2020 ഏപ്രിൽ 15 മുതൽ വിവരശേഖരണം ആരംഭിക്കും ബംഗളൂരു: വിവാദമായ ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) നടപ്പാക്കാനുള്ള നടപട ികളുമായി കർണാടകയിലെ ബി.ജെ.പി സർക്കാർ. 2020 ഏപ്രിൽ 15ന് ആരംഭിച്ച് മേയ് 29ഒാടെ എൻ.പി.ആറിനുള്ള വിവരശേഖരണം ആദ്യഘട്ടം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ബംഗളൂരുവിലും മറ്റു ജില്ലകളിലും എൻ.പി.ആർ വിവരശേഖരണ നടപടി ആരംഭിക്കും. 2021ലെ സെൻസസിൻെറ ഒന്നാം ഘട്ടത്തിനൊപ്പമാണ് എൻ.പി.ആറിനുള്ള വിവരശേഖരണം നടത്തുക. ദേശീയ പൗരത്വപ്പട്ടികക്ക് (എൻ.ആർ.സി) മുന്നോടിയായാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് കർണാടക സർക്കാർ എൻ.പി.ആറിൻെറ സർവേ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് വിവരശേഖരണം ഉൾപ്പെടെ നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി 2020 ഏപ്രിൽ 15 മുതൽ വീടുകളുടെ കണക്കെടുപ്പ്, സർവേ, എൻ.പി.ആർ വിവരശേഖരണം തുടങ്ങിയവ ആരംഭിക്കും. മേയ് 29നുള്ളിൽ ഈ നടപടി പൂർത്തിയാക്കും. സെൻസസ് കണക്കെടുപ്പിൻെറ രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒമ്പതു മുതൽ 28 വരെ നടക്കും. ഈ ഘട്ടത്തിലായിരിക്കും ആളുകളുടെ എണ്ണം ഉൾപ്പെടെ എടുക്കുക. വീടുകളുടെ സെൻസസ് എടുക്കുമ്പോൾതന്നെ എൻ.പി.ആറിനുള്ള വിവരശേഖരണവും നടത്തുമെന്നും കണക്കെടുപ്പിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ടെന്നും കർണാടക സെൻസസ് ഒാപറേഷൻ ഡയറക്ടർ എസ്.ബി വിജയ് കുമാർ പറഞ്ഞു. ഡിജിറ്റലായി ശേഖരിക്കുന്നതിനൊപ്പം ഇത് സാധ്യമാകാത്ത ഇടങ്ങളിൽ കടലാസിൽതന്നെ വിവരം ശേഖരിക്കും. പൗരന്മാരെ വിദേശികളായി മുദ്രകുത്താൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന വ്യവസ്ഥകൾ എൻ.പി.ആറിലുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ലെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. അതേസമയം, എൻ.പി.ആറിന് എൻ.ആർ.സിയുമായോ പൗരത്വ ഭേദഗതി നിയമമായോ ഒരു ബന്ധവുമില്ലെന്നും എൻ.പി.ആർ വിവരശേഖരണത്തിൻെറ സമയത്ത് തെളിവായി രേഖകൾ പൗരന്മാർ നൽകേണ്ടതില്ലെന്നും വിജയ് കുമാർ പറഞ്ഞു. പാൻ കാർഡ്, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയിൽ കാർഡ്, ഡ്രൈവിങ് ൈലസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ മാത്രമേ എൻ.പി.ആറിന് ആവശ്യമുള്ളൂ. ഈ വിവരങ്ങൾ രേഖപ്പെടുത്തൽ നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.