കാസർകോട്ട് നീന്തല്‍ അക്കാദമി വരുന്നു

കാസർകോട്: ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. കബഡിയുടെ ഈറ്റില്ലമായ ജില്ലയില്‍ ജി.എച്ച്.എസ്.എസ് കൊടിയമ്മയില്‍ കബഡി അക്കാദമി ഫെബ്രുവരി 15നകം ആരംഭിക്കും. നായന്മാര്‍മൂലയിലെ ജില്ല ടെന്നീസ് അക്കാദമി ജനുവരിയോടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തയാറായി. രണ്ടുകോടി മുതല്‍ മുടക്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അക്കാദമിക് ബ്ലോക്ക് നിർമിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ പുരോമിക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ കായിക മേഖലക്ക് വലിയ കുതിപ്പ് വിഭാവനം ചെയ്തു കൊണ്ട് നിർമിച്ച നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായെന്നും കലക്ടര്‍ അറിയിച്ചു. ജില്ല സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന് ഫെബ്രുവരി 15നകം തറക്കല്ലിടും: കോളിയടുക്കം: രാജീവ് ഗാന്ധി ജില്ല സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന് ഫെബ്രുവരി 15നകം തറക്കല്ലിടുമെന്ന് കലക്ടര്‍ പറഞ്ഞു. കോളിയടുക്കം രാജീവ് ഗാന്ധി സ്‌റ്റേഡിയം വിപുലീകരിച്ച് 400 മീറ്റര്‍ എട്ടു വരിയിലുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്‌ബാള്‍, വോളിബാള്‍ എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടിപര്‍പസ് ജില്ല സ്റ്റേഡിയത്തിനും സ്റ്റേഡിയം കോംപ്ലക്‌സിനും കൂടി കാസര്‍കോട് വികസന പാക്കേജില്‍ 13.24 കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് പി. ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ് പി.പി. അശോകന്‍, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ. നസീമുദ്ദീന്‍ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. prd (സ്‌പോര്‍ട്‌സ്) ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.