അറവങ്കര മൈലാടി മലയുടെ ചരുവില്‍ ആരംഭിക്കാനിരിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ ചെറുവെള്ളൂരില് ചേര്‍ന്ന സമരസമിതി കണ്‍വെന്‍ഷനില്‍
നാട്ടുകാര്‍ സമരപ്രഖ്യാപനം നടത്തുന്നു
പൂക്കോട്ടൂര്‍: ജനവാസ മേഖലയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന സ്വകാര്യ മലിനജല സംസ്കരണ പ്ലാന്റിനെതിരെ അറവങ്കര ചെറുവെള്ളൂരില് നാട്ടുകാര്‍ സമരരംഗത്തേക്ക്. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ അറവങ്കര-അരിമ്പ്ര റോഡില്‍ മൈലാടിക്കും ചെറുവെള്ളൂരിനുമിടയില് ക്ഷേത്രത്തിനും ജനവാസ കേന്ദ്രത്തിനടുത്തുമായാണ് വന്‍കിട മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിക്കാന്‍ ശ്രമം നടക്കുന്നത്. ഒരു ഗ്രാമത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്ത് ആരംഭിക്കാനിരിക്കുന്ന പദ്ധതിക്കെതിരെ സമരപ്രഖ്യാപനവുമായി നാട്ടുകാര്‍ രൂപവത്കരിച്ച സംയുക്ത സമരസമിതി രംഗത്തെത്തി.
അറവങ്കര ചെറുവെള്ളൂര്‍ മദ്റസ പരിസരത്ത് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ പ്രതിഷേധമിരമ്പി. മൈലാടി മലയോടു ചേര്‍ന്നുളള സ്വകാര്യ ഭൂമിയിലാണ് വന്‍കിട മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിക്കാന്‍ ശ്രമം നടക്കുന്നത്. ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള മലിനജലവും മാലിന്യവും ശേഖരിച്ച് ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതാണ് പദ്ധതി.
അഞ്ചു ലക്ഷം ലിറ്റര്‍ മലിനജലം സംസ്കരിക്കാന്‍ ശേഷിയുള്ള രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വകാര്യ ഭൂമിയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മലഞ്ചരിവില്‍ അനധികൃതമായി ചെങ്കല്ല് വെട്ടിയാണ് പ്ലാന്റിന് സ്ഥലമൊരുക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. പദ്ധതി ലക്ഷ്യം ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനും ശ്രമങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
ജനവാസപ്രദേശത്ത് വന്‍തോതില്‍ മലിനജലം കൊണ്ടുവന്ന് സംസ്കരിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്ന ആശങ്കയാണ് നിലവിലേത്. മേഖലയിലെ ജലാശയങ്ങളും വായുവും മലിനമാകാനും വരുംതലമുറകള്‍ക്കുകൂടി വെല്ലുവിളിയാകുന്ന വിധത്തില്‍ കടുത്ത ആരോഗ്യഭീഷണിയും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സംജാതമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. 500ല്‍പരം വീടുകളാണ് പ്രദേശത്തുള്ളത്. ആരാധനാലയങ്ങളും മദ്റസ, അംഗന്‍വാടി, സാമൂഹിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രാരംഭഘട്ടത്തില്‍തന്നെ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചതിനാല്‍ ഒറ്റക്കെട്ടായി രംഗത്തുവന്ന നാട്ടുകാര്‍ കക്ഷി, രാഷ്ട്രീയ, മത ഭേദമില്ലാതെ രൂപവത്കരിച്ച ജനകീയ സമരസമിതി കലക്ടര്‍, വില്ലേജ് ഓഫിസര്‍, ഗ്രാമ പഞ്ചായത്ത് അധികൃതര്‍, ജിയോളജി വിഭാഗം, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്ലാന്റ് ജനവാസകേന്ദ്രത്തില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്കി രംഗത്തുണ്ട്. ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പദ്ധതി ആരംഭിക്കുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ തീരുമാനമായി. സമീപ പ്രദേശങ്ങളായ അറവങ്കര, മൈലാടി മേഖലകളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സമരസമിതി അടുത്ത ദിവസം വിപുലമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.പി. ഉണ്ണീതു ഹാജി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പനക്കല്‍ ഗോപാലന് അധ്യക്ഷത വഹിച്ചു. വി.പി. സലീം സമരപ്രഖ്യാപനം നടത്തി.
ഇ.പി. ബാലകൃഷ്ണന്, പറാഞ്ചേരി അബ്ദുല്‍ ഹമീദ്, പി. അബ്ദുറഹ്മാന്, പി. രാംദാസ്, വി.പി. സുമയ്യ, ഗഫൂര്‍ പടീകുത്ത്, ഷുഹൈബ്, കുഞ്ഞിമാന് മൈലാടി എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനുശേഷം നാട്ടുകാര്‍ പ്ലാന്റ് ആരംഭിക്കാനിരിക്കുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.