പ്രയാർ; ചടയമംഗലത്ത് വിജയക്കൊടി പാറിച്ച ഏക കോൺഗ്രസുകാരൻ

കടയ്ക്കൽ: സി.പി.ഐയിലെ അതികായർ വിജയിച്ചിരുന്ന 'ചെങ്കോട്ട'യായ ചടയമംഗലത്തിന്‍റെ ചരിത്രം മാറ്റിയെഴുതി കോൺഗ്രസിന് വിജയം സമ്മാനിച്ച നേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. പിന്നീട് ചടയമംഗലം പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുമില്ല. ജനിച്ചത് ഓച്ചിറയിലെ പ്രയാറിലായിരുന്നെങ്കിലും കർമഭൂമി എന്നും ചടയമംഗലമായിരുന്നു. സി.പി.ഐ നേതാവ് സി.എൻ. രാധാകൃഷ്ണപിള്ളയുടെ മകൾ ആർ. ലതാദേവിക്കെതിരെയാണ് 1996ൽ പ്രയാർ ആദ്യം മത്സരിച്ചത്. അന്ന് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജീവമായിരുന്ന അദ്ദേഹം 2001ൽ ചരിത്രം തിരുത്തി വിജയിച്ചു. ലതാദേവിയെ തന്നെ പരാജയപ്പെടുത്തിയായിരുന്നു പകരംവീട്ടൽ.

18 വർഷം മിൽമ ചെയർമാനായിരുന്നപ്പോഴുള്ള ബന്ധങ്ങൾ കൂടി ഉപയോഗപ്പെടുത്തി നിരവധി വികസന പദ്ധതികളാണ് അദ്ദേഹം മണ്ഡലത്തിൽ നടപ്പാക്കിയത്. ജടായുപ്പാറ ടൂറിസം പദ്ധതി, കടയ്ക്കൽ അഗ്നിരക്ഷാനിലയം, കടയ്ക്കൽ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, നിലമേൽ ലേബർ ഓഫിസ്, കടയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, കോട്ടുക്കൽ ഗുഹാക്ഷേത്രം തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി. രാജ്യാന്തര ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന വനിതാ സ്പോർട്സ് അക്കാദമി ഇട്ടിവയിലെ കോട്ടുക്കലിൽ സ്ഥാപിക്കുകയെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. ഒട്ടേറെ പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന മിൽമ ചില്ലിങ് പ്ലാന്‍റ് നിലമേലിൽ സ്ഥാപിക്കുകയെന്നതും സ്വപ്നപദ്ധതികളിലൊന്നായിരുന്നു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കം മൂലം ഇത് നടന്നില്ല.

2006ൽ മുല്ലക്കര രത്നാകരനോട് മത്സരിച്ചു. ഫലം വരുംമുമ്പേ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കിളിമാനൂർ പാപ്പാലയിൽ വെച്ച് കാറപകടത്തിൽ പ്രയാറിന് സാരമായി പരിക്കേറ്റു. തെരഞ്ഞെടുപ്പിലെ പരാജയംപോലും അറിയാതെ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. ഏറെക്കാലത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം പൊതുരംഗത്തേക്ക് മടങ്ങിയെത്തിയത്. 

Tags:    
News Summary - prayar gopalakrishnan; He was the only Congressman to win in Chadayamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.