പ്രതിഷേധിക്കാൻ ഇടതു പാർട്ടികൾ നിർബന്ധിതർ -ഡി. രാജ ബംഗളൂരു: എൻ.ആർ.സി, സി.എ.എ, എൻ.പി.ആർ തുടങ്ങിയവക്കെതിരെ ജനുവരി ഒന്ന് മുതൽ ഒരാഴ്ച നീളുന്ന ദേശവ്യാപക പ്രതിഷേധ സമരവും കാമ്പയിനും നടത്താൻ ഇടതുപക്ഷ പാർട്ടികൾ നിർബന്ധിതരായെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും ഐക്യവും വിശ്വാസ്യതയും എല്ലാം തകർത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പ്രതിഷേധ പരിപാടികളുമായി ഇറങ്ങാൻ ഇടതുപക്ഷ പാർട്ടികൾ നിർബന്ധിതരായെന്നും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടാൻ എല്ലാ മതേതര ശക്തികളും ഇടതുപക്ഷ പാർട്ടികൾക്കൊപ്പം അണിചേരണമെന്നും ഡി. രാജ പറഞ്ഞു. ജനുവരി എട്ടിന് ദേശീയതലത്തിൽ കർഷക സംഘടനകളും ട്രേഡ് യൂനിയനുകളും പ്രഖ്യാപിച്ച പണിമുടക്കിന് പൂർണ പിന്തുണയുണ്ടാകും. പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി, എൻ.പി.ആർ ഇവയുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭരണഘടന ലംഘനവും ജനങ്ങളിലെത്തിക്കുന്നതിനാണ് ജനുവരി ഒന്ന് മുതൽ കാമ്പയിൻ നടത്തുന്നത്. ഇതോടൊപ്പമായിരിക്കും പ്രതിഷേധ പരിപാടികളും നടത്തുക. നരേന്ദ്ര മോദി സർക്കാറിൻെറ തെറ്റായ നയങ്ങളെക്കുറിച്ചും തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ബംഗളൂരുവിലെ സി.പി.ഐ ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അദ്ദേഹം അപലപിച്ചു. അക്രമികളെ പിടികൂടാൻ യെദിയൂരപ്പ പൊലീസിന് നിർദേശം നൽകണമെന്നും ഇത്തരം ആക്രമണംകൊണ്ട് സി.പി.ഐ നേതാക്കളെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ................................ പുതുവത്സരാഘോഷം; മെട്രോ ട്രെയിൻ പുലര്‍ച്ച രണ്ടുവരെ ബംഗളൂരു: പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പുലര്‍ച്ച രണ്ടുവരെ നമ്മ മെട്രോ സര്‍വിസ് നടത്തും. ഡിസംബര്‍ 31ന് രാത്രി എം.ജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സരാഘോഷം നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഏതു സ്‌റ്റേഷനിലേക്കും 50 രൂപയാകും ടിക്കറ്റ് നിരക്ക്. പേപ്പര്‍ ടിക്കറ്റുകളാണ് നല്‍കുക. 31ന് വൈകീട്ട് നാലു മുതലാണ് ഇത്തരം ടിക്കറ്റുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മെട്രോ സ്‌റ്റേഷനില്‍ കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് ബഹളംവെച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നഗരത്തില്‍ പൊലീസ് സുരക്ഷ പരിശോധന നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. വിവിധ മേഖലകളില്‍ കൂടുതല്‍ പൊലീസുകാരെയും നിയമിക്കും. ബി.എം.ടി.സിയും പുലർച്ച രണ്ടുവരെ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.