ചി​​​ത്ര​​​ങ്ങ​​​ൾ: നാസർ ഹസൻ

വെറും 20 സെന്‍റ് വീട്ടുമുറ്റത്ത് 27 രാജ്യങ്ങളിലെ 200ലധികം പഴവർഗങ്ങൾ കൃഷി ചെയ്യുന്ന മൊയ്തീനെ പരിചയപ്പെടാം...

ലപ്പുറം ജില്ലയിലെ തിരുനാവായ പട്ടർനടക്കാവ് സ്വദേശി മൊയ്തീെൻറ വീട്ടുമുറ്റത്തിന് ഒരു പഴക്കൂടയുടെ മണമാണ്. ഒന്ന് കൈയെത്തിച്ചാൽ പറിച്ച് തിന്നാവുന്നത്രയടുത്ത് പലതരം ഫ്രഷ് വിദേശ പഴങ്ങളുടെ ഏദൻതോട്ടം. ബ്രസീൽ മുതൽ സിംഗപ്പൂർ വരെയുള്ള 27 രാജ്യങ്ങളിലെ 200ലധികം തരം പഴങ്ങളാണ് ഈ വീട്ടുമറ്റത്ത് അതിശയകരമായി വിളഞ്ഞുനിൽക്കുന്നത്. വെറും 20 െസന്റിൽ ആരും കൊതിക്കുന്ന ഒരു കിടിലൻ പഴത്തോട്ടം തീർത്തിരിക്കുകയാണ് ഈ സാധാരണ കർഷകൻ.

വള്ളികളിൽ തൂങ്ങിയാടുന്ന മുന്തിരിക്കുലകളും കത്തിനിൽക്കുന്ന മഞ്ഞ ബൾബുപോലുള്ള പാഷൻ ഫ്രൂട്ടുകളുമാണ് തോട്ടത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത്. പലരും ആദ്യമായി കാണുന്നതും കേൾക്കുന്നതുമായ പഴവൃക്ഷത്തൈകളാണ് ഈ കൃഷിയിടത്തിൽ തണൽവിരിച്ച് നിൽക്കുന്നത്.

അമേരിക്കൻ ചെറി മുതൽ ആമസോൺ അബിയു വരെ

വിയറ്റ്നാം, മെക്സികോ, മലേഷ്യ, ആസ്േട്രലിയ, സ്െപയിൻ തുടങ്ങി 17 രാജ്യങ്ങളിലെ വിവിധ രുചികളിലെ ഡ്രാഗൺ ഫ്രൂട്ടാണ് ഇവിടുത്തെ മുഖ്യയിനങ്ങളിലൊന്ന്. ആമസോൺ കാടുകളിൽ കണ്ടുവന്നിരുന്ന ജയൻറ് അബിയു മുതൽ നാടൻ കുരുമുളകു വരെ ഈ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. വർഷത്തിൽ എല്ലാ ദിവസവും കായ്ക്കുന്ന വിയറ്റ്നാമീസ് ചക്ക, പെർഫ്യൂം ഫ്രൂട്ട് എന്നറിയപ്പെടുന്ന, രാജാക്കന്മാർ കഴിച്ചിരുന്ന ഇന്തോനേഷ്യൻ ഇനമായ കെപ്പൽ, ഏഴിനം ചെറിപ്പഴങ്ങൾ എന്നിവയൊക്കെ ആരുടെയും മനംമയക്കും.

ചെറിപ്പഴങ്ങളിൽ മുഖ്യൻ അമേരിക്കൻ ചെറിപ്പഴമാണ്. പാകപ്പെടലിന്റെ കാലമനുസരിച്ച് ആദ്യം പച്ച, പിന്നീട് ഓറഞ്ച്, ചുവപ്പ് നിറങ്ങളിലൂടെ ഒടുവിൽ കറുപ്പിലെത്തുേമ്പാഴാണ് ഈ പഴം കഴിക്കാനാകുന്നത്. ബ്രസീൽ മുതൽ സുരിനാം വെറൈറ്റിവരെയുള്ള ചെറികളും ഇവിടെയുണ്ട്.


രുചിയോടൊപ്പം ആരോഗ്യത്തിനും ഏറെ പേരുകേട്ട അത്തിയാണ് മറ്റൊരു പ്രധാനം ഇനം. അറേബ്യൻ അത്തി മുതൽ തുർക്കി, ഇസ്രാേയൽ അത്തി വരെ ഈ തോട്ടത്തിൽ വിളഞ്ഞ് നിൽപ്പുണ്ട്. വിവിധ രാജ്യക്കാരായ മൾബറികളിൽ ഏറ്റവും നീളമുള്ളതും രുചിയുള്ളതും ബ്രസീലിയൻ ഇനത്തിനാണ്.

പഴമൊന്നിന് 1000 രൂപക്ക് മുകളിൽ വിലയുള്ളതും പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്നതുമായ ദുരിയാനും അബിയുവും ചൈനീസ് ഇനമായ ബറാബിളും ലോഗണും മിൽക്ക് പഴവും പീനട്ടും പുലാസാനും മാ

േങ്കാസ്റ്റിനും ലില്ലിപില്ലിയും വൈറ്റ് ഞാവലും റൊളീനിയവും മിറാക്കിൾ ഫ്രൂട്ട്, കായ്ബറി, ലിപ്പോർട്ടി തുടങ്ങിയവയും ഈ വീട്ടുമുറ്റത്തെ പഴത്തോട്ടത്തിലുണ്ട്.

മാങ്ങകളിൽ, അയൽ രാജ്യമായ ശ്രീലങ്കയിൽനിന്നുള്ള മാമ്പഴവും വർഷത്തിൽ എല്ലാ ദിവസവും കായ്ക്കുന്ന വിയറ്റ്നാമീസുമാണ് പ്രധാന ഇനങ്ങൾ. 15 വെറൈറ്റി മാങ്ങകൾ കായ്ക്കുന്ന മാവും ഇവിടെ കാണാം.

കുട്ടിക്കാലത്തെ സ്വപ്നം

19 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയ മൊയ്തീൻ ചെറുപ്പം മുതലേ താൽപര്യമുള്ള കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. മൊയ്തീെൻറ മനസ്സിൽ നാമ്പിട്ട പഴത്തോട്ടമെന്ന സ്വപ്നം യാഥാർഥ്യമാക്കാനെടുത്തത് രണ്ടരവർഷമാണ്. അഗ്രികൾച്ചറൽ ടെക്നിക്കൽ കോഴ്സിലൂടെ ലഭിച്ച അറിവും ഗൾഫിലെ പഴത്തോട്ടങ്ങളിൽനിന്ന് കിട്ടിയ അനുഭവവും കൂട്ടിച്ചേർത്തപ്പോഴാണ് മൊയ്തീന്‍റെ വീട്ടുമുറ്റത്ത് വിദേശയിനം പഴത്തൈകളുടെ പറുദീസ ഒരുങ്ങിയത്. നിലവിൽ കൃഷിയിടത്തിലെ 80 ശതമാനം തൈകളിലും കായ്ഫലമുണ്ട്. ചിലതിന് കുറച്ചുകൂടി വർഷമെടുത്താലേ പഴങ്ങൾ ഉണ്ടാകൂ എന്ന് മൊയ്തീൻ.

പ്രവാസമവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾതന്നെ വിദേശയിനം പഴങ്ങളുടെ തൈകൾ നാട്ടിലെത്തിച്ചു. കൂടാതെ പലരാജ്യങ്ങളിലുള്ള സൃഹൃത്തുകൾ വഴിയും തൈകൾ സംഘടിപ്പിക്കുന്നുണ്ട്. മൊയ്തീന്‍റെ കൃഷിയോടുള്ള അടങ്ങാത്ത സ്നേഹം മനസ്സിലാക്കിയ വിദേശത്തുള്ള പലരും തൈകൾ എത്തിച്ചു നൽകുന്നുമുണ്ട്.

അതിരാവിലെ തുടങ്ങുന്ന മൊയ്തീന്‍റെ കൃഷി പരിപാലനം അന്തിച്ചോപ്പ് മായും വരെ തുടരും. ബാക്കി സമയങ്ങളിൽ കൃഷിയിലെ വെറൈറ്റികൾ തേടിക്കൊണ്ടിരിക്കും. അങ്ങനെ രാവും പകലും ഈ ഭൂമിയിൽ കിട്ടാവുന്ന പഴവർഗങ്ങളെ തെൻറ കൃഷിയിടത്തിൽ ഒരുക്കുന്നതിന്റെ ത്രില്ലിലാണ് ഈ കർഷകൻ.

ജൈവവളങ്ങളും ജൈവദ്രാവകങ്ങളുമാണ് മൊയ്തീൻ കൃഷിക്ക് ഉപയോഗിക്കുന്നത്. ഒരു വർഷത്തിൽ മൂന്നുതവണയെങ്കിലും ജൈവവളം ചേർക്കും. കഴിയുമെങ്കിൽ ഓരോ മാസവും പഞ്ചാമൃതം പോലുള്ള വളങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഒാരോ മാസവും ദ്രാവക രൂപത്തിലുള്ള പഞ്ചഗവ്യം പോലുള്ളവ ചെടികൾക്ക് നൽകുന്നത് അത്യുത്തമമാണെന്നും അനുഭവത്തിൽനിന്ന് ഈ കർഷകൻ പറയുന്നു.

മനസ്സുണ്ടെങ്കിൽ വീട്ടുമുറ്റത്തും

കൃഷിയൊരുക്കുന്നതിന് മനസ്സാണ് ആവശ്യമെന്നും സ്ഥലപരിമിതി പറഞ്ഞ് മാറിനിൽക്കേണ്ടതില്ലെന്നുമാണ് ഈ സമ്മിശ്ര കർഷക കുടുംബത്തിന് പറയാനുള്ളത്. മികച്ചയിനം തൈകൾ വാങ്ങുക, ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുക, അങ്ങനെ മികച്ച ആരോഗ്യവും മാനസികോല്ലാസവും ആർക്കും നേടാം എന്നാണ് മൊയ്തീൻ പറയുന്നത്. ഇവിടം സന്ദർശിക്കുന്നവർക്ക് എല്ലാവിധ കാർഷിക അറിവുകളും പകർന്നുനൽകുക എന്നതാണ് മൊയ്തീന് സന്തോഷം നൽകുന്ന മറ്റൊരു കാര്യം. നിലവിൽ തിരൂർ നഗരസഭ, തലക്കാട്, തിരുനാവായ പഞ്ചായത്തുകളിൽ കർഷകർക്ക് ക്ലാസ് നൽകുന്നുമുണ്ട് മൊയ്തീൻ.

റംബൂട്ടാൻ                                                    ബ്രസീലിയൻ ലെമൺ വൈൻ 

ഒരു വീട്ടിൽ ഒരു പഴത്തൈ

ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു പഴത്തൈയെങ്കിലും വളർത്തിയെടുക്കണമെന്നാണ് മൊയ്തീൻ പറയുന്നത്. അതിനുവേണ്ട എന്തുസഹായവും തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന വാഗ്ദാനവും അദ്ദേഹം നൽകുന്നു. നിലവിൽ തൈകളുടെ വിൽപന മാത്രമാണ് മൊയ്തീൻ നടത്തുന്നത്. കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ച് പഴങ്ങൾ വിപണിയിലിറക്കണമെന്നതാണ് ലക്ഷ്യം.

കൈയെത്തും ദൂരെ ഐക്യരാഷ്ട്ര സഭ അംഗീകാരം

ജൈവ കൃഷിയെ േപ്രാത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ 2021ൽ പഴം-പച്ചക്കറി കൗൺസിൽ രൂപവത്കരിച്ചിരുന്നു. ഇതിനായി ജൈവരീതിയിൽ കൃഷി ചെയ്യുന്ന 15,000 പേരെ ലോകത്തെമ്പാടു നിന്നുമായി ആദ്യം കണ്ടെത്തി. പിന്നീട് ഇവരിൽനിന്നും അഭിമുഖവും ഫീൽഡ് വിസിറ്റും കഴിഞ്ഞ് 1500 പേരിലേക്ക് ചുരുക്കി. നിലവിൽ 75 പേരാണ് ലിസ്റ്റിലുള്ളത്. അതുലൊരാളാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മൊയ്തീനിപ്പോൾ. അവസാനം 20 പേരുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിൽകൂടി ഉൾപ്പെട്ടാൽ ലോകത്തെ വിവിധയിടങ്ങളിലേക്ക് പഴങ്ങൾ കയറ്റിയയക്കാനുള്ള പി.ജി.എസ് ഗ്രീൻ, പി.ജി.എസ് ഓർഗാനിക് സർട്ടിഫിക്കറ്റ് മൊയ്തീന് സ്വന്തമാകും. ഇതോടെ പഴങ്ങൾക്ക് മുന്തിയവിലയും ലഭിക്കും.

തൃശൂർ കാർഷിക സർവകലാശാല അധികൃതരാണ് ഇതിനുള്ള സഹായങ്ങൾ മൊയ്തീന് നൽകുന്നത്. പഞ്ചായത്തുതലം മുതൽ സംസ്ഥാന കാർഷിക ക്ഷേമ വകുപ്പിന്റെ വരെ നിരവധി അവാർഡുകളാണ് ഈ ജൈവ കർഷകനെ തേടിയെത്തിയത്.

പഴം മാത്രമല്ല, മീനുമുണ്ട്

വിഷമില്ലാത്ത പഴങ്ങൾക്കു പുറമേ രാസവസ്തുക്കൾ ചേരാത്ത ഫ്രഷ് മത്സ്യങ്ങളുമുണ്ട് ഈ കൃഷിയിടത്തിൽ. ജാപ്പനീസ് കോയികാർപ്പ്, നട്ടർ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങൾ വളർത്തുന്നതിന് അക്വാപോണിക്സ് മാതൃകയാണ് ഉപയോഗിക്കുന്നത്. നാട്ടിലെയും വിദേശത്തേയും വിവിധയിനം കോഴികൾ, താറാവുകൾ, പ്രാവുകൾ, ലൗബേർഡ്സ് എന്നിവയും ഈ കൃഷിയിടത്തിന്‍റെ ഭാഗമാണ്. വിവിധയിനം ഓർക്കിഡുകളും ഇവിടം മനോഹരമാക്കുന്നു.

പിതാവ് ബാവ ഹാജിയുടെയും മാതാവ് ഫാത്തിമകുട്ടിയുടെയും ഉപദേശങ്ങൾ കൃഷിയിലേക്ക് ഇറങ്ങുന്നതിൽ മൊയ്തീന് തുണയായി. ഭാര്യ സുലൈഖയും മൂന്ന് മക്കളിൽ ഇളയാളായ രണ്ടാംക്ലാസ് വിദ്യാർഥി മുഹമ്മദ് ഹർഷിലും സദാസമയം കൃഷിയിടത്തിൽതന്നെയുണ്ട്. പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഹാഷിഫും ഒഴിവുസമയങ്ങളിൽ കൃഷിയിടത്തിൽ വാപ്പയെ സഹായിക്കാനെത്തും. മൂത്തമകനും ബി.ടെക് വിദ്യാർഥിയുമായ മുഹമ്മദ് ഹഫീസ് കോയമ്പത്തൂരിലാണുള്ളത്.

ഫോൺ: 9544240380.

Tags:    
News Summary - madhyamam kudumbam agricluture feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.