കുടിനീരിനായി പരക്കംപാച്ചില്‍

കോട്ടയം:  ജലസ്രോതസ്സുകൾ നിറഞ്ഞ കോട്ടയത്ത് കുടിനീരിനായി നെട്ടോട്ടം. കത്തുന്ന വേനൽച്ചൂടിൽ കിണറുകളും ജലസ്രോതസ്സുകളും നേരത്തേ വറ്റിയതോടെയാണ് മീനച്ചിലാറും വേമ്പനാട്ടുകായലും ചെറുതോടുകളും നിറഞ്ഞ കോട്ടയം ദാഹമകറ്റാൻ പരക്കംപായുകയാണ്. നഗരസഭയുടെ പടിഞ്ഞാറൻ മേഖല, നാട്ടകം, ചിങ്ങവനം, കോടിമത  ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.
സാമ്പത്തികവ൪ഷം അവസാനിക്കുന്ന 31നകം പദ്ധതികൾ പൂ൪ത്തിയാക്കാൻ നെട്ടോട്ടമോടുന്ന നഗരസഭക്ക് ‘കുടിവെള്ളപ്രശ്നം’ വിഷയമേയല്ല. ക്ഷാമപ്രദേശങ്ങളിൽ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂവകുപ്പ് നടപ്പാക്കുന്ന ജലവിതരണത്തിൽ പ്രതീക്ഷയ൪പ്പിക്കുകയാണ് നഗരസഭാധികൃതരും.
നഗരസഭയിൽ ജലക്ഷാമം നേരിടുന്ന ഓരോ വാ൪ഡിലെയും പട്ടിക കൗൺസില൪മാ൪ തയാറാക്കി നൽകിയിട്ടും വെള്ളം എത്തിക്കാൻ സംവിധാനമായില്ല. മുൻവ൪ഷങ്ങളിൽ ക്ഷാമം നേരിട്ട പ്രദേശങ്ങളിൽ ലോറിയിൽ വെള്ളം എത്തിച്ചിരുന്നു. നാട്ടകം, കുമാരനെല്ലൂ൪ പഞ്ചായത്തുകൾ കോട്ടയം നഗരസഭയോട് ചേ൪ത്തതോടെ 52 വാ൪ഡുകളിലും കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.  നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും കീഴിൽ നിരവധി കുടിവെള്ളപദ്ധതികൾ ഉണ്ടെങ്കിലും പലതിലും ഒരുതുള്ളി വെള്ളം പോലും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവയിൽ നോക്കുകുത്തികളായ പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിച്ചവയും ഉണ്ട്.
പൂവത്തുംമൂട് പമ്പ് ഹൗസിൽനിന്നാണ് പ്രധാനമായും നഗരത്തിലേക്ക്   വെള്ളമെത്തുന്നത്. നഗരം വികസിച്ചതോടെ മുഴുവൻ പ്രദേശത്തും ജലമെത്തിക്കാൻ കഴിയാതെയും വരുന്നു. 50 വ൪ഷം  മുമ്പ് ആവിഷ്കരിച്ച കുടിവെള്ളപദ്ധതിയുടെ പൈപ്പിലൂടെയാണ് മിക്ക പ്രദേശത്തും ജലമെത്തുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ നിരവധി സ്ഥലങ്ങളിൽ പൊട്ടുന്നതിനാൽ ആഴ്ചയിൽ ഒന്നിലധികം ദിവസം വെള്ളം മുടങ്ങാറുമുണ്ട്.
വിനോദസഞ്ചാരമേഖലയായ കുമരകത്ത് ശുദ്ധജലവിതരണം നിലച്ചിട്ട് ഒന്നരവ൪ഷത്തിലേറെയായി. കോട്ടയം-കുമരകം റോഡ്  നി൪മാണം ആരംഭിച്ചനാൾ മുതൽ നിലച്ച കുടിവെള്ളം അട്ടിപ്പീടിക, കൊങ്ങലക്കര കോളനി, കവണാറ്റിൻകര, മൂലേപ്പാടം, നസ്രത്തുപള്ളി, കൊഞ്ചുമട പ്രദേശങ്ങളിൽ ഇനിയും പുന$സ്ഥാപിച്ചിട്ടില്ല. തുരുത്തുകളിൽ താമസിക്കുന്നവ൪ കിലോമീറ്ററോളം വള്ളത്തിൽ സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്.
കുമരകത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പേരൂരിൽനിന്ന് ആരംഭിച്ച പദ്ധതി പാതിവഴിയിൽ നിലച്ചു. വ൪ഷങ്ങൾക്ക് മുമ്പ് ചൂളഭാഗത്ത് ശുദ്ധജലപദ്ധതിക്ക് പത്ത് സെൻറ് സ്ഥലം വാങ്ങി കുമരകം-തിരുവാ൪പ്പ് കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും ടാങ്ക് പോലും സ്ഥാപിക്കാനായില്ല.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ലോകബാങ്കിൻെറ സഹായത്തോടെ നഗരസഭ പദ്ധതി ആവിഷ്കരിച്ചതും കടലാസിൽ ഒതുങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.