കോഴിക്കോട്: സംസ്ഥാനത്തെ 12 ലക്ഷം കുടുംബങ്ങൾക്ക് വീട് നി൪മിച്ചുനൽകുന്ന ബൃഹത് പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്ന് ധനകാര്യ-ഭവനമന്ത്രി കെ.എം. മാണി.
മൈത്രി ഭവനവായ്പാ പദ്ധതിയിൽ എഴുതിത്തള്ളിയ കടങ്ങളുടെ പണയാധാരങ്ങൾ തിരിച്ചുനൽകുന്നതിൻെറ ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായി വീടില്ലാത്ത ഇത്രയും കുടുംബങ്ങളിൽ ഏഴുലക്ഷവും സാമ്പത്തികമായി പിന്നാക്കമാണ്. ഇതിൽ മൂന്നുലക്ഷത്തിന് ഒരു തുണ്ടുഭൂമിപോലുമില്ല. വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തതിനാൽ രണ്ടോ മൂന്നോ നിലകളുള്ള കൊച്ചുകൊച്ചു ഫ്ളാറ്റുകളാണ് നി൪മിച്ചുനൽകുക -അദ്ദേഹം പറഞ്ഞു.
‘സാഫല്യം’ പദ്ധതി പ്രകാരം ചേളന്നൂ൪, ബേപ്പൂ൪ പഞ്ചായത്തുകളിൽ 120 ഫ്ളാറ്റുകളും അഞ്ചരകോടി രൂപ ചെലവിൽ മെഡിക്കൽ കോളജിനടുത്ത് വ൪ക്കിങ് വിമൻസ് ഹോസ്റ്റലും നി൪മിക്കും. 50,000 ചെറുപ്പക്കാ൪ക്ക് പ്രത്യേക പരിശീലനം നൽകി പത്തുപേരടങ്ങുന്ന സംഘങ്ങൾ രൂപവത്കരിച്ച് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. ഇങ്ങനെ 10,000 ചെറുകിട സംരംഭങ്ങൾ സാക്ഷാത്കരിക്കാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത് -അദ്ദേഹം തുട൪ന്നു.
കോഴിക്കോട് ശാന്തിനഗ൪ കോളനിയിൽ മുൻ നിശ്ചയിച്ച പ്രകാരം 333 കുടുംബത്തിന് വീട് നി൪മിച്ചുനൽകും. ആദ്യഘട്ടത്തിൽ അനുവദിച്ച 15 കോടി രൂപകൊണ്ട് 235 പേ൪ക്കാണ് വീടുണ്ടാക്കുക. രണ്ടാംഘട്ടത്തിൽ ശേഷിച്ചവ൪ക്കും വീടുണ്ടാക്കിക്കൊടുക്കും. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ എ. പ്രദീപ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭവനനി൪മാണ ബോ൪ഡ് സെക്രട്ടറി എസ്. ശ്രീനി റിപ്പോ൪ട്ട് അവതരിപ്പിച്ചു. മേയ൪ എ.കെ. പ്രേമജം, പുരുഷൻ കടലുണ്ടി എം.എൽ.എ, വി.എം. ഉമ്മ൪മാസ്റ്റ൪ എം.എൽ.എ, കൗൺസില൪ കമല രഘുനാഥ്, ആ൪.കെ. രവീന്ദ്രൻ, കെ.സി. അബു, കെ. ചന്ദ്രൻ മാസ്റ്റ൪, ജോൺ പൂതക്കുഴി, സി.വി. രാമൻകുട്ടി, കെ.എം. നിസാ൪, പ്രഫ. ജോബ് കാട്ടൂ൪, കെ. ലോഹ്യ, സി.പി. കുമാരൻ, സി.പി. ഹമീദ്, ശിവരാമൻ, ടി.വി. മാധവൻ, അബ്ദുറഹിമാൻ എന്നിവ൪ സംസാരിച്ചു.
ഭവനനി൪മാണ ബോ൪ഡ് ചെയ൪മാൻ അറയ്ക്കൽ ബാലകൃഷ്ണപിള്ള സ്വാഗതവും റീജനൽ എൻജിനീയ൪ രാജീവ് കരിയിൽ നന്ദിയും പറഞ്ഞു. ജില്ലയിൽ 4250 കുടുംബങ്ങളുടെ 7.83 കോടി രൂപയാണ് എഴുതിത്തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.