പച്ചപ്പണിഞ്ഞ് പാടശേഖരങ്ങള്‍ തോട്ടറ ബ്രാന്‍ഡ് ലക്ഷ്യത്തിലേക്ക്

കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട തരിശിടല്‍ പഴങ്കഥയാക്കി കൊച്ചിയുടെ നെല്ലറയായ തോട്ടറപ്പുഞ്ച തുടര്‍ച്ചയായ വീണ്ടും പച്ചപ്പി​െൻറ പ്രതാപത്തില്‍. ജില്ല ഭരണകൂടവും കൃഷിവകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തി​െൻറ അന്തിമഫലമായി തോട്ടറ ബ്രാന്‍ഡ് അരി ഏപ്രിലില്‍ വിപണിയിലെത്തും. 525 ഏക്കറില്‍നിന്ന് 1500 ടണ്‍ നെല്ല് ഉല്‍പാദിപ്പിച്ച് അതില്‍ നിന്ന് 300 ടണ്‍ അരിയാണ് ജില്ലയുടെ സ്വന്തം ബ്രാന്‍ഡില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകുക. നെല്ല് കുത്തി അരിയാക്കാനുള്ള മില്ല് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ തോട്ടറ മേഖലയില്‍ സ്ഥാപിക്കും. കുടുംബശ്രീക്കാണ് മില്ല് നടത്തിപ്പി​െൻറ ചുമതലയെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന തോട്ടറപ്പുഞ്ചക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. ദീര്‍ഘകാലമായി തരിശിട്ടിരുന്ന പാടങ്ങളില്‍ ജില്ല ഭരണകൂടം മുന്‍കൈയെടുത്തതോടെ കഴിഞ്ഞവര്‍ഷം 350 ഏക്കറില്‍ വിത്തിറക്കി വിളവെടുത്തിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകളെ ഏകോപിപ്പിച്ചും കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. ഇതി​െൻറ തുടര്‍ച്ചയിലാണ് ഈ വര്‍ഷം 525 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ കൈപ്പട്ടൂര്‍, തോട്ടറ, അയ്യന്‍കുന്നം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തൊള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി എന്നീ ഒമ്പത് പാടശേഖരങ്ങളിലാണ് കൃഷി മുന്നേറുന്നത്. കൃഷി, ജലസേചന വകുപ്പുകള്‍ക്കുപുറമെ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കേരള ലാന്‍ഡ് െഡവലപ്‌മ​െൻറ് കോര്‍പറേഷന്‍, വൈദ്യുതി ബോര്‍ഡ് എന്നിവയും കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കുന്നു. തോട്ടറയിലെ കൃഷി പുരോഗതി വിലയിരുത്താൻ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള കഴിഞ്ഞ ദിവസം വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടറപ്പുഞ്ച വികസനസമിതി പ്രസിഡൻറ് കെ.ആര്‍. ജയകുമാര്‍, സെക്രട്ടറി ഉണ്ണി എം. മന, മുന്‍ എ.ഡി.എം സി.കെ. പ്രകാശ്, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ബിജി തോമസ്, കൃഷി ഓഫിസര്‍മാരായ പി.ജി. സീന, സുജാത, സജി എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.