കലക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ്

കാസർകോട്: യു.ഡി.എഫ് കേന്ദ്രങ്ങളിൽ നേരിട്ടുപോയി കലക്ടർ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ആരോപിച്ചു. ചെങ്കള പഞ്ചായത്തിലെ 19ാം വാർഡിൽ ബൂത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു കാരണവുമില്ലാതെ കലക്ടർ നേരിട്ടുചെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തിരിക്കയാണ്. യു.ഡി.എഫ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജില്ലയിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിക്കൊണ്ടുപോകാൻ ചുമതലയുള്ള കലക്ടർതന്നെ തുനിഞ്ഞിറങ്ങിയത് സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷിക്കുവേണ്ടി പാർട്ടിപ്രവർത്തകനെപ്പോലെ പ്രവർത്തിച്ച് പ്രസിദ്ധനായ കലക്ടർ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും തൻെറ കൂറ് തെളിയിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ല കലക്ടറുടെ പദവിക്ക് യോജിക്കാത്ത പ്രവൃത്തികൾ ചെയ്യുന്ന കാസർകോട് കലക്ടർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് നൽകിയ ഇ-മെയിൽ സന്ദേശത്തിൽ അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT