മാവോവാദികൾ വെടിയേറ്റുമരിച്ച സംഭവം നീലഗിരി അതിർത്തിയിൽ ജാഗ്രത ശക്തമാക്കി

ഗൂഡല്ലൂർ: അട്ടപ്പാടിയിൽ മൂന്നു മാവോവാദികൾ വെടിയേറ്റു മരിച്ച സംഭവത്തെതുടർന്ന് നീലഗിരി ജില്ല അതിർത്തികളിലും മറ്റ് പ്രധാന ടൗണുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി എസ്.പി കലൈശെൽവൻ അറിയിച്ചു. തണ്ടർബോൾട്ടിൻെറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളിൽ ഒരാൾ തമിഴ്നാട്ടുകാരനാെണന്ന് സ്ഥിരീകരിച്ചതോടെയാണ് അതിർത്തി ചെക്പോസ്റ്റുകളിലും പൊലീസ്, വനംവകുപ്പ് റേഞ്ച് ഓഫിസുകളിലും സുരക്ഷ ശക്തമാക്കിയത്. കേരള-തമിഴ്നാട് അതിർത്തികളായ നാടുകാണി, ചോലാടി, പാട്ടവയൽ, താളൂർ എന്നിവിടങ്ങളിലും കുന്തയിലെ മഞ്ചൂരിലും നിരീക്ഷണം ശക്തമാക്കിയതായി എസ്.പി അറിയിച്ചു. നീലഗിരി വനഭാഗത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യത കണക്കിലെടുത്ത് വനംകേന്ദ്രീകരിച്ചുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളെല്ലാം കർശന പരിശോധനക്കുശേഷമാണ് വിട്ടയക്കുന്നത്. സംശയാസ്പദ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ച് പൊലീസിനു വിവരം നൽകാനും ലോഡ്ജ്, റിസോർട്ട് ഉടമകൾക്കും നിർദേശം നൽകിയതായി എസ്.പി അറിയിച്ചു. ------------- ദീപാവലി അവധി: ഊട്ടി സസ്യോദ്യാനം സന്ദർശിച്ചത് 28,000 പേർ ഗൂഡല്ലൂർ: ദീപാവലി ആഘോഷത്തിൻെറ ഭാഗമായി ഊട്ടിയിലെത്തിയ 28,000 പേർ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. ദീപാവലി ഞായറാഴ്ചയായിരുന്നു. എന്നാൽ, തിങ്കളും അവധി ലഭിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഊട്ടിയിലേക്ക് തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ടൂറിസ്റ്റുകൾ എത്തിയിരുന്നു. നാടുകാണി ചുരം തകർന്നതോടെ കേരളത്തിൽനിന്ന് നീലഗിരിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. പാലക്കാട്, കോയമ്പത്തൂർ വഴി ഊട്ടി കാണാൻവരുന്നുണ്ടെങ്കിലും കൂടുതൽപേരും കൊടൈക്കനാൽ ഭാഗത്തേക്കും താമശ്ശേരി ചുരം വഴി മൈസൂരു, ബംഗളൂരു ഭാഗത്തേക്കുമാണ് ഉല്ലാസയാത്ര പോവുന്നത്. ഊട്ടി ടൂറിസംമേഖല വിനോദസഞ്ചാരികളുടെ കുറവുകാരണം പ്രതിസന്ധിയിലാണ്. ---------- കടുവ ചത്തതിനെക്കുറിച്ച് അന്വേഷണം ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ ബെണ്ണ ഫോറസ്റ്റിൽ ആൺ കടുവ ചത്തുകിടക്കുന്നതിനെക്കുറിച്ച് എ.സി.എഫ് പെരിയസാമി അന്വേഷണം നടത്തി. ആറു വയസ്സുള്ള ആൺ കടുവയാണ് ചത്തത്. രണ്ടുദിവസത്തെ പഴക്കമുണ്ട്. വിവരം ലഭിച്ച വനപാലകർ ബെണ്ണയിൽ എത്തി അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ ചാവാനിടയായ കാരണത്തെക്കുറിച്ച് വ്യക്തമാവൂ. --------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.