തൃശൂ൪: തേക്കിൻകാട് മൈതാനിയുടെ സായാഹ്നത്തിന് ഓണപ്പൂക്കളത്തിൻെറ വ൪ണശബളിമയാണിപ്പോൾ. പൂവിളിക്ക് സമാനം ആരവങ്ങളുമായി ജനം മൈതാനിയിൽ നിറയുന്നു.
തെക്കേഗോപുരനടയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഒരുപാട് തുണിക്കച്ചവടക്കാ൪ വട്ടമിട്ട് ഉപഭോക്താക്കളെ ക്ഷണിക്കുന്നു. വൻതുണിക്കടകളിൽ നിന്ന് പഴയ സ്റ്റോക്ക് മൊത്തമായി വാങ്ങി കുറഞ്ഞ വിലയ്ക്കാണ് വിൽപന.
സാധാരണക്കാരുടെ ഓണത്തിന് നിറം പകരുന്ന ഇത്തരം കച്ചവടക്കാ൪ തെക്കേഗോപുരനടയിൽനിരവധിയാണ്. ഇവരുടെയെല്ലാം മുന്നിൽ വില പേശുകയാണ് ഉപഭോക്താക്കൾ.
സാരിയും പാൻറ്സും ഷ൪ട്ടും ചുരിദാറും പട്ടുപാവാടയും മറ്റുമായി കച്ചവടസംഘത്തിൻെറ ഐറ്റങ്ങൾ നീളുകയാണ്. എന്നാൽ, ശനിയാഴ്ച കോയമ്പത്തൂരിൽ നിന്നുള്ളവ൪ തുണികളുമായി വരുന്നതോടെ വിപണി കീഴടക്കുമെന്നാണ് ഇവരുടെ പരിഭവം.
തൊട്ടപ്പുറത്ത് കൺസ്യൂമ൪ ഫെഡിൻെറ പച്ചക്കറി വിപണനമേളയിൽ കൊഴുത്ത കച്ചവടം. ക്യൂ നീണ്ട് തെക്കെഗോപുരനടയുടെ പ്രവേശനകവാടം വരെ എത്തിയിട്ടുണ്ട്. വരിയിൽ നിൽക്കുന്നവ൪ക്ക് പക്ഷേ വിരസതയില്ല-അവ൪ക്ക് മുന്നിൽ വിസ്മയക്കാഴ്ചയൊരുക്കി രാമുവും കുടുംബവും ഗൗരവത്തിൽ ചില അദ്ഭുതങ്ങൾ സംഭവിപ്പിക്കുകയാണ്.
ഓണത്തിൻെറ ഊഷ്മളതയിൽ അലിയാൻ തേക്കിൻകാട് മൈതാനിയിൽ എത്തിയ ഈ ആന്ധ്രകുടുംബത്തിന് സ൪ക്കസിൻെറ ഒരുപാട് ഐറ്റങ്ങളുണ്ട്. അനിയൻ മുരളി , ഭാര്യ ലക്ഷ്മി തുടങ്ങി കുട്ടിപ്പട്ടാളം വരെ സ൪ക്കസ് അവതരിപ്പിക്കുന്നു.
30 ദിവസമായി തേക്കിൻകാട് മൈതാനിയിൽ എത്തിയ കുടുംബത്തിന് പങ്കുവെക്കാൻ ഒരു സങ്കടമുണ്ട്. രാമുവിൻെറ മൂത്തസഹോദരൻ കരളിന് അസുഖമായി ആശുപത്രിയിലാണ്. കൂടുതൽ പ്രദ൪ശനം നടത്തി പണം കണ്ടെത്തുകയാണ് കുടുംബം.
വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ ഖാദി ഗ്രാമോദ്യോഗ് ഭവൻ. അവിണിശേരി കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷൻെറ കൈത്തറി വസ്ത്ര വിൽപനശാല. പിന്നെ, ഡോ.ഇമ്മട്ടി സ്മാരക കൈത്തറി വസ്ത്രവിൽപനശാലയും. ഖാദി, കൈത്തറിപ്രേമികളുടെ താവളമാണിവിടം. അതിനിടെ , കുട്ടികൾക്കുള്ള വളയും കളിപ്പാട്ടങ്ങളും വിൽക്കുന്ന പെട്ടിക്കടകളും ഉണ്ട്.
കുറച്ചപ്പുറത്ത് ശീട്ടുകളി പൊടിപൊടിക്കുന്നു. കളിക്കാ൪ക്ക് ചുറ്റും ഹരംപിടിച്ച ആസ്വാദക൪. എന്നാൽ ആരുടെ ചെവിയിലും ‘കുണുക്കി’ട്ട പതിവ് കാഴ്ച കണ്ടില്ല. അൽപംകൂടി നടന്നാൽ കൈനോട്ടക്കാരെയും കാണാം.
കിഴക്കേഗോപുരനടയിൽ പൂവിപണിയാണ്. പൂക്കളമൊരുക്കാൻ പൂവ് തേടിയെത്തുന്നവ൪ വില കേട്ട് ഞെട്ടുന്നുണ്ടെങ്കിലും വാങ്ങാതെ മടങ്ങുന്നില്ല.
29 രൂപക്ക് നെടുനേന്ത്രൻ വിൽക്കുന്ന ഹോ൪ട്ടികൾച്ചറിൻെറ പഴം-പച്ചക്കായ വിപണനകേന്ദ്രമാണ് ജനക്കൂട്ടത്തിൻെറ മറെറാരു ആക൪ഷണം. സമൃദ്ധിയുടെ ആഘോഷത്തെ വരവേൽക്കാൻ ആളുകൾ ആഹ്ളാദപൂ൪വം ഈ തുറസ്സിലേക്ക് പ്രവഹിക്കുകയാണ്.
ചക്രവാളസീമയിൽ ചുവപ്പ് പരന്നപ്പോഴേക്കും തേക്കിൻകാട് ജനനിബിഡമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.