വടവാതൂരിലെ മാലിന്യ നിക്ഷേപം: സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

ഗാന്ധിനഗ൪: വടവാതൂരിലെ ഖരമാലിന്യ നിക്ഷേപത്തിന് സ്ഥല പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ൪ തടഞ്ഞു. സ൪വേ നടത്താതെ ആ൪പ്പൂക്കര വില്ലേജോഫിസറും കൃഷി ഓഫിസറും മടങ്ങി. തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം.
വടവാതൂ൪ ഡമ്പിങ് യാ൪ഡിലെ ഖരമാലിന്യങ്ങൾ ആ൪പ്പൂക്കര പഞ്ചായത്തിലെ വാര്യമുട്ടത്തെ പാടശേഖരത്ത് നിക്ഷേപിക്കാനുള്ള കോട്ടയം നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് ആ൪പ്പൂക്കര പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നാട്ടുകാ൪ പ്രതിരോധിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്ക൪ ഭൂമിയാണ് വടവാതൂരിലെ ഖരമാലിന്യം നിക്ഷേപിക്കുന്നതിനായി നഗരസഭ തീരുമാനിച്ചത്. ഇതിനായി സ്ഥലം പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ ആ൪പ്പൂക്കര വില്ലേജോഫിസറെയും കൃഷി ഓഫിസറെയും ചുമതലപ്പെടുത്തിയിരുന്നു. ഭൂമിയെക്കുറിച്ച അന്വേഷണവിവരം നൽകാൻ ബന്ധപ്പെട്ട അധികൃത൪ക്ക് നി൪ദേശം നൽകിയെങ്കിലും ഇവ൪ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച കൃഷി ഓഫിസ൪ സ്ഥലപരിശോധനക്കെത്തിയപ്പോഴാണ് പഞ്ചായത്തധികൃത൪ വിവരം അറിയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യങ്ങൾ കൊണ്ട് വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടുകഴിയുന്ന ആ൪പ്പൂക്കര പഞ്ചായത്ത് നിവാസികൾക്ക് നഗരസഭാതീരുമാനം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ഇത് നടപ്പാക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃത൪ ബന്ധപ്പെട്ടവരെ അറിയിച്ചു. ആ൪പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് വാസന്തി തങ്കേശന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാലി ജോ൪ജ്, ബീന ബിനു, ഏറ്റുമാനൂ൪ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ബാന൪ജി, വി.എൻ. മുരളി, ജസ്റ്റിൻ ജോസഫ്, റോസ്ലി ടോമിച്ചൻ, ആനന്ദ് പഞ്ഞിക്കാരൻ എന്നിവ൪ സംസാരിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ, തോമസ് ചാഴികാടൻ എന്നിവ൪ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് വാസന്തി തങ്കേശൻ ചെയ൪മാനായും ജനകീയസമിതി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.