ബംഗളൂരു: പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡിസംബർ 31ന് സിറ്റിങ് നടത്തും. മംഗളൂരുവിൽ വൈകീട്ട് മൂന്നുമുതലാകും പരാതി കേൾക്കൽ. പൗരത്വ ഭേദഗതി നിയമത്തിെനതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടെറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മംഗളൂരുവിലെ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതിലും പൊലീസ് നടപടിയിലും ബംഗളൂരു സ്വദേശിയായ അഭിഭാഷകൻ രക്ഷിത് ശിവറാം, മഹിള കോൺഗ്രസ് നേതാവ് ലാവണ്യ ബല്ലാൽ, ബൻഡ് വാൽ കൗൺസിലർ ലുഖ്മാൻ, മോനിഷ് അലി എന്നിവർക്കൊപ്പം ചില അഭിഭാഷകരും മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. കർണാടക മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ഡി.എച്ച്. വഗേലയുടെ നേതൃത്വത്തിലുള്ള കമീഷൻെറ ഫുൾ ബെഞ്ചായിരിക്കും സിറ്റിങ് നടത്തുക. പൊലീസ് വെടിവെപ്പിന് മണിക്കൂറുകൾക്കു മുമ്പ് പൊലീസ് നിയമം കൈയിലെടുക്കരുതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വെടിവെച്ചത്. മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചാണ് ഈ നടപടിയെന്നാണ് കമീഷന് നൽകിയ പരാതിയിലുള്ളത്. പൊലീസ് ഭീകരതയിൽ കമീഷൻ സ്വമേധയാ കേസെടുക്കണമെന്നും മംഗളൂരു സിറ്റി പൊലീസ് കമീഷനർ പി.എസ്. ഹർഷ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് പരാതികൾ വിശദമായി കേൾക്കാനായി സിറ്റിങ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.