിച്ചത് മുതൽ തന്നെ നീതിന്യായ സംവിധാനത്തിലും അവസരം നൽകണമെന്ന വാദം ശക്തമായിരുന്നു. പിന്നീട് മന്ത്രിസഭയിൽ വരെ വനിതകൾ ഇടംപിടിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ യാഥാ൪ഥ്യമായില്ലെങ്കിലും മുമ്പൊരിക്കൽ പബ്ളിക് പ്രോസിക്യൂഷനിൽ 190 വനിതാ ജീവനക്കാരെ നിയമിക്കാൻ പാ൪ലമെൻറ് തന്നെ അനുമതി നൽകിയിരുന്ന കാര്യവും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തീരുമാനത്തിൻെറ തുട൪ച്ചയായി ഈ വ൪ഷം ഫെബ്രുവരിയിൽ നീതിന്യായ മന്ത്രാലയം പബ്ളിക് പ്രോസിക്യൂഷനിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഭരണഘടനയുടെ ഏഴാം ആ൪ട്ടിക്ക്ൾ പ്രകാരമാണ് 1827/2012 നമ്പ൪ ഉത്തരവിലുടെ അപേക്ഷ ക്ഷണിച്ചത്. പ്രോസിക്യൂട്ട൪ തസ്തികയിലേക്കായിരുന്നു ഇത്. ഇതിൽ അപേക്ഷിച്ച 22 വനിതകളെയാണ് പ്രോസിക്യൂട്ട൪മാരായി നി൪ദേശിച്ച് നീതിന്യായ മന്ത്രാലയത്തിന് സമ൪പ്പിച്ചിരിക്കുന്നത്. നിയമന ഉത്തരവ് പുറപ്പെടുവിക്കേണ്ടത് നീതിന്യായ മന്ത്രാലയമാണ്. തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ മന്ത്രിസഭ നിലവിൽവന്ന ശേഷം ഇതുണ്ടാവുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. 80 ശതമാനത്തിന് മുകളിൽ മാ൪ക്കോടെ നിയമ ബിരുദം സ്വന്തമാക്കിയ വനിതകളിൽനിന്നാണ് പ്രോസിക്യൂട്ട൪ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിച്ചത്. അഞ്ചു മുതൽ ഏഴു വ൪ഷം വരെ പ്രോസിക്യൂട്ടറായി പ്രവ൪ത്തന പരിചയമുള്ളവരെ പിന്നീട് ജഡ്ജി തസ്തികയിലേക്ക് പരിഗണിക്കും.
മറ്റു പല അറബ് രാജ്യങ്ങളിലും നീതിന്യായ സംവിധാനത്തിൽ വനിതകൾക്ക് ഇടംകിട്ടിയിട്ടുണ്ട്. 1961ൽ ആമിന അബ്ദുറസാഖിനെ വനിതാ ജഡ്ജിയായി നിയമിച്ച മൊറോക്കോയാണ് മുൻപന്തിയിൽ. 2006ൽ ബഹ്റൈനാണ് വനിതാ ജഡ്ജിയെ നിയമിച്ച ആദ്യ ജി.സി.സി രാജ്യം. മുന ജാസിം അൽ ഖവാരിയായിരുന്നു ആ ചരിത്ര വനിത. 2008ൽ യു.എ.ഇയിൽ അഹ്മദ് ജുആൻ അൽ ദാഹിരിയും 2010ൽ ഖത്തറിൽ ശൈഖ മഹാ മൻസൂ൪ അൽതാനിയും ന്യായാധിപരായി നിയമിക്കപ്പെട്ടിരുന്നു. വ൪ഷങ്ങൾക്ക് മുമ്പ് പാ൪ലമെൻറിലേക്ക് മത്സരിക്കാൻ വനിതകൾക്ക് അനുമതി നൽകി അറബ് മേഖലയിൽ മാറ്റത്തിന് നാന്ദികുറിച്ച കുവൈത്തിൽ 2009ലെ പാ൪ലമെൻറിൽ നാലു വനിതകളും അടുത്തിടെ പിരിച്ചുവിട്ട പാ൪ലമെൻറിൽ മൂന്നു വനിതകളും ഇടംപിടിച്ചിരുന്നു. നിലവിലെ മന്ത്രിസഭയിലും റോള ദശ്തി, ദിക്റ അൽ റഷീദി എന്നീ വനിതാ മന്ത്രിമാരുമുണ്ട്. സ൪ക്കാ൪, സ്വകാര്യ തൊഴിൽ മേഖലകളിലും വൻ സ്ത്രീ സാന്നിധ്യമുള്ള രാജ്യമാണ് കുവൈത്ത്. ഇതിനുപിന്നാലെയാണ് ന്യായാധിപ വേഷത്തിലും വനിതകളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.