ചെർക്കള ഗവ. ഹയർസെക്കൻഡറി സ്കൂൾ എൽ.പി വിഭാഗത്തിന്റെ ദേശീയപാതയോരം
ചെർക്കള: ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ തകർന്ന സ്കൂൾ കോമ്പൗണ്ട് പുനർനിർമിച്ചില്ല. ചെർക്കള സ്കൂൾ വിദ്യാർഥികൾ ദേശീയപാത നിർമാണ കമ്പനിക്കെതിരെ സമരത്തിന്. മതിൽ പുനർനിർമിക്കാത്തതുകാരണം മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടും വാഹനങ്ങളുടെ ചീറിപ്പായലിൽ സ്കൂളുകളിലേക്ക് ചളി വെള്ളം തെറിച്ചുവീണും ഉണ്ടാകുന്ന പ്രശ്നങ്ങൾ രൂക്ഷമായി. പ്രവൃത്തി ഏറ്റെടുത്ത നിർമാണ കമ്പനിയെ നിരന്തരം ബന്ധപ്പെട്ടിട്ടും സ്കൂളിനെ അവഗണിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് കുട്ടികൾ സമരമുഖത്തേക്ക് പ്രവേശിക്കുന്നത്.
നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെ കോമ്പൗണ്ട് തകർന്നപ്പോൾ അതു പുനർനിർമിച്ച് നൽകാമെന്ന് വാക്ക് നൽകിയിരുന്നു. എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സ്കൂൾ കുട്ടികളും രക്ഷിതാക്കളും അടക്കം അണിനിരന്നുള്ള ദേശീയപാത ഉപരോധസമരത്തിന് നേതൃത്വം നൽകേണ്ടി വരുമെന്ന് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ അറിയിച്ചു. സ്കൂൾ കോമ്പൗണ്ട് തകർന്നതുകാരണം ദേശീയപാതയോട് ചേർന്നുള്ള പ്രീപ്രൈമറി സെക്ഷനിലെ അടക്കം കുട്ടികൾ വെള്ളക്കെട്ട് കടന്നുവേണം ക്ലാസ് മുറികളിൽ എത്താൻ.
സ്കൂളിന് കോമ്പൗണ്ട് വാൾ ഇല്ലാത്തതു കാരണം രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ ടോയ് ലറ്റ് ഉപയോഗിച്ച് വൃത്തികേടുകൾ വരുത്തുകയും ചെയ്യുന്നു. സ്കൂളിനോട് ചേർന്നുള്ള ഫുട്പാത്ത് നിർമാണവും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
ദേശീയപാതയുടെ ഇരുവശത്തായി നിൽക്കുന്ന ചെർക്കള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 3600 ഓളം കുട്ടികളാണ് പഠിക്കുന്നത്. സ്കൂളുകൾ വിദ്യാർഥികൾക്ക് ശരിയായ രീതിയിൽ നടപ്പാതയൊരുക്കുക, സ്കൂളിന്റെ കോമ്പൗണ്ട് വാൾ നിർമിച്ച് നൽകുക, ദേശീയപാത സർവിസ് റോഡ് ശരിയായ രീതിയിൽ ഗതാഗതയോഗ്യമാക്കുക, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്കൂളിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അവശിഷ്ടങ്ങളും എത്രയും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് പി.ടി.എ പ്രസിഡൻറ് മുനീർ പി. ചെർക്കളം, കബീർ ചെർക്കളം, അബ്ബാസ് ബംബ്രാണി, എം.പി. സിദ്ദീഖ്, ഇബ്രാഹിം ബേർക്ക, സുബൈർ സിലോൺ, മദർ പി.ടി.എ പ്രസിഡൻറ് സമീറ അബ്ബാസ്, ഉമ്മാലി ഷാഫി, ഷാക്കീറ അഷറഫ്, ഹസിനാ റഷീദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.