കൊച്ചി: സി.പി.എം എറണാകുളം ജില്ല സമ്മേളനം ജനുവരി 16ന് ആരംഭിക്കുെമന്ന് ജില്ല സെക്രട്ടറി പി. രാജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്നണി ബന്ധത്തെ ഉലയ്ക്കുന്ന തരത്തില്‍ സി.പി.എം വിട്ടു പോകുന്നവരെ സി.പി.ഐ സ്വീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അത് ആ പാര്‍ട്ടിയുടെ തീരുമാനമാണെന്നും മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു. നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ സെമിനാറുകളും പരിപാടികളും നടക്കുന്നു. പറവൂരില്‍ വനിത സംഗമം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. 20ന് നായരമ്പലത്ത് ദലിത് ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ മന്ത്രി എ.കെ. ബാലനും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച സെമിനാര്‍ ജനുവരി ആറിന് മൂവാറ്റുപുഴയില്‍ പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും ഉദ്ഘാടനം ചെയ്യും. യുവജന സംഗമം കോതമംഗലത്ത് എം.ബി. രാജേഷും വിദ്യാര്‍ഥി സംഗമം എട്ടിന് കൊച്ചിയില്‍ എം.എ. ബേബിയും ഉദ്ഘാടനം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സംസ്ഥാന സര്‍ക്കാറും എന്ന വിഷയത്തിലെ സെമിനാര്‍ പെരുമ്പാവൂരില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും തീരദേശ മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള സെമിനാര്‍ 11ന് കണ്ടക്കടവില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും എൽ.ഡി.എഫ് സര്‍ക്കാറിെൻറ ഒന്നര വര്‍ഷം എന്ന സെമിനാര്‍ കോലഞ്ചേരിയില്‍ മന്ത്രി ജി. സുധാകരനും ന്യൂനപക്ഷ സെമിനാര്‍ മന്ത്രി കെ.ടി. ജലീലും മാധ്യമ സെമിനാര്‍ ശശികുമാറും ഉദ്ഘാടനം ചെയ്യും. ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്രമേള ജനുവരി ഒമ്പതു മുതല്‍ 11 വരെയും സാംസ്‌കാരിക സമ്മേളനം 17നും നടക്കും. ഫുട്‌ബാള്‍ മേള ജനുവരി ഒന്നു മുതല്‍ ആറുവരെ ആലുവയിലും ചെസ് ടൂര്‍ണമെൻറ് ഏഴിന് അങ്കമാലിയിലും കുട്ടികളുടെ ചിത്രരചന മത്സരം ആറിനു കൊച്ചിയിലും നടക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് സമ്മേളനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍. മോഹനന്‍, കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.