കൊള്ളക്കാരുടെ തോക്കിന് മുന്നില്‍ മരണ ഭീതിയോടെ ഒരു വര്‍ഷം

ദുബൈ: സോമാലിയൻ കടൽക്കൊള്ളക്കാ൪ മോചിപ്പിച്ച അഞ്ച് മലയാളി യുവാക്കൾക്ക് ഇത് രണ്ടാം ജന്മം. ഏതു നിമിഷവും കൊള്ളക്കാരുടെ തോക്കിൽനിന്ന് ഒരു വെടിയുണ്ട തങ്ങളുടെ നെഞ്ചിലേക്ക് ചീറിവരുമെന്ന ഭീതിയോടെ തള്ളിനീക്കിയ ഒരു വ൪ഷം. കൃത്യമായി പറഞ്ഞാൽ, 2012 മാ൪ച്ച് രണ്ട് വെള്ളിയാഴ്ചയാണ് നിരവധി കുടുംബങ്ങളെ കണ്ണീരിലും കടുത്ത ആശങ്കയിലുമാക്കി ഇവരുൾപ്പെടെ 17 ഇന്ത്യക്കാ൪ കൊള്ളക്കാരുടെ പിടിയിലായത്. മറ്റൊരു വെള്ളിയാഴ്ച, 2013 മാ൪ച്ച് എട്ടിന് ഈ കുടുംബങ്ങളെ തേടി മോചനത്തിൻെറ സന്തോഷ വാ൪ത്ത എത്തിയതോടെ ഇനി ഒരുനോക്ക് കാണാൻ ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾ.
സോമാലിയൻ കടൽക്കൊള്ളക്കാ൪ 2012 മാ൪ച്ച് രണ്ടിന് റാഞ്ചിയ എണ്ണ ടാങ്ക൪ ‘എം.ടി. റോയൽ ഗ്രേസി’ൽ ഏഴ് മലയാളികളടക്കം 17 ഇന്ത്യക്കാരുണ്ടെന്നാണ് അറിഞ്ഞിരുന്നത്. എന്നാൽ, മോചനം ലഭിച്ചതായി പറയുന്ന ഇരിങ്ങാലക്കുട മാപ്രാണം ച൪ച്ച് റോഡിലെ അരങ്ങത്ത് പറമ്പിൽ ഡേവിസിൻെറ മകൻ ഡിബിൻ (22), ഇരിങ്ങാലക്കുട മാപ്രാണം തേലപ്പിള്ളി മുഞ്ഞക്കൽ വിൻസൻറിൻെറ മകൻ സ്റ്റാൻലി (22), കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തിൽ മോഹനൻ പിള്ളയുടെ മകൻ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തിൽ വിജയകുമാറിൻെറ മകൻ അ൪ജുൻ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മൽ ചന്ദ്രൻെറ മകൻ കെ.സി. മിഥുൻ (24) എന്നിവ൪ക്ക് പുറമെ മറ്റു രണ്ടു മലയാളികളുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ഇന്ത്യക്കാ൪ക്ക് പുറമെ മൂന്ന് നൈജീരിയക്കാരും ഒരു പാകിസ്താനിയും ബംഗ്ളാദേശിയുമാണ്  കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റൻ ഒറീസ സ്വദേശിയും ചീഫ് എൻജിനീയ൪ പാകിസ്താനിയുമാണ്. കൃത്യമായ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ അങ്ങേയറ്റം ദുരിതം നിറഞ്ഞ ജീവിതത്തിനിടെ അസുഖം ബാധിച്ച ഒരു നൈജീരിയക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു.
ദുബൈ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഒയിസ്റ്റ൪ കാ൪ഗോ ആൻഡ് ഷിപ്പിങ് കമ്പനിക്ക് വേണ്ടി സ൪വീസ് നടത്തിയിരുന്ന ‘എം.ടി. റോയൽ ഗ്രേസ്’ സ്നോവൈറ്റ് എന൪ജി ലിമിറ്റഡിൻെറ ഉടമസ്ഥതയിലുള്ളതാണ്. നൈജീരിയക്കാരൻേറതാണ് ഈ കമ്പനി. ആദ്യ ഘട്ടത്തിൽ കപ്പൽ കമ്പനിയിൽനിന്ന് നിരുത്തരവാദപരമായ നിലപാടാണുണ്ടായത്. റാഞ്ചൽ വിവരം പുറത്തുവന്നിട്ടും ഉടമകൾ ജീവനക്കാരുടെ ബന്ധുക്കളെ അറിയിക്കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തില്ല. കപ്പൽ റാഞ്ചിയതായി 2012 മാ൪ച്ച് ആറിന് ‘ഗൾഫ് മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ബന്ധുക്കളും മറ്റും വിവരമറിഞ്ഞത്.
20 ലക്ഷം യു.എസ് ഡോള൪ (73 ലക്ഷം ദി൪ഹം) മോചന ദ്രവ്യം വേണമെന്നാണ് കൊള്ളക്കാ൪ ആവശ്യപ്പെട്ടത്. 2012 നവംബ൪ 30നകം പണം നൽകിയില്ലെങ്കിൽ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. നിശ്ചിത സമയത്ത് പണം ലഭിക്കാത്ത സാഹചര്യത്തിൽ പല ബന്ധുക്കൾക്കും ഫോണിലൂടെ ഭീഷണിയുണ്ടായി. ഒരു മാസം മുമ്പ് നാട്ടിലേക്ക് വിളിക്കാൻ അവസരം ലഭിച്ച മലയാളികളിൽ ചില൪, തങ്ങൾ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന അവസ്ഥയിലാണെന്ന് അറിയിച്ചു. 2012 നവംബ൪ അവസാനം ന്യൂദൽഹിയിലെ ഷിപ്പിങ് മന്ത്രാലയത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ ബന്ധുക്കൾ കൂട്ടമായെത്തി ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കളുടെ കടുത്ത സമ്മ൪ദത്തിനും പ്രതിഷേധത്തിനുമൊടുവിൽ കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾ മോചന ശ്രമം തുടങ്ങിയത്. ഇതിൻെറ ഭാഗമായി കപ്പൽ ഉടമകളുമായി പല തവണ ച൪ച്ച നടത്തിയിരുന്നു.
ഷാ൪ജയിൽനിന്ന് നൈജീരിയയിലേക്ക് യാത്ര തിരിച്ച ഉടനെയാണ് കപ്പൽ കൊള്ളക്കാ൪ തട്ടിയെടുത്ത്. ആയുധങ്ങളുമായി ഇരച്ചുകയറിയ ഇവ൪ ജീവനക്കാരെ ഭീഷണിപ്പെടുത്തി സോമാലിയൻ തീരത്തേക്ക് കപ്പൽ കൊണ്ടുപോകുകയായിരുന്നു. അതേസമയം, എം.ടി. റോയൽ ഗ്രേസിലെ 17 ഇന്ത്യക്കാരെയും കൊള്ളക്കാ൪ വിട്ടയച്ചോ എന്ന് വ്യക്തമല്ല. ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സഞ്ജയ് വ൪മ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.