പഴയ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കല്‍ നിറുത്താന്‍ നീക്കം

റിയാദ്: സൗദി നിരത്തുകളിലോടുന്ന പഴയ വാഹനങ്ങളുടെ പെ൪മിറ്റ് പുതുക്കുന്നത് നിറുത്തിവെക്കാൻ നീക്കം. പെ൪മിറ്റ് പുതുക്കുന്നതിന് മുന്നോടിയായി പ്രത്യേക പരിശോധന ഏ൪പ്പെടുത്തി വാഹനങ്ങളുടെ ബോഡിയിലെ പരിക്ക് ഉൾപ്പെടെയുള്ള അവസ്ഥ ഉറപ്പുവരുത്താനാണ് സൗദി ട്രാഫിക് വിഭാഗം ഉദ്ദേശിക്കുന്നത്. നിലവിലുള്ള മോട്ടോ൪ വെഹിക്കിൾ പിരിയോഡിക്കൽ ഇൻസ്പെക്ഷൻ (എം.വി.പി.ഐ) പരിശോധനക്ക് പുറമെയാണ് പുതിയ പരിശോധന നി൪ബന്ധമാക്കുന്നത്. വാഹനത്തിന്റെ യന്ത്രസുരക്ഷ, പുക, ലൈറ്റ്, ബ്രേക്ക് തുടങ്ങിയവ പരിശോധനാവിധേയമാക്കുന്ന എം.വി.പി.ഐ സാധാരണഗതിയിൽ പുറം ബോഡിയിലെ ചെറിയ കേടുപാടുകൾ പരിഗണിക്കാറില്ല. പരീക്ഷണാ൪ഥം മൂന്ന് മാസത്തിനു ശേഷം നടപ്പാക്കിത്തുടങ്ങുന്ന പുതിയ നിബന്ധന കാരണമായി പത്ത് ലക്ഷത്തിലധികം വാഹനങ്ങൾക്ക് റോഡിലിറങ്ങുന്നതിനുള്ള അനുമതി നിഷേധിക്കപ്പെടുമെന്നാണ് അധികൃത൪ കണക്കാക്കുന്നത്. സൗദി നിരത്തുകളിലെ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും പഴയ വാഹനങ്ങളാണ് പലപ്പോഴും കാരണമാവാറുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ വ്യക്തമായി.
സൗദി നിരത്തിലോടുന്ന വാഹനങ്ങളിൽ 32 ശതമാനവും യാത്രക്ക്, പ്രത്യേകിച്ചും ഹൈവേ യാത്രക്ക് യോജിച്ചതല്ലെന്നു പഠന റിപ്പോ൪ട്ടിൽ പറയുന്നു. കുറഞ്ഞ വരുമാനക്കാരായ വിദേശികൾ ഉൾപ്പെടെയുള്ളവ൪ക്ക് വാഹനം ഉടമപ്പെടുത്താനും ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കാനും അനുമതി നൽകിയത് പഴയ, വിലകുറഞ്ഞ വാഹനങ്ങൾ വാങ്ങുന്ന പ്രവണത വ൪ധിക്കാ൪ കാരണമായിട്ടുണ്ടെന്ന് പഠനത്തോട് പ്രതികരിച്ച് സാമ്പത്തിക വിദഗ്ധ൪ അഭിപ്രായപ്പെട്ടു. എന്നാൽ സ്വദേശികളുടെയും വിദേശികളുടെയും മാത്രമല്ല, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ പോലും കാലപ്പഴക്കം ചെന്നവയുണ്ടെന്നാണ് സ൪വേ വ്യക്തമാക്കുന്നത്.
അതേസമയം നിലവിലുള്ള എം.വി.പി.ഐയിൽ വാഹനങ്ങളുടെ ബോഡി പരിശോധന കൂടി ഉൾപ്പെടുത്തുന്നതിന് പകരം പുതിയ പരിശോധന ഏ൪പ്പെടുത്തുന്നത് സ്വദേശി വൃത്തങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എം.വി.പി.ഐ പോലും പലപ്പോഴും പ്രയാസവും പ്രഹസനവുമായിത്തീരുന്ന അവസ്ഥയാണുള്ളതെന്നും മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പരിശോധനാ കേന്ദ്രങ്ങൾ ഏ൪പ്പെടുത്തുന്നതെന്നുമാണ് പരാതി. അറുപത് ലക്ഷം താമസക്കാരുള്ള റിയാദ് പോലുള്ള വൻ നഗരത്തിൽ എം.വി.പി.ഐ പരിശോധനക്ക് ഒരു കേന്ദ്രം മാത്രമാണുള്ളതെന്നത് ഈ അശാസ്ത്രീയതക്ക് തെളിവാണ്.
എന്നാൽ യു.എ.ഇ പോലുള്ള അയൽ ഗൾഫ്രാജ്യങ്ങളിൽ വ൪ഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ വാഹന പരിശോധന സൗദിയിലും ഏ൪പ്പെടുത്തുന്നതിനെ വാഹന വിപണന, ഇറക്കുമതി കമ്പനി ഉടമകൾ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, യു.എ.ഇയിലെ ശരാശരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ശമ്പളക്കാരായ സ്വദേശികളും വിദേശികളും നിയമം മൂലം പ്രയാസപ്പെടുമെന്നതാണ് പരാതിക്കു കാരണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.