ആലുവ: വ്യാജ നമ്പര്‍ പ്ലേറ്റുമായി സ്‌കൂള്‍ ട്രിപ് നടത്തിയ മിനി ബസ് മോട്ടോര്‍ വാഹന വകുപ്പിെൻറ പിടിയിലായി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനം നമ്പര്‍ മാറ്റി കേരള രജിസ്‌ട്രേഷനിലാക്കിയ ശേഷം ട്രിപ് നടത്തുകയായിരുന്നു. ആലുവ ജോയൻറ് ആര്‍.ടി.ഒ ജോജി പി. ജോസ് വണ്ടി നമ്പര്‍ കണ്ടപ്പോള്‍ സംശയം തോന്നി മൊബൈല്‍ ആപ്ലിക്കേഷനായ സ്മാര്‍ട്ട് ട്രേസ് വഴി വാഹനം പരിശോധിക്കുകയായിരുന്നു. കെ.എല്‍ 41 ജി 4870 എന്ന നമ്പറിലാണ് മഹീന്ദ്ര ടൂറിസ്റ്റര്‍ വാഹനം സര്‍വിസ് നടത്തിയത്. എന്നാല്‍, ഈ നമ്പറില്‍ മറ്റൊരു വാഹനത്തിെൻറ രജിസ്‌ട്രേഷനാണ് കണ്ടത്. ഇതോടെ ആലുവയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് നിരീക്ഷണം നടത്തി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ പി.എന്‍. ശിവന്‍, എന്‍.കെ. ദീപു, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, ബിനോയ് കുമാര്‍ എന്നിവര്‍ മഫ്തിയിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് വൈകീട്ട് വാഹനം ആലുവ സെൻറ് ഫ്രാന്‍സിസ് സ്‌കൂളിലെ 25 കുട്ടികളെയും കയറ്റി പോകവെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിെൻറ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തി. ടി.എന്‍ 19 സി 2441 നമ്പറെന്നാണ് കണ്ടെത്തിയത്. ഈ വാഹനത്തിലെ കുട്ടികളെയെല്ലാം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തില്‍ വീടുകളില്‍ എത്തിച്ചു. തായിക്കാട്ടുകര സ്വദേശി സതീഷ് മോഹനാണ് വാഹനം ഓടിച്ചത്. തുടര്‍ നടപടികള്‍ക്ക് വാഹനം കസ്റ്റഡിയിലെടുത്ത് ആലുവ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.