ബംഗളൂരു: റോഡപകടത്തിൽ പരിക്കേറ്റ ‘മാതാവിനെയും കുഞ്ഞി’നെയും 29 മിനിറ്റിനുള്ളിൽ എയ ർ ആംബുലൻസിൽ മാണ്ഡ്യയിൽനിന്നും ബംഗളൂരുവിലെത്തിച്ചു. റോഡ്മാർഗം എത്തിക്കുമ്പോൾ നഷ്ടമാകുന്ന വിലപ്പെട്ട സമയമാണ് അടിയന്തര വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കുന്ന ഹെലികോപ്ടറിൽ ‘അപകടത്തിൽപ്പെട്ടവരെ’ വിദഗ്ധ ചികിത്സക്കായി നഗരത്തിലെത്തിച്ചത്. ബംഗളൂരു പോലത്തെ തിരക്കേറിയ നഗരത്തിൽ എയർ ആംബുലൻസുകളുടെ പ്രാധാന്യം വ്യക്തമാക്കി വ്യാഴാഴ്ച നടന്ന മോക്ക് ഡ്രില്ലിലാണ് അപകടത്തിൽപ്പെട്ട ‘ഡമ്മി മാതാവിനെയും കുഞ്ഞി’നെയും നഗരത്തിലേക്ക് വേഗത്തിലെത്തിച്ചത്. 100 കിലോമീറ്റർ ദൂരമാണ് വെറും അരമണിക്കൂർ സമയം കൊണ്ട് ഹെലികോപ്ടർ പറന്നത്. സംസ്ഥാനത്ത് എയർ ആംബുലൻസ് സർവിസ് നടത്തുന്ന ഐ.സി.എ.ടി.ടിയുടെ ഹെലികോപ്ടർ എമർജൻസി മെഡിക്കൽ സർവിസിെൻറ ഭാഗമായാണ് മോക്ക് ഡ്രിൽ നടന്നത്. ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഉള്ളവരെ എയർ ആംബുലൻസിൽ വേഗത്തിൽ ചികിത്സ ലഭ്യമാകുന്ന സ്ഥലത്ത് എത്തിക്കാനാകും. സംസ്ഥാനത്ത് എയർ ആംബുലൻസ് സൗകര്യം വർധിപ്പിക്കാനുള്ള സാധ്യതയും കമ്പനി അധികൃതർ തേടുന്നുണ്ട്.
മോക്ക് ഡ്രില്ലിനൊപ്പം എയർ ആംബുലൻസിൽ ചികിത്സ നൽകുന്ന ഡോക്ടർമാർക്കായുള്ള ഏവിയേഷൻ മെഡിസിൻ ഫെലോഷിപ് ട്രെയിനിങ് പ്രോഗ്രാമിെൻറ ഉദ്ഘാടനവും നടന്നു. ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഉദ്ഘാടനം നിർവഹിച്ചു. എങ്ങനെയാണ് ഒരു രോഗിയെ എയർലിഫ്റ്റ് ചെയ്യുന്നതെന്ന് കാണിക്കുന്ന രാജ്യത്തെ ആദ്യത്തെ മോക് ഡ്രില്ലായിരിക്കും ഇതെന്ന് ഐ.സി.എ.ടി.ടി ഡയറക്ടർ ഡോ. ശാലിനി പറഞ്ഞു. സാധാരണക്കാർക്ക് ഉൾപ്പെടെ അപ്രാപ്യമാകുന്ന രീതിയിൽ എയർ ആംബുലൻസ് സൗകര്യം ലഭിക്കാൻ സർക്കാറുമായി ചർച്ച നടത്തിവരുകയാണ്. സർക്കാറിെൻറ ചികിത്സ സഹായ പദ്ധതിയിൽ എയർ ആംബുലൻസ് കൂടി ഉൾപ്പെടുത്തിയാൽ സാധാരണക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നും അവർ പറഞ്ഞു. നിലവിൽ ഒാരോ കമ്പനികൾക്കും സംസ്ഥാനത്ത് ആകെ ഒാരോ എയർ ആംബുലൻസുകൾ മാത്രമാണുള്ളത്. സർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കാനുള്ള നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകരിച്ചാൽ കൂടുതൽ എയർ ആംബുലൻസുകൾ ലഭ്യമാക്കുമെന്നും ഡോ. ശാലിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.