ഓണക്കാലത്ത് ലഹരികടത്ത് തടയാൻ എക്സൈസ് പണി തുടങ്ങി

-24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ കണ്ണൂർ: ഓണക്കാലത്ത് വ്യാജ, അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാന്‍ എക്സൈസ് തീവ്രയജ്ഞ പരിശോധന തുടങ്ങി. സെപ്റ്റംബർ 12വരെ നീണ്ടുനിൽക്കുന്നതാണ് പരിശോധന. തീരദേശത്തും ട്രെയിനുകളിലും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കും. സ്ഥിരം കുറ്റവാളികളെയും ലഹരികടത്ത് കേസുകളിൽ പ്രതികളായവരെയും നിരീക്ഷിക്കും. കണ്ണൂര്‍ അസി. എക്സൈസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ എക്സൈസ് പ്രിവന്റിവ് ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ പ്രവർത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ തുടര്‍നടപടി ഉടന്‍ സ്വീകരിക്കും. ജില്ലയിലെ താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്കുതല സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, പ്രിവന്റിവ് ഓഫിസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍ എന്നിവര്‍ ഉണ്ടാകും. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ജില്ലയിലെ 12 റേഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫിസര്‍/സിവില്‍ എക്സൈസ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് ടീമിനെ നിയോഗിച്ച് വിവര ശേഖരണം നടത്തി നടപടി സ്വീകരിക്കും. അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വ്യാജമദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാല്‍ അന്തർ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തുന്നുണ്ട്. മണ്ഡലം, താലൂക്ക്, പഞ്ചായത്ത് തലത്തില്‍ ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ജനപ്രതിനിധികളില്‍നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും കുടുംബശ്രീ അംഗങ്ങളില്‍നിന്നും മറ്റും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷ വിഭാഗം, ഡ്രഗ്സ് കണ്‍ട്രോള്‍, കർണാടക എക്സൈസ്/പൊലീസ് തുടങ്ങിയവയുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും നടത്തും. വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാൻ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. പരാതികളും വിവരങ്ങളും അറിയിക്കാം. ഫോൺ: 04972 706698, 1800 425 6698155358.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.