പല്ലാറിലെ ചേരാകൊക്കന്റെ കൊറ്റില്ലങ്ങൾ
തിരുനാവായ: നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഒഴിവാക്കിയതോടെ പല്ലാർപാടത്തെ പറവകളുടെ ആവാസകേന്ദ്രങ്ങളുടെ തകർച്ചാഭീഷണി ഒഴിവായി. ഏക്കർകണക്കിന് താമരക്കായലുള്ള ഇവിടെ നിരവധി നീർപക്ഷികളാണ് എത്തുന്നത്. ആദ്യകാലങ്ങളിൽ ദേശാടകരായിരുന്ന പല പക്ഷികളും ഇപ്പോൾ ഇവിടത്തെ സ്ഥിരതാമസക്കാരായി. ചേരാകൊക്കൻ, ചേരാക്കോഴി, വെള്ള അരിവാൾ കൊക്കൻ, ചെമ്പൻ അരിവാൾ കൊക്കുകൾ, വർണകൊക്കുകൾ, താമരക്കോഴികൾ, പെരുമുണ്ടി, ചിന്നമുണ്ടി, ചെറുമുണ്ടി, കാലിമുണ്ടി, നീർകാക്കകൾ, നീലക്കോഴി, ചാരമുണ്ടി, കന്യാസ്ത്രി കൊക്ക്, പാതിരാകൊക്ക്, കുളകൊക്ക്, നീർകാടകൾ തുടങ്ങിവയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമാണ് പല്ലാർ പക്ഷിസങ്കേതം.
ചേരാകൊക്കന്റെ (ഓപൺ ബിൽ സ്റ്റോർക്ക്) കേരളത്തിലെ ഏറ്റവും വലിയ കൊറ്റില്ലങ്ങൾ കാണുന്നത് ഇവിടെയാണ്. ജൂണോടെ ഇവിടെ കൂടുകൂട്ടാൻ തുടങ്ങും. അഞ്ഞൂറോളം കൂടുകൾ വരെ ഇവിടെ കണ്ടതായി പക്ഷിനിരീക്ഷകനായ സൽമാൻ കരിമ്പനക്കൽ പറയുന്നു. തൂക്കണാംകുരുവികളുടെ നിരവധി കൂടുകളും ഇവിടെ കാണാറുണ്ട്. സാദിഖ് തിരുനാവായ, ശ്രീനില മഹേഷ്, നസ്റു തിരൂർ തുടങ്ങിയ പക്ഷിനിരീക്ഷകർ ഇവിടത്തെ പഠനം നടത്തുന്നുണ്ട്. റീ എക്കൗ പരിസ്ഥിതി സംഘടനയുടെ ഇടപെടലിൽ ഇവിടെ വനം വകുപ്പ് വാച്ചറെ നിയമിച്ചിടുണ്ട്. പക്ഷി സംരക്ഷണ സന്ദേശ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇവയുടെയെല്ലാം ആവാസകേന്ദ്രങ്ങൾക്കു മുകളിലൂടെയായിരുന്നു നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻറ് തയാറാക്കിയിരുന്നത്. പദ്ധതി നടപ്പായിരുന്നെങ്കിൽ ഈ ആവാസകേന്ദ്രങ്ങൾക്കും താമരക്കായലിനും നീർത്തടങ്ങൾക്കും വൻഭീഷണിയായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം ഇവിടത്തെ പരിസ്ഥിതിപ്രവർത്തകരും കെ-റെയിൽ വിരുദ്ധ സമരസമിതിയും സംഘടിപ്പിച്ചിരുന്നു. ‘താമര സമരം’ എന്ന പേരിൽ പ്രത്യേക സമരവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.