ലങ്കാമർദനം

ലങ്കയിലെത്തിയ ഹനുമാൻ അന്നുതന്നെ സീതാദേവിയെ എല്ലായിടത്തും അന്വേഷിച്ചു. മണിമന്ദിരങ്ങളിലും ഉദ്യാനത്തിലും ഗോപുരങ്ങളിലും അന്തപ്പുരത്തിലുമെല്ലാം അദ്ദേഹം ചുറ്റിനടന്നു. ഒടുവിൽ അശോകവനികയിലെ ശിംശിപാവൃക്ഷത്തിനു കീഴിൽ രാക്ഷസികളുടെ കാവലിൽ ഭയവൈവശ്യങ്ങളോടെ പരിക്ഷീണിതയായിരുന്ന് രാമനാമം ജപിക്കുന്ന സീതാദേവിയെ കണ്ടു. രാമകാര്യം സാധിച്ചതിൽ ഹനുമാന് വലിയ കൃതാർഥത തോന്നി. ദേവി ഇരിക്കുന്ന മരത്തിെന്റ മുകളിൽ മറഞ്ഞിരുന്ന് അദ്ദേഹം എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു. അതിനിടയിൽ രാവണൻ തന്റെ പരിവാരങ്ങളോടെ അവിടെ വന്നു.

സ്വന്തം ഗുണഗണങ്ങൾ വാഴ്ത്തിയും രാമനെ ഇകഴ്ത്തിയും സംസാരിച്ചതിനുശേഷം തന്റെ പട്ടമഹിഷീപദം അലങ്കരിക്കുന്നതിന് സീതയെ ക്ഷണിച്ചു. രാവണന്റെ മുഖത്തുപോലും നോക്കാതെ ഒരു പുൽക്കൊടി പറിച്ച് തന്നെ തട്ടിയെടുത്തതിെന്റ ഫലം തീർച്ചയായും അനുഭവിക്കുമെന്നും തന്റെ ഭർത്താവായ രാമൻ കടൽകടന്ന് വന്ന് തന്റെ ബാണങ്ങളാൽ ലങ്കാപുരി എരിച്ചുകളയുമെന്നും സീത മുന്നറിയിപ്പു കൊടുത്തു. തന്നെ തിരിച്ചേൽപിച്ച് രാമനോട് മാപ്പപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതുകേട്ട് കോപാകുലനായി സീതക്കുനേരെ വാളോങ്ങി കുതിച്ചുചാടിയ രാവണനെ ഭാര്യയായ മണ്ഡോദരി പിന്തിരിപ്പിച്ചു.

സീതയെ അനുകൂലമാക്കിയെടുക്കാൻ കാവൽക്കാരികളോട് ആവശ്യപ്പെട്ടാണ് അദ്ദേഹം മടങ്ങിയത്. ഇതെല്ലാം മരക്കൊമ്പുകൾക്കിടയിൽ മറഞ്ഞിരുന്ന് കണ്ട ഹനുമാൻ രാവണൻ പോയശേഷം പതുക്കെ രാമചരിതം കേൾപ്പിക്കുന്നു. അതുകേട്ട് ഭയാശങ്കകളും ആശ്ചര്യവുംപൂണ്ട ദേവിക്കു മുന്നിൽവന്ന് സ്വയം പരിചയപ്പെടുത്തി രാമനാമം കൊത്തിവെച്ച മോതിരം കൊടുക്കുന്നു. ശ്രീരാമസ്വാമി വാനരസൈന്യത്തോടൊപ്പം വന്ന് രാക്ഷസന്മാരെ തോൽപിച്ച് ദേവിയെ വീണ്ടെടുക്കുമെന്ന് ഉറപ്പുനൽകുന്ന ഹനുമാനെ ചൂഡാമണിയും അടയാളവാക്യവും നൽകി അനുഗ്രഹിച്ചാണ് സീത മടക്കിയയക്കുന്നത്. വന്ന കാര്യം രാവണനെ നേരിൽക്കണ്ട് ധരിപ്പിച്ചുപോകാൻ ഹനുമാൻ തീരുമാനിച്ചു.

തുടർന്നാണ് തന്റെ പരാക്രമം കെട്ടഴിച്ചുവിടുന്നത്. നിരവധി രാക്ഷസസേനയെയും സേനാധിപന്മാരെയും രാവണപുത്രനായ അക്ഷയകുമാരനെയും ഹനുമാൻ വധിച്ചു. ലങ്കാപുരിയുടെ ഗോപുരങ്ങളും കെട്ടിടങ്ങളും ഉദ്യാനങ്ങളുമെല്ലാം നശിപ്പിച്ചു. ഒടുവിൽ രാവണപുത്രൻ മേഘനാദനാണ് ബ്രഹ്മാസ്​ത്രംകൊണ്ട് ഹനുമാനെ ബന്ധിക്കുന്നത്. ദൂതവധം അനുചിതമാണെന്ന വിഭീഷണന്റെ അഭിപ്രായം മാനിച്ച് വാനരന്മാരുടെ ശൗര്യത്തിന് നിദാനമായ വാൽ കത്തിച്ചുകളയാൻ അവർ തീരുമാനിച്ചു. തീപിടിച്ച വാൽകൊണ്ട് ലങ്കാപുരി ചുട്ടെരിച്ചാണ് ഹനുമാൻ തിരിച്ചുപോകുന്നത്.

തന്റെ സ്വാമിയുടെ കാര്യത്തിന് ശത്രുവിെന്റ ഇടത്തിൽച്ചെന്ന് ബുദ്ധികൗശലത്തോടെ പ്രവർത്തിക്കുന്നവനാണ് ഉത്തമദൂതൻ. അതിവിദഗ്ധനായ അത്തരമൊരു ദൂതന്റെ ലക്ഷണമാണ് ഹനുമാൻ അവിടെ പ്രദർശിപ്പിച്ചത്. ഏറ്റെടുത്ത കാര്യം ഏൽപിച്ച ആൾ വിചാരിച്ചതിനപ്പുറം ചെയ്യുന്ന കർമകുശലതയുടെ പ്രതീകമാണ് അദ്ദേഹം. ലങ്കയിൽച്ചെന്ന് രാവണൻ സീതയെ വധിക്കാൻ തുനിയുന്നതും മണ്ഡോദരി തടയുന്നതുമെല്ലാം ഹനുമാൻ മരത്തിലൊളിഞ്ഞിരുന്ന് കാണുന്നുണ്ട്. അവിടെയൊന്നും പ്രതികരിക്കാതെ വെറും കാഴ്ചക്കാരനായി നിലകൊള്ളുകയാണ് ചെയ്തത്.

പതിഞ്ഞ ശബ്ദത്തിൽ രാമകഥ ഹൃദ്യമായി അവതരിപ്പിച്ചാണ് സീതാദേവിയുടെ ശ്രദ്ധ മെല്ലെ ആകർഷിക്കുന്നത്. രാക്ഷസകുലത്തെ ഒറ്റക്ക് നിലംപരിശാക്കാനുള്ള കരുത്തും തന്റേടവുമുണ്ടെങ്കിലും അത്തരത്തിലുള്ള അതിക്രമങ്ങൾക്കൊന്നും അദ്ദേഹം മുതിരുന്നില്ല. ഒരു ദൂതന് ഇത്രമാത്രം പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പറഞ്ഞയച്ച ആളുടെ വൈഭവം എന്തായിരിക്കുമെന്ന ചിന്ത പകരാൻ ഹനുമാന് കഴിഞ്ഞു. അനീതിയുടെയും തിന്മകളുടെയും രാവണൻകോട്ടകളെ വെട്ടിപ്പിളർക്കുന്ന നൈതികബോധത്തിന്റെയും ധാർമികബലത്തിെന്റയും മൂർത്തരൂപമാണ് ഈ രാമദൂതൻ.  

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.