ഇല്ലാത്ത നിയമത്തിന്‍െറ പേരില്‍ എമിഗ്രേഷന്‍ അധികൃതര്‍ യുവതിയുടെ ദോഹ യാത്ര മുടക്കി

ദോഹ: സന്ദ൪ശകവിസയിൽ ദോഹയിലേക്ക് വരാനായി കരിപ്പൂ൪ വിമാനത്താവളത്തിലെത്തിയ മലയാളി യുവതിയെ ഇല്ലാത്ത നിയമത്തിൻെറ പേരിൽ എമിഗ്രേഷൻ അധികൃത൪ മടക്കിയയച്ചതായി പരാതി.
ദോഹയിലുള്ള സഹോദരൻെറ അടുത്തേക്ക് വരാനൊരുങ്ങിയ കരുവാരക്കുണ്ട് സ്വദേശിനി ജുമൈലത്തിനാണ് ബോ൪ഡിംഗ് പാസ് എടുത്തശേഷം വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതരുടെ പിടിവാശിക്ക് മുന്നിൽ യാത്ര ഉപേക്ഷിക്കേണ്ടിവന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40ന് കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടുന്ന എയ൪ ഇന്ത്യ എക്സപ്രസ് വിമാനത്തിലാണ് ജുമൈലക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ദോഹയിലുള്ള സഹോദരൻ അശ്റഫ് അലി ഇതിന് മുമ്പ് വിസ മെസേജ് അയച്ച് നടപടിക്രമങ്ങളെല്ലാം  പൂ൪ത്തിയാക്കിയിരുന്നു.
 12 മണിയോടെ എയ൪പോ൪ട്ടിലെത്തിയ ജുമൈലത്ത് ബോ൪ഡിംഗ് പാസ് എടുത്ത് എമിഗ്രേഷനിൽ എത്തിയപ്പോഴാണ് പാസ്പോ൪ട്ടിൽ ഇ.സി.എൻ.ആ൪ (എമിഗ്രേഷൻ ക്ളിയറൻസ് ആവശ്യമില്ല) എന്ന സീലില്ലാത്തതിനാൽ പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
 എന്നാൽ, തൊഴിൽ വിസയിൽ വരുന്നവ൪ക്ക് മാത്രമേ ഈ നിബന്ധന ബാധകമുള്ളൂ എന്നും സന്ദ൪ശകവിസയിൽ വരുന്നവരുടെ പാസ്പോ൪ട്ടിലെ എമിഗ്രേഷൻ ക്ളിയറൻസ് സ്റ്റാറ്റസ് പരിഗണിക്കേണ്ടതില്ലെന്നുമാണ് നിയമമെന്നും ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ മലപ്പുറം പാസ്പോ൪ട്ട് ഓഫീസ൪ അറിയിച്ചതായി ദോഹയിലുള്ള സഹോദരൻ അശ്റഫ് അലി പറഞ്ഞു.
 ഇതേ പാസ്പോ൪ട്ട് ഉപയോഗിച്ച് നേരത്തെ ജുമൈലത്ത് സന്ദ൪ശകവിസയിൽ ഖത്തറിൽ വന്നുപോയിട്ടുള്ളതുമാണ്. വിമാനത്താവളത്തിലെത്തി മണിക്കൂറുകൾ കാത്തിരുന്ന് ബോ൪ഡിംഗ് പാസ് എടുത്തശേഷമാണ് എമിഗ്രേഷൻ അധികൃത൪ അനാവശ്യമായ തടസ്സവാദം ഉന്നയിച്ച് യാത്ര മുടക്കിയത്. ഇതുമൂലം ടിക്കറ്റിന് വേണ്ടി ചെലവാക്കിയ 22,000ഓളം രൂപയും നഷ്ടമായെന്ന് അശ്റഫ് അലി പറഞ്ഞു.
യാത്രക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന എമിഗ്രേഷൻ അധികൃത൪ക്കെതിരെ മുമ്പും പലതവണ പരാതി ഉയ൪ന്നിട്ടുള്ളതാണ്. എന്നാൽ, ഇവ൪ക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവ൪ തയാറായിട്ടില്ല. യാത്രക്കാരെ ശത്രുക്കളായി കാണുന്ന ചില എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിൻെറ ഒടുവിലത്തെ ഇരയാണ് ജുമൈലത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.