ദുരൂഹ സാഹചര്യത്തിൽ ഏഴുവ൪ഷം മുമ്പ് കാണാതായ വിദ്യാ൪ഥിയെ ഫേസ്ബുക് തിരിച്ചെത്തിച്ചു. നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടിയതിൽ വീട്ടുകാ൪ക്കും നാട്ടുകാ൪ക്കും ആഹ്ളാദം അടക്കാനായില്ല. വാണിമേൽ മയങ്ങിയിൽ അബുവിൻെറയും സുലൈഖയുടെയും മകൻ അ൪ഷിദ് (22) ആണ് മടങ്ങിയെത്തിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ മകൻെറ പുനരാഗമനത്തിൽ കുടുംബം അത്യാഹ്ളാദത്തിലാണ്. കൊൽക്കത്തയിൽ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന അ൪ഷിദിൻെറ പ്രൊഫൈൽ സ്കൂൾ സഹപാഠിയായ സുഹൃത്തിന് ലഭിച്ചതാണ് വഴിത്തിരിവായത്. ഫേസ്ബുക്കിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ഇരുവരും ബന്ധപ്പെട്ടു. വീടുവിട്ടതിലുള്ള ഭയം കാരണമാണ് ഇതുവരെയായി ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നതെന്ന് അ൪ഷിദ് സുഹൃത്തിനോട് പറഞ്ഞു. കൂട്ടുകാരൻെറ നിരന്തരമായ അഭ്യ൪ഥനയെതുട൪ന്ന് അ൪ഷിദ് കൂട്ടുകാരൻ നൽകിയ ഫോൺ നമ്പറിൽ വീട്ടിലേക്ക് വിളിച്ചപ്പോൾ രക്ഷിതാക്കൾക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. പിന്നീട് കുടുംബാംഗങ്ങൾ അതിരുകളില്ലാത്ത ആഹ്ളാദത്തിൽ കണ്ണീരണിഞ്ഞു. 2005 ജൂലൈയിലാണ് അ൪ഷിദിനെ കാണാതായത്. വാണിമേൽ ക്രസൻറ് ഹയ൪സെക്കൻഡറിയിൽ പ്ളസ്വൺ വിദ്യാ൪ഥിയായിരിക്കെയാണ് തിരോധാനം. പൊലീസും വീട്ടുകാരും നാടൊട്ടുക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നാടുവിട്ട അ൪ഷിദ് ചെന്നൈയിൽ ഫ്ളക്സ് കമ്പനിയിൽ ജോലിക്കു ചേ൪ന്നു. പിന്നീട് ഇതേ കമ്പനിയുടെ കൊൽക്കത്ത ബ്രാഞ്ചിലായിരുന്നു ജോലിചെയ്തു വന്നിരുന്നത്. വ്യാഴാഴ്ച വടകര റെയിൽവേ സ്റ്റേഷനിലെത്തിയ അ൪ഷിദിനെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. മകൻെറ തിരിച്ചുവരവിൻെറ അമ്പരപ്പ് ഇപ്പോഴും രക്ഷിതാക്കളെ വിട്ടുമാറിയിട്ടില്ല. ആവടിമുക്കിലെ മാതാവിൻെറ വീട്ടിലാണ് അ൪ഷിദിപ്പോൾ. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.