കൂടത്തായി: ടോം തോമസ് വധക്കേസില്‍ ജോളി രണ്ടുദിവസംകൂടി പൊലീസ് കസ്​റ്റഡിയില്‍

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മുഖ്യപ്രതി ജോളിയെയും (47) മാത്യു മഞ് ചാടിയില്‍ വധക്കേസില്‍ രണ്ടാംപ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യുവിനെയും (44) അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ടോം തോമസ് വധക്കേസില്‍ അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ജോളിയുടെ പൊലീസ് കസ്റ്റഡി അഞ്ചുദിവസംകൂടി നീട്ടാന്‍ പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗം വാദം. തുടര്‍ന്ന് മജിസ്ട്രേറ്റ് എം. അബ്ദുല്‍ റഹീം ജോളിയെ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സിലി വധക്കേസില്‍ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ ജോളിയുടെ റിമാന്‍ഡ് കാലാവധി വീണ്ടും 14 ദിവസത്തേക്ക് നീട്ടി. അതേസമയം, പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതിയും ഭാര്യയുമായ ജോളിയുടെ ജാമ്യാപേക്ഷയിന്മേല്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ കോടതി പിന്നീട് വിധി പറയും. മാത്യു മഞ്ചാടിയില്‍ വധക്കേസിലെ രണ്ടാംപ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യുവിനെ തിങ്കളാഴ്ച താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ രണ്ടുവരെ റിമാന്‍ഡ് ചെയ്ത മാത്യുവിനെ 21ന് വൈകീട്ട് നാലുവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആല്‍ഫൈന്‍ വധക്കേസില്‍ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പ്രജികുമാറിൻെറ (48) അറസ്റ്റ് തിരുവമ്പാടി സി.ഐ ഷാജു ജോസഫിൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം രേഖപ്പെടുത്തി. അടുത്തദിവസം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.