ബംഗളൂരു: കേന്ദ്ര നിർദേശത്തെത്തുടർന്ന് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴ ക ർണാടക പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. മാസങ്ങൾക്കുമുമ്പ് വർധിപ്പിച്ച പിഴത്തുക ഈടാ ക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് യെദിയൂരപ്പ സർക്കാർ പിഴത്തുക കുറച്ചത്. കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ച പ്രകാരമുള്ള കനത്ത പിഴത്തുക വീണ്ടും പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള ഉത്തരവിറക്കാനാണ് പുതിയ തീരുമാനം. ഘട്ടംഘട്ടമായായിരിക്കും 2019ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പറഞ്ഞ പ്രകാരമുള്ള പിഴത്തുക ഈടാക്കിത്തുടങ്ങുക. ഇതുസംബന്ധിച്ച സമയപരിധി കർണാടക സർക്കാർ വ്യക്തമാക്കിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ വൻ പിഴ ഈടാക്കേണ്ടതിെൻറ ആവശ്യം കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നുവെന്നും അത് ന്യായമാണെന്നു ബോധ്യപ്പെട്ടതിനാലാണ് പുതിയ നടപടിയെന്നും ഗതാഗത മന്ത്രി ലക്ഷ്മൻ സവാദി പറഞ്ഞു.
വർധിച്ചുവരുന്ന റോഡപകട മരണങ്ങൾ ആഗോളതലത്തിൽ ഇന്ത്യക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇത് മാറ്റിയെടുക്കുകയാണ് കേന്ദ്ര നടപടിയെന്നും എന്നാൽ, വർധിപ്പിച്ച പിഴത്തുക എല്ലാംകൂടി ഒറ്റയടിക്ക് ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ധരിക്കാതെ യാത്ര ചെയ്യുന്നവരിൽനിന്ന് നിലവിൽ 500 രൂപയാണ് കർണാടകയിൽ പിഴയായി ഈടാക്കുന്നത്. വർധിപ്പിച്ച പിഴത്തുക ഏർപ്പെടുത്തിയാൽ ഇത് 1,000 രൂപയായി ഉയരും. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവയുമായി പിടിക്കപ്പെട്ടാൽ നിലവിൽ ഒാട്ടോറിക്ഷ ഡ്രൈവർമാരിൽനിന്നും ഇരുചക്രവാഹന യാത്രക്കാരിൽനിന്നും 1500 രൂപയും കാറിന് 3,000 രൂപയും മറ്റു വാഹനങ്ങൾക്ക് 5000 രൂപയുമാണ് ഈടാക്കുന്നത്. വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും പിഴ ഈടാക്കും.
വർധിപ്പിച്ച പിഴത്തുക വീണ്ടും ഏർപ്പെടുത്തിയാൽ എല്ലാത്തരം വാഹന യാത്രക്കാരിൽനിന്നും ആദ്യ പിഴയായി 5000 രൂപയാണ് ഈടാക്കുക. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ നിലവിൽ ആദ്യം പിടിക്കപ്പെട്ടാൽ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 2000 രൂപയുമാണ് ഈടാക്കുന്നത്. ഇത് യഥാക്രമം 2000, 4000 രൂപയായി വർധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആറുമാസം തടവോ 10,000 രൂപ പിഴയോ ആണ് ഈടാക്കുക. ഇതിൽ നേരേത്ത ഇളവ് വരുത്തിയിട്ടില്ല. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ നിലവിൽ 1000 രൂപ മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് 5000 രൂപയായിട്ടായിരിക്കും ഇനി വർധിക്കുക. കേന്ദ്രം നിർദേശിച്ച പിഴത്തുകയിൽ കുറവ് വരുത്താനാകില്ലെന്നും അത് കൃത്യമായി നടപ്പാക്കണമെന്നുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.