നഗരത്തിലെ തെരുവോര കച്ചവടം: മേഖലകൾ നിർണയിക്കും

തൊടുപുഴ: നഗരത്തിൽ തെരുവോര കച്ചവടം അനുവദിക്കാൻ കഴിയുന്ന മേഖലകൾ നിർണയിക്കാൻ നടപടി തുടങ്ങുന്നു. ടൗൺ വെൻഡിങ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തൊടുപുഴയിലെ തെരുവോര കച്ചവടം സുഗമമവും നിയന്ത്രണ വിധേയവുമാക്കുകയാണ് ലക്ഷ്യം. വ്യാപാരത്തിന് പ്രത്യേക മേഖലകൾ നിർണയിച്ച് നൽകുന്നത് തെരുവോര കച്ചവടക്കാർക്ക് സഹായകമാകും. അതേസമയം, പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന തെരുവോര കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കച്ചവട മേഖലകൾ നിർണയിക്കാൻ കൗൺസിലർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉപസമിതി രൂപവത്കരിക്കുക, മേഖലകൾ നിർണയിക്കുമ്പോൾ നഗരത്തിലെ തിരക്കും ബൈപാസുകളിലെ ഗതാഗതവും പരിഗണിക്കുക, നിശ്ചിത മേഖലക്ക് പുറത്ത് തെരുവ് കച്ചവടം അനുവദിക്കാതിരിക്കുക, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, മങ്ങാട്ടുകവല, മുല്ലക്കൽ ജങ്ഷൻ, കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ്, ഷാപ്പുംപടി -വെങ്ങല്ലൂർ റോഡ് എന്നിവിടങ്ങളിലെ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുക, സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകക്കെടുത്ത് തെരുവ് കച്ചവടം എന്ന രീതിയിൽ വ്യാപാരം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. നിർദേശങ്ങൾ നഗരസഭ കൗൺസിൽ ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. വൈസ് ചെയർപേഴ്സൻ ജെസി ജോണി, കൗൺസിൽ പ്രതിനിധികൾ, നഗരസഭ സെക്രട്ടറി, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗെസ്റ്റ് ലെക്ചറർ ഒഴിവ് തൊടുപുഴ: ന്യൂമാൻ കോളജിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, മലയാളം, ജേണലിസം, കെമിസ്ട്രി, ബോട്ടണി, ബയോടെക്നോളജി, സുവോളജി വിഭാഗങ്ങളിൽ ഗെസ്റ്റ് ലെക്ചറർ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഏപ്രിൽ 27ന് മുമ്പ് ബയോഡേറ്റ സമർപ്പിക്കണം. എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റിൽ. സ്ഥാപക ദിനാചരണം തൊടുപുഴ: ബാങ്ക് ജീവനക്കാർ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപകദിനം ആചരിച്ചു. എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി നഹാസ് പി. സലിം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എബിൻ ജോസ് അധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറിമാരായ സെൽവിൻ ജോൺ, പി.കെ. ജബ്ബാർ, പി.കെ. ജോൺ എന്നിവരെ ആദരിച്ചു. ഹരിദാസ്, കെ.ജെ. ഗ്രേസി, ജോജോ പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.