പുഴ ബണ്ടുകെട്ടി അടച്ചു; അസാധാരണ വേലിയേറ്റത്തിൽ പടിഞ്ഞാറൻ മേഖല ഉപ്പുവെള്ളത്തില്‍ മുങ്ങി

ചെറുവത്തൂർ: അസാധാരണ വേലിയേറ്റം മൂലം കടുത്ത പാരിസ്​ഥിതിക ഭീഷണിയിലാണ് ചെറുവത്തൂരി‍ൻെറ തീരദേശ മേഖലകള്‍. നീലേശ്വരം പാലായിയില്‍ സംസ്​ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്ന പാലായി ഷട്ടര്‍ കം ബ്രിഡ്ജി‍ൻെറ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുഴ ബണ്ട് കെട്ടിയടച്ചതാണ് വേലിയേറ്റം ഇത്രയധികം രൂക്ഷമാക്കുന്നത്. വേലിയേറ്റ സമയത്ത് തേജസ്വിനി പുഴയിലൂടെ പെരുമ്പട്ട പുഴവരെ ഒഴുകിയെത്തുന്ന പുഴവെള്ളത്തെ പാലായിയില്‍ ബണ്ടുകെട്ടി തടയുകവഴി പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പുഴ കവിഞ്ഞ് ഒഴുകുകയാണ്. ഇങ്ങനെ ഉപ്പുവെള്ളം കയറുക വഴി കാവുഞ്ചിറ നെല്ലിക്കാല്‍, കാടങ്കോട് കൊയ്യാമ്പുറം, കാരി, മയ്യിച്ച, കുറ്റിവയല്‍, കൈതക്കാട് പാടശേഖരങ്ങളില്‍ ഹെക്ടര്‍ കണക്കിന് നെൽകൃഷിയാണ് ഉണങ്ങി കരിഞ്ഞുപോയത്. നീലേശ്വരം ആഴിമുഖത്തിന് നേര്‍ അഭിമുഖമായി നില്‍ക്കുന്ന കാവുഞ്ചിറയിലാണ് വേലിയേറ്റം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്‌. കാവുഞ്ചിറ നെല്ലിക്കാല്‍ പാടശേഖരം ദിവസങ്ങളായി പൂര്‍ണമായും ഉപ്പ് വെള്ളത്തിനടിയിലാണ്. പാടശേഖരങ്ങളിലെ ശുദ്ധജല സ്രോതസ്സുകളായ കുളങ്ങളും തോടുകളുമൊക്കെ പുഴവെള്ളത്തിന് അനുപാതികമായി വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന ഉയര്‍ച്ചയിലേക്കാണ് വെള്ളത്തി‍ൻെറ ഒഴുക്ക്. നെൽകൃഷി പൂര്‍ണമായും നശിച്ചതോടെ കഷ്​ടത്തിലായത് ക്ഷീര കര്‍ഷകരാണ്. വൈക്കോലും പടശേഖരങ്ങളില്‍നിന്നും ശേഖരിക്കൂന്ന പച്ചപ്പുല്ലും ഇല്ലാതായതോടെ പശുക്കളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയിലാണിവര്‍. പലരും പശുക്കളെ നഷ്​ടത്തിന് വിറ്റാണ് ഈ പ്രതിസന്ധിക്കുമുന്നില്‍ പിടിച്ച് നില്‍ക്കുന്നത്. പൊതുവേ കുടിവെള്ളം കിട്ടാത്ത മേഖലയാണ് ചെറുവത്തൂരി‍ൻെറ തീരദേശം. അത്യാവശ്യത്തിന് ഉപയോഗിക്കുന്ന ശുദ്ധജല സ്രോതസ്സുകളില്‍ കൂടി ഉപ്പുവെള്ളം കലര്‍ന്നതോടെ പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കേണ്ട അവസ്​ഥയാണ് തീരദേശവാസികള്‍ക്ക്. അനിയന്ത്രിതമായ വേലിയേറ്റം വരും ദിവസങ്ങളില്‍ കുറേക്കൂടി രൂക്ഷമാവുമെന്നാണ് കരുതപ്പെടുന്നത്. വേലിയേറ്റം ഇങ്ങനെ തുടരുന്ന സാഹചര്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കാണ് ചെറുവത്തൂരി‍ൻെറ തീരപ്രദേശങ്ങള്‍ മാറുകയെന്ന ആശങ്കയിലും ഭീതിയിലുമാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT