ആലുവ: ജലദിനങ്ങളിലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി തുമ്പിച്ചാൽ-വട്ടച്ചാൽ സംരക്ഷണം. ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തി ഈ വ ർഷവും ജലദിനം കടന്നുപോകുമ്പോഴും ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്ന് സംരക്ഷിക്കപ്പെടാതെ നാശോന്മുഖമാകുകയാണ്. പേത്തക്കറോളമുള്ള തുമ്പിച്ചാലും മൂന്നര ഏക്കറിലെ വട്ടച്ചാലും കീഴ്മാട് പഞ്ചായത്തിലെ മനക്കകാട് പ്രദേശത്ത് ആറ്, ഏഴ്, 11 വാർഡുകളിലായി സ്ഥിതിചെയ്യുന്നു. കനത്ത വേനലിലും പഞ്ചായത്തിലെ ചെറ്റക്കേലിനട, മക്കക്കാട്, ഡോൺബോസ്കോ, ബലിപറമ്പ്, സൗത്ത് ചാലക്കൽ തുടങ്ങിയ പ്രദേശങ്ങിലെ കിണറുകൾ പലതും വറ്റാതെ സംരക്ഷിക്കുന്നത് ഈ ജലസംഭരണികളാണ്. തുമ്പിച്ചാലും വട്ടച്ചാലും സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1968ൽ ഭൂപരിഷ്കരണ നിയമത്തെതുടർന്ന് ജലസംഭരണി ഏതാനും ചിലർ കൈയേറി ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. അക്കാലത്ത് വലിയ സംഘർഷങ്ങൾക്ക് തുമ്പിച്ചാൽ വേദിയായി. ഒടുവിൽ തുമ്പിച്ചാൽ കീഴ്മാട് പഞ്ചായത്തിലെ ജലസംഭരണിയാണെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും പെരുമ്പാവൂർ കോടതി ഉത്തരവിട്ടു.
ഭരണകൂടങ്ങൾ മാറിവന്നെങ്കിലും തുമ്പിച്ചാലിെൻറ അവസ്ഥ പഴയപടി തുടരുന്നു. 2003ൽ ഡോ. അംബേദ്കർ ലൈബ്രറിയുടെ നേതൃത്വത്തിൽ സംരക്ഷണ കർമസമിതി രൂപീകരിച്ച് സമരപരിപാടി ആരംഭിച്ചതിനെത്തുടർന്ന് അളന്നുതിരിക്കാൻ അധികാരികൾ തയാറായി. തുടർന്ന് ചളി കോരിമാറ്റിയെങ്കിലും പൂർത്തീകരിച്ചില്ല. പിന്നീട് 2009ൽ മത്സ്യകൃഷിക്ക് വേണ്ടി ചളി ഉപയോഗിച്ച് ബണ്ട് പിടിപ്പിച്ചെങ്കിലും അതും ഉപേക്ഷിച്ചു. തുമ്പിച്ചാൽ, വട്ടച്ചാൽ എന്നിവ നശിക്കുന്നതിന് പ്രധാന കാരണം നാലാംമൈൽ വ്യവസായ മേഖലയിൽനിന്ന് ഒഴുക്കുന്ന മാലിന്യമാണെന്ന് നാട്ടുകാർ പറയുന്നു. തുമ്പിച്ചാലിലേക്ക് വരുന്ന മാലിന്യമൊഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവർഷം തുടർച്ചയായി ഗ്രാമസഭകളിൽ ജനം ഈ വിഷയം ഉന്നയിച്ചിരുന്നു. ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല. തുമ്പിച്ചാൽ-വട്ടച്ചാൽ ജലസംഭരണികൾ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ നവീകരിച്ച് പ്രഭാതസവാരിക്കും വിശ്രമസ്ഥലമായി ഉപകരിക്കും വിധവുമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.