ഇന്ത്യൻ നേട്ടം

ദി ഹേഗ് (നെതർലൻഡ്സ്): കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്ക് വൻ നേട്ടമായി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധി. ചാ രവൃത്തി ആരോപിച്ച് പാകിസ്താൻ സൈനിക കോടതി ജാദവിന് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ഐ.സി.ജെ ഉത്തരവിട്ടു. ജാദവിന് നയതന്ത്രതല സഹായത്തിന് അനുമതി നൽകണമെന്നും ജഡ്ജി അബ്ദുൽഖവി അഹ്മദ് യൂസുഫ്(സൊമാലിയ)അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 16ൽ 15 ജഡ്ജിമാരും വിധിയെ അനുകൂലിച്ചു. പിന്തുണച്ചവരിൽ ഒരു ചൈനീസ് ജഡ്ജിയുമുണ്ട്. പാക് ഇടക്കാല ജഡ്ജി മാത്രമാണ് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ശേഷം കുൽഭൂഷണിനെ ബന്ധപ്പെടാനും ആവശ്യമായ നിയമസഹായങ്ങൾ നൽകാനുമുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താൻ തടസ്സപ്പെടുത്തിയെന്ന് വിമർശിച്ച കോടതി, ഇത് വിയന ഉടമ്പടിയിലെ നയതന്ത്രതല ബന്ധങ്ങൾ സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണെന്നും 42 പേജ് വരുന്ന വിധിയിൽ കുറ്റപ്പെടുത്തി. അതേസമയം, ജാദവിൻെറ വധശിക്ഷ റദ്ദാക്കണമെന്നും അദ്ദേഹത്തെ സുരക്ഷിതമായി രാജ്യത്തെത്തിക്കാൻ നടപടി വേണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ഐ.സി.ജെ തള്ളി. 2017 ഏപ്രിലിലാണ് ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 49കാരനായ ജാദവിനെ പാക് കോടതി വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അതിശക്തമായി പ്രതിഷേധിച്ചിരുന്നു. രണ്ടു വർഷവും രണ്ടു മാസവും നീണ്ട വിചാരണക്കൊടുവിലാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. 2017 മേയ് എട്ടിനായിരുന്നു ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കേസിൽ തീർപ്പു വരുന്നതുവരെ ജാദവിൻെറ വധശിക്ഷ നടപ്പാക്കരുതെന്ന് ഐ.സി.ജെ 2017 മേയ് 18ന് ഉത്തരവിട്ടിരുന്നു. ഇറാനിൽനിന്ന് അനധികൃതമായി പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവെ ബലൂചിസ്താനിൽവെച്ച് 2016 മാർച്ച് മൂന്നിന് സുരക്ഷസേന ജാദവിനെ പിടികൂടിയെന്നാണ് പാകിസ്താൻ വാദം. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥനാണ് ജാദവ് എന്നും പാകിസ്താൻ ആരോപിച്ചു. എന്നാൽ, നാവികസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ജാദവിനെ ഇറാനിൽ നിന്ന് പാകിസ്താൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇന്ത്യ ബോധിപ്പിച്ചത്. ചാരനിൽനിന്ന് വിവരങ്ങൾ ചോർത്താനാണ് ഇന്ത്യ നയതന്ത്ര സഹായം ചോദിച്ചതെന്നും അതിനാൽ അതിന് അനുമതി നൽകാനാകില്ലെന്നും ഐ.സി.ജെയിൽ പാകിസ്താൻ വാദമുയർത്തി. അതേസമയം, 2017 ഡിസംബറിൽ മാതാവിനെയും ഭാര്യയേയും കാണാൻ ജാദവിനെ പാകിസ്താൻ അനുവദിച്ചിരുന്നു. ഇസ്ലാമാബാദിൽ കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ്. നിർബന്ധിച്ച് പറയിപ്പിച്ച കുറ്റസമ്മതത്തിൻെറ അടിസ്ഥാനത്തിലാണ് പാക് കോടതി ജാദവിനെ ശിക്ഷിച്ചതെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയുടെ വാദങ്ങൾ തള്ളണമെന്ന് പാകിസ്താനുവേണ്ടി ഹാജരായ അഭിഭാഷകൻ ഖവാർ ഖുറൈശി ആവശ്യപ്പെട്ടു. വിധി ഇന്ത്യയുടെ വൻ വിജയമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറഞ്ഞു. കോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.